ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ന്യൂജേഴ്സിയിലെ 31കാരനായ ക്രിസ്റ്റഫർ ഗ്രിഗറിനെ 2021ലാണ് അറസ്റ്റ് ചെയ്തത്.
കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ആറ് വയസുകാരനായ കോറിയെ തടികുറയ്ക്കാൻ നിബന്ധിപ്പിച്ച് ട്രെഡ്മില്ലില്‍ ഓടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് കൂടുതല്‍ വേഗത്തില്‍ ട്രെഡ്മില്ലില്‍ ഉപയോഗിക്കാൻ പിതാവ് കുട്ടിയെ നിർബന്ധിക്കുന്നത് വീഡിയോയില്‍ കാണാം.
അറ്റ്‌ലാന്റിക് ഹെെറ്റ്സ് ക്ലബ്ഹൗസ് ഫിറ്റ്നസ് സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2021 മാർച്ച് 20നാണ് സംഭവം നടന്നത്. കുട്ടി ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ പലതവണ താഴെ വീഴുന്നതും പിതാവ് വീണ്ടും ട്രെഡ്മില്ലില്‍ ഓടാൻ കുട്ടിയെ നിർബന്ധിക്കുന്നതും കാണാം. പ്രതി പല തവണയായി ട്രെഡ്മില്ലിന്റെ വേഗതയും കൂട്ടുന്നുണ്ട്. കോറിക്ക് തടി കൂടുതലാണെന്ന് പറഞ്ഞാണ് ക്രിസ്റ്റഫർ ഇത്തരത്തില്‍ ചെയ്തതെന്നാണ് റിപ്പോർട്ട്.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് കുട്ടിയ്ക്ക് പരിക്കുകള്‍ സംഭവിച്ചിരുന്നതായി മാതാവ് യുഎസ് സണ്‍ ചാനലിനോട് പറഞ്ഞിരുന്നു. ഡോക്ടറുടെ അടുത്ത് കാണിച്ചപ്പോള്‍ പിതാവ് തന്നെ ട്രെഡ്മില്ലില്‍ ഓടാൻ നിർബന്ധിച്ച വിവരം കോറി വെളിപ്പെടുത്തി. ഡോക്ടറെ കാണിച്ചതിന്റെ അടുത്ത ദിവസം കുട്ടിയ്ക്ക് ശ്വാസതടസ്സവും ഓക്കാനവും അനുഭവപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശരീരത്തില്‍ മൂർച്ചയേറിയ മുറിവുകള്‍, കരള്‍ വീക്കം, ഹൃദയം സംബന്ധമായ തകരാർ എന്നിവ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രഥാമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇപ്പോഴും കേസില്‍ വിചാരണ നടക്കുകയാണ്. കേസില്‍ പിതാവ് കുറ്റകാരനാണെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.