പതിനൊന്നുവയസ്സുകാരനായ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍.
അമേരിക്കയിലെ വിസ്കോണ്‍സിനിലെ എലിമെന്ററി സ്കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെർഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായില്‍ ആണ്‍സുഹൃത്തുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് വിദ്യാർഥിക്ക് നേരേ അതിക്രമം കാട്ടിയ കേസില്‍ അധ്യാപിക പിടിയിലായതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.
അഞ്ചാംക്ലാസ് വിദ്യാർഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാർഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിരവധി മെസേജുകള്‍ കണ്ടെത്തി. ഇതോടെ വിദ്യാർഥിയുടെ മാതാപിതാക്കള്‍
സ്കൂളിലും പോലീസിലും പരാതി നല്‍കുകയായിരുന്നു.
ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്കൂള്‍ സമയത്തിന് ശേഷവും അധ്യാപിക വിദ്യാർഥിയെ ചൂഷണംചെയ്തെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിദ്യാർഥിക്ക് അധ്യാപിക പലതവണ സന്ദേശങ്ങളയച്ചിരുന്നു. തന്റെ ശരീരത്തില്‍ സ്പർശിച്ചത് താൻ എത്രത്തോളം ആസ്വദിച്ചെന്ന് ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് അധ്യാപിക വിദ്യാർഥിക്ക് അയച്ചിരുന്നത്.
ഒരു അവധിക്കാലത്ത് അധ്യാപികയ്ക്കൊപ്പം വിദ്യാർഥി സ്കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാർഥിയുടെ മൊബൈല്‍നമ്ബർ കൈക്കലാക്കിയത്. ഇതിനുപുറമേ അധ്യാപികയും താനും ദിവസവും ചില കുറിപ്പുകള്‍ കൈമാറിയിരുന്നതായും വിദ്യാർഥി മൊഴി നല്‍കിയിട്ടുണ്ട്. ഇത് സാധൂകരിക്കുന്നരീതിയില്‍ അധ്യാപികയുടെ ബാഗില്‍നിന്ന് നിരവധി കുറിപ്പുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
അതേസമയം, അറസ്റ്റിന് പിന്നാലെ അധ്യാപികയെ സ്കൂളില്‍നിന്ന് മാറ്റിനിർത്തിയതായി അധികൃതർ അറിയിച്ചു. ഏതെങ്കിലും വിദ്യാർഥിയെയോ മാതാപിതാക്കളെയോ ബന്ധപ്പെടുന്നതില്‍നിന്നും സ്കൂളിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും പ്രതിയെ വിലക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ 25,000 ഡോളറിന്റെ(ഏകദേശം 21 ലക്ഷം രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ഇനി മേയ് 30-ന് കോടതിയില്‍ ഹാജരാക്കും.