നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ബാധ്യത 49 കോടി രൂപയായി തുടരുന്നു.
അല്‍വാർപേട്ടില്‍ രണ്ട്, ഉത്താണ്ടിയില്‍ ഒന്ന്, ഷോലിംഗനല്ലൂരില്‍ ഒന്ന് എന്നിങ്ങിനെ നാല് വാണിജ്യ കെട്ടിടങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇവയ്‌ക്ക് ഏകദേശം 111.1 കോടി രൂപ വിപണി മൂല്യമുണ്ട്. ദിണ്ടിഗലിലെ വില്‍പട്ടി ഗ്രാമത്തില്‍ 22.24 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമിയും അദ്ദേഹത്തിനുണ്ട്.മഹീന്ദ്ര ബൊലേറോ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ലെക്‌സസ് എന്നീ നാല് കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഇവയുടെ ആകെ മൂല്യം 8.43 കോടി രൂപയാണ്. തനിക്ക് 49.67 കോടി രൂപ വായ്പയുണ്ടെന്നും ആകെ ആസ്തി മൂല്യം 305.55 കോടി രൂപയാണെന്നും കമല്‍ വ്യക്തമാക്കി.
തൊഴിലിന്റെ സ്ഥാനത്ത് ‘കലാകാരൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, വിദ്യാഭ്യാസം പുരസവാക്കം സർ എം.സി. മുത്തയ്യ ചെട്ടിയാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.രാജ്യസഭാ തെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തമിഴ്‌നാട്ടിലെ രാജ്യസഭാംഗങ്ങളായ മുതിർന്ന അഭിഭാഷകൻ പി. വില്‍സണ്‍, ഷണ്‍മുഖം, അബ്ദുള്ള, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ എന്നിവരുടെയും എഐഎഡിഎംകെയിലെ ചന്ദ്രശേഖർ, പിഎംകെയിലെ ഡോ. അൻബുമണി രാമദാസ് എന്നിവരുടെയും കാലാവധി അടുത്ത മാസം (ജൂലൈ) 24 ന് അവസാനിക്കും. ആ 6 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡിഎംകെയുടെ സഖ്യ കക്ഷിയായ മക്കള്‍ നീതി മയ്യം പാർട്ടിക്കുവേണ്ടി കമല്‍ഹാസൻ മത്സരിക്കുന്നത്.