HomeIndiaസ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ്...

സ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ് ബാങ്ക്: വിശദാംശങ്ങൾ വായിക്കാം

സ്വര്‍ണ്ണ വായ്പാ ചട്ടങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്. ചെറുകിട വായ്പക്കാര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പ്രഖ്യാപനമാണ് എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചത്.ലോണ്‍ ടു വാല്യു (എല്‍ടിവി) 85 ശതമാനമായി ഉയര്‍ത്തുന്നു എന്നതാണ് ഈ പ്രഖ്യാപനം. നിലവിലുള്ള ലോണ്‍ ടു വാല്യു അനുപാതം 75 ശതമാനമാണ്.

ഇതാണ് ഒറ്റയടിക്ക് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ പലിശ ഉള്‍പ്പെടെ, ഒരു വായ്പക്കാരന് 2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വായ്പകള്‍ക്ക് 85 ശതമാനം ലോണ്‍ ടു വാല്യു ലഭിക്കും. അതായത്, പണയം വച്ച സ്വര്‍ണ്ണം 1 ലക്ഷം രൂപ മൂല്യമുള്ളതാണെങ്കില്‍ വായ്പക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നത് 75000 രൂപയായിരുന്നു. ഇത് ഇനി 85000 രൂപ വരെ ലഭിക്കും എന്ന് സാരം.

ചെറിയ സ്വര്‍ണ വായ്പകള്‍ക്ക് ഈ ഇളവ് ബാധകമാണ്. ഇത് വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഫണ്ടിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു. ചെറുകിട വായ്പകള്‍ക്ക് ക്രെഡിറ്റ് അപ്രൈസല്‍ ആവശ്യകതകള്‍ നീക്കം ചെയ്യുമെന്നും അതുവഴി വായ്പക്കാരുടെ മേലുള്ള നടപടിക്രമപരമായ ഭാരം ലഘൂകരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു.

കൂടാതെ, മുന്‍ഗണനാ മേഖല വായ്പ (പിഎസ്‌എല്‍) മാനദണ്ഡങ്ങള്‍ പ്രകാരം വായ്പ യോഗ്യത നേടിയാല്‍ മാത്രമേ അന്തിമ ഉപയോഗ നിരീക്ഷണം നിര്‍ബന്ധമാക്കൂ. എന്‍ ബി എഫ് സികളുടെ സ്വര്‍ണ്ണ വായ്പയിലെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് ശേഷം പുറത്തിറക്കിയ ആര്‍ബിഐയുടെ ഏപ്രില്‍ കരട് ചട്ടക്കൂടിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

അമിതമായ എല്‍ടിവി ലംഘനങ്ങള്‍, മൂന്നാം കക്ഷി ഏജന്റുമാരുടെ ദുരുപയോഗം, സുതാര്യമല്ലാത്ത ലേല രീതികള്‍, മോശം റിസ്‌ക് നിയന്ത്രണങ്ങള്‍ എന്നിവ കാരണം സ്വര്‍ണ പണയ വായ്പയില്‍ പരിഷ്‌കാരം കൊണ്ടുവരും എന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍ടിവി 75% ആയി പരിമിതപ്പെടുത്തുക, ബുള്ളറ്റ് പേയ്മെന്റ് കാലാവധി 12 മാസമായി പരിമിതപ്പെടുത്തുക, സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോകളില്‍ കര്‍ശനമായ റിസ്‌ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവ ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു.

എന്നിരുന്നാലും ചെറുകിട വായ്പക്കാരില്‍ ഈ നിയമങ്ങളുടെ സ്വാധീനത്തെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നു. മെയ് മാസത്തില്‍, ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (ഡിഎഫ്‌എസ്) ആര്‍ബിഐയോട് 2 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളെ കര്‍ശനമായ മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കാനും 2026 ജനുവരി 1 വരെ നടപ്പാക്കല്‍ വൈകിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇന്ന് നടത്തിയ പ്രഖ്യാപനത്തിലൂടെ ആര്‍ബിഐ ഈ ആശങ്കകളെ ഭാഗികമായി പരിഹരിച്ചിരിക്കുകയാണ്. അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചതോടെ 6% മായിരുന്ന റിപ്പോ നിരക്ക് 5.5% ആയി കുറഞ്ഞു. ഏപ്രിലില്‍ 25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ തവണമായണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഭാവന, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തോടെ നിരക്കുകളില്‍ സ്വാഭാവികമായും ബാങ്കുകളും കുറവ് വരുത്തേണ്ടി വരും. ആര്‍ബിഐയുടെ നിലപാട് മാറ്റവും സഞ്ജയ് മല്‍ഹോത്ര ഇന്ന് പ്രഖ്യാപിച്ചു. മുന്‍കാല അക്കോമഡേറ്റീവ് നിലപാടില്‍ നിന്ന് നിഷ്പക്ഷതയിലേക്ക് ആര്‍ബിഐ നിലപാട് മാറ്റുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

Latest Posts