യു എ ഇയിലെ സ്വർണ വിലയിലെ ഏതൊരു ചലവനും മലായളികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിന് പുറത്ത് മലയാളികള്‍ ഏറ്റവും അധികം സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ.പരിശുദ്ധിയേറിയ സ്വർണം എന്നതിനോടൊപ്പം വിലക്കുറവുമാണ് യു എ ഇയെ ലോക സ്വർണ വ്യാപരാത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നത് . ഇപ്പോഴിതാ മലയാളി പ്രവാസികള്‍ക്കുള്‍പ്പെടെ സന്തോഷം നല്‍കി കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസമായി യു എ ഇയില്‍ സ്വർണ വില കുത്തനെ താഴേക്ക് പതിക്കുകയാണ്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് പണനയം പ്രഖ്യാപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വിപണയില്‍ സ്വർണ വില താഴേക്ക് ഇറങ്ങിയിരുന്നു. ഇതാണ് യു എ ഇയിലേയും കേരളത്തിലേയും വിപണിയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,621 ഡോളറായിട്ടാണ് വില കുറഞ്ഞത്. ഒരു ഘട്ടത്തില്‍ ഇത് 2650 ഡോളറിന് അടുത്തേക്ക് വരെ എത്തിയിരുന്നു.
യുഎസ് ഫെഡറല്‍ ബാങ്ക് പലിശ കുറയ്ക്കുമ്ബോള്‍ സ്വർണ വില ഉയരുന്നതാണ് സാധാരണ ഗതിയില്‍ കാണാറുള്ളത്. എന്നാല്‍ നിലവില്‍ വിപണി നേരെ വിപരീത ദിശയിലേക്ക് നീങ്ങുകയായിരുന്നു. 2025-ലെ പണനയം സംബന്ധിച്ച ഫെഡറല്‍ റിസർവ് നിലപാടാണ് വിപണികളെ സ്വാധീനിച്ചിരിക്കുന്നത്. അടുത്ത വർഷം പരമാവധി രണ്ട് തവണ മാത്രമേ പലിശ കുറയ്ക്കുകയുള്ളുവെന്നാണ് ഫെഡറല്‍ ബാങ്ക് ചെയർമാന്‍ വ്യക്തമാക്കിയത്.
ഗ്രാമിന് അഞ്ച് ദിർഹത്തിലേറെയാണ് യു എ ഇയില്‍ ഈ ആഴ്ച സ്വർണ വിലയിലുണ്ടായ ഇടിവ്. അതായത് 115 രൂപവരെ. പവന്‍ വിലയില്‍ കണക്കാകുമ്ബോള്‍ ഏകദേശം 925 രൂപയുടെ ഇടിവ് കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തി. മലബാർ ഗോള്‍ഡിന്റെ വിലനിലവര പ്രകാരം ഇന്ന് യു എ ഇയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 292 ദിർഹമാണ്. അതായത് 6759 ഇന്ത്യന്‍ രൂപ.
അതേസമയം കേരളത്തിലും തുടർച്ചയായി സ്വർണ വില താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. 320 രൂപ കുറഞ്ഞതോടെ പവന് വില 56360 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7040 രൂപയാണ് നല്‍കേണ്ടത്. സംസ്ഥാനത്തും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയോളം വില കുറഞ്ഞെങ്കിലും കേരളവും യു എ ഇയും തമ്മില്‍ നിലവില്‍ പവന്‍ വിലയില്‍ 2288 രൂപയുടെ വ്യത്യാസമുണ്ട്.