HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/06/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/06/2024) 

പ്രഭാത വാർത്തകൾ

2024 | ജൂൺ 7 | വെള്ളി | ഇടവം 24 | 

◾ ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. ജൂണ്‍ 4 ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ 1ന് വ്യാജ എക്സ്റ്റിറ്റ് പോള്‍ വരികയും ജൂണ്‍ 4 ന് കോടികളുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതില്‍ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.

◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും ബിജെപി നേതാവ് പിയൂഷ് ഗോയല്‍. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും മാര്‍ക്കറ്റില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

◾ ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംഗ് സംഘത്തിലെ 5 പേര്‍ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 അംഗ സംഘം ട്രക്കിങിനു പോയത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

◾ ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം സംബന്ധിച്ചു മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാത്തതിലും ഉത്തരവില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിലും പ്രതിഷേധിച്ച് സിഐടിയുവിന്റെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്റെ  നേതൃത്വത്തില്‍ 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

◾ എണ്ണായിരത്തിലേറെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.

◾ എല്‍ഡിഎഫിന് നേട്ടം ഉണ്ടായില്ലെങ്കിലും ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകുമെന്നും ജയരാജന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നും ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞ ജയരാജന്‍ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് തോറ്റതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വോട്ടിലെ ഗണ്യമായ ചോര്‍ച്ചയില്‍ അന്വേഷണമുണ്ടായേക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ചില മേഖലകളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടാതെ പോയി. അത് അന്വേഷിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു. യുഡിഎഫ് തരംഗത്തില്‍ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കര്‍ശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്.

◾ സംഘപരിവാറിനെ നേരിടാന്‍ കോണ്‍ഗ്രസാണ് നല്ലതെന്ന് മലയാളികള്‍ ചിന്തിച്ചെന്നും അതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് കാരണമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍. അതേസമയം കോണ്‍ഗ്രസ് വോട്ട് മറിച്ചാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വോട്ട് ചോര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ലീഗിലേക്ക് പോകുമെന്നത് വാസ്തവ വിരുദ്ധമാണെന്നും കുട്ടിക്കാലം മുതല്‍ താന്‍ ഇടത് അനുഭാവിയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

◾ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

◾ വടകരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദിയെന്നും വീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

◾ മലയാളിക്ക് ബിജെപിയെ ജയിപ്പിക്കാന്‍ ഒരു മടിയുമില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. തൃശൂരിലേത് സാമ്പിള്‍ വെടിക്കെട്ടാണ്. യഥാര്‍ത്ഥ വെടിക്കെട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാണാമെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി. കെ മുരളീധരന്‍ തൃശൂരില്‍ വിദൂഷകന്‍ ആയി മാറിയെന്നും പണം നല്‍കി വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വിജയശില്‍പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെന്ന് ബിജെപി കേരള ഘടകത്തിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും കേരളത്തില്‍ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

◾ താന്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും നിയുക്ത എംപി സുരേഷ് ഗോപി.  എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലി വിമാനത്താവളത്തില്‍  മലയാളി ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

◾ കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. മുരളീധരന്‍ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. എങ്കിലും എന്ത് പദവി നല്‍കണമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും. മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

◾ മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഇഡിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിക്ഷേപകനായ ഫൈസല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മാനേജര്‍ പ്രസാദ് ഇഡിക്ക് പരാതി നല്‍കിയിരുന്നു.

◾ പുതിയ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ  പ്രതിഷേധം. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

◾ പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്.

◾ കോഴിക്കോട് നൊച്ചാട് അനു കൊലക്കേസില്‍ പേരാമ്പ്ര പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു .  കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന് എതിരെ കൊലപാതകവും കവര്‍ച്ചയുമടക്കം 9 വകുപ്പുകളാണ്  ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ മുജീബ് റഹ്‌മാന്റെ ഭാര്യയാണ് കേസില്‍ രണ്ടാം പ്രതി. 2024 മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

◾ കേരളത്തില്‍ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

◾ കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.  കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

◾ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ   പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്റെ കസ്റ്റഡി കാലാവധി. ഹാസനില്‍ നിന്ന് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രജ്വല്‍ കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡയോട് തോറ്റിരുന്നു.

◾ 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ ബെംഗളൂരു കോടതിയില്‍ ഹാജരാകും . സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു.

◾ കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിയെ തുടര്‍ന്ന് രാജിവച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതോടെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. ഹൈക്കമാന്റുമായി ആലോചിച്ച് രാജിയില്‍ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

◾ ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിന്റെ മുഖത്തടിച്ചു എന്ന പരാതിയില്‍ ഉടന്‍ നടപടി. ആരോപണം നേരിടുന്ന വനിത കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ സി ഐ എസ് എഫ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു.

◾ സ്മൃതി ഇറാനിയെ തോല്‍പിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍. അമേഠി മണ്ഡലം ഇപ്പോഴും ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാല്‍ പറഞ്ഞു. നല്ല പ്രകടനം പാര്‍ലമെന്റില്‍ കാഴ്ച വെക്കണമെന്ന് രാഹുല്‍ ഗാന്ധി ഉപദേശിച്ചെന്നും വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാല്‍ പറഞ്ഞു.

◾ പതിനെട്ടാമത് ലോക്‌സഭയില്‍ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണയുമായി എത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗബലം നൂറായത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ സന്ദര്‍ശിച്ചു പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ത്യമുന്നണിയുടെ അംഗസംഖ്യ 234 ആകും.

◾ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പൊരുതാന്‍വേണ്ടി മാത്രമാണ് ഇരു പാര്‍ട്ടികളും കൈകോര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ സാങ്കേതിക പ്രശ്നങ്ങള്‍ അതിജീവിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഫ്ലോറിഡയില്‍ നിന്ന് വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ ഏകദേശം 27 മണിക്കൂര്‍ യാത്ര ചെയ്താണ് നിലയത്തില്‍ എത്തിയത്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ യാത്രികര്‍.

◾ ഇന്ത്യന്‍ കാല്‍പ്പന്തു കളിയുടെ നായകന്‍ സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിടവാങ്ങി. വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം കാണാന്‍ അന്‍പതിനായിരത്തിലേറെ കാണികളാണ് സാള്‍ട്ട്‌ലേക്കിലെത്തിയത്.

◾ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് ആതിഥേയരായ യുഎസ്എ. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ യുഎസ്എ നേടിയ 18 റണ്‍സിനു പകരം 13 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌കോട്ലണ്ട് നമീബിയയെ 5 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ലണ്ട് 9 ബോളുകള്‍ ശേഷിക്കേ, 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾ പോളണ്ടിന്റെ ഇഗ സ്വിയാടെക് തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യു.എസിന്റെ മൂന്നാം സീഡ് കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇഗയുടെ ഫൈനല്‍ പ്രവേശനം.

◾ ബിഗ് മാക്കിന്റെ പേരിലുള്ള ട്രേഡ്മാര്‍ക്ക് തര്‍ക്കത്തില്‍  മക്ഡൊണാള്‍ഡ്സിന് തിരിച്ചടി. ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം. ദീര്‍ഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഐറിഷ് ഫാസ്റ്റ് ഫുഡ് നിര്‍മാതാക്കളായ സൂപ്പര്‍മാകിന് അനുകൂലമായി  യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചിക്കന്‍ സാന്‍ഡ്വിച്ചുകള്‍ക്കും ചിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും വേണ്ടി അഞ്ച് വര്‍ഷമായി ബിഗ് മാക് ലേബല്‍   ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതില്‍ യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡൊണാള്‍ഡ് പരാജയപ്പെട്ടുവെന്ന് കോടതി വിധിയില്‍ പറഞ്ഞു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പേര് ഉപയോഗിക്കാത്തതിന് ശേഷം യൂറോപ്പിലെ തങ്ങളുടെ   ഉല്‍പ്പന്നങ്ങള്‍ക്ക് ആ പേരിടാന്‍ മക്ഡൊണാള്‍ഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് ബീഫ് പാറ്റികള്‍, ചീസ്, ചീര, ഉള്ളി, അച്ചാറുകള്‍, ബിഗ് മാക് സോസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഹാംബര്‍ഗറാണ് ബിഗ് മാക്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ  സൂപ്പര്‍മാക്, യൂറോപ്യന്‍ യൂണിയനില്‍ കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചതോടെയാണ് തര്‍ക്കം ഉണ്ടായത്.

◾ ബ്ലോക്ക്ബസ്റ്റര്‍ മലയാളം സിനിമ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടി റിലീസായി. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന ചിത്രം സോണി ലീവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം ആവേശത്തിന് പിന്നില്‍ വിഷു ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസില്‍ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി പ്രീസെയില്‍ നേരത്തെ നടന്നിരുന്നില്ല. ഇതാണ് ചിത്രം ഒടിടിയില്‍ വൈകാന്‍ ഇടയാക്കിയത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സും ഓവര്‍സീസ് റൈറ്റ്സും വിറ്റുപോയിരുന്നത്.  അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്.

◾ രാജ്കുമാര്‍ റാവു നായകനായി വന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’. രാജ്കുമാര്‍ റാവു നായകനായ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്കുമാര്‍ റാവു നായകനായെത്തി 21.19 കോടി രൂപ ആകെ നേടി കുതിക്കുമ്പോള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരണ്‍ ശര്‍മയും ആണ്. രാജ്കുമാര്‍ റാവു മഹേന്ദ്രയെന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജാന്‍വി കപൂറാകട്ടെ മഹിമയായിട്ടായിരുന്നു രാജ്കുമാര്‍ ചിത്രത്തില്‍ വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അനയ് ഗോസ്വാമിയായിരുന്നു. രാജ്കുമാര്‍ റാവു നായകനായപ്പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് വിശാല്‍ മിശ്ര ആണ്. ചിത്രം നിര്‍മിച്ചത് ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ്. രാജേഷ് ശര്‍മ കുമുദ് മിശ്ര തുടങ്ങിയവര്‍ക്ക് പുറമേ അര്‍ജിത് തനേജ, സന്ദേശ് കുല്‍കര്‍ണി, യാമിനി ദാസ്, ധീരേന്ദ്ര കുമാര്‍ ഗൗതം, ദീപക് ദരയാണി, ഗിരീഷ് ധാപര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറുകയും ചെയ്തിരുന്നു.

◾ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി ജനുവരിയിലാണ് 450 അപെക്സ് രാജ്യത്ത് അവതരിപ്പിച്ചത്. ഏഥര്‍ 450 അപെക്‌സ് ഇതുവരെയുള്ള അവരുടെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്‌കൂട്ടറാണ്. ആതര്‍ 450 അപെക്‌സിന്റെ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 1.95 ലക്ഷം രൂപയായി ഉയര്‍ത്തി. 1.89 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രൈസ് ടാഗോടെയാണ് ആദ്യം പുറത്തിറക്കിയത്. ചക്രങ്ങളിലും ലോഗോകളിലും ഫ്രെയിമിലും അതിന്റെ  ‘ഇന്ഡിയം ബ്ലൂ’ പെയിന്റും തിളക്കമുള്ള ഓറഞ്ച് ആക്‌സന്റുകളും കൊണ്ട് ഈ സ്‌കൂട്ടര്‍ ഡിസൈനില്‍ വേറിട്ടുനില്‍ക്കുന്നു. ആതര്‍ 450 അപെക്സിലെ ടോര്‍ക്ക് മാറിയിട്ടില്ല, എന്നാല്‍ പുതിയ ‘റാപ് പ്ലസ്’ റൈഡിംഗ് മോഡ് 100 മണിക്കൂറില്‍ കിമീ വേഗത കൈവരിക്കാന്‍ അനുവദിക്കുന്നു. ഇത് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുന്നു, സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം അര സെക്കന്‍ഡ് വേഗത്തില്‍. റോള്‍-ഓണ്‍ ആക്സിലറേഷനില്‍ 30 ശതമാനം പുരോഗതിയും ഏതര്‍ അവകാശപ്പെടുന്നു, ഇത് മറ്റ് വാഹനങ്ങളെ മറികടക്കുന്നത് വളരെ എളുപ്പമാക്കുന്നു. ഒരു പുതിയ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ‘മാജിക് ട്വിസ്റ്റ്’ എനര്‍ജി മാനേജ്‌മെന്റ് അല്‍ഗോരിതവും ഇതിലുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ 150 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നവീകരണം സ്‌കൂട്ടറിന്റെ റേഞ്ച് 157 കിലോമീറ്ററായി ഉയര്‍ത്തുന്നു.

◾ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ജനിച്ചുവളര്‍ന്ന്, കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് ‘സിനിഫൈല്‍സ്’ എന്ന നോവല്‍. സിനിമാപ്രേമികളായ കുറച്ച് സ്‌കൂള്‍കുട്ടികള്‍ ചേര്‍ന്ന് ബാലുവിന്റെ ജീവിതം ‘മണ്‍പാവ’ എന്ന സിനിമയാക്കി. ആയതിനാല്‍, ‘മണ്‍പാവ’ എന്ന സിനിമയുടെ തിരക്കഥകൂടിയാണ് ‘മണ്‍പാവ @സിനിഫൈല്‍സ്’ എന്ന നോവല്‍. വെസ്റ്റ് ബംഗാളിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ പാവനിര്‍മ്മാണത്തിന്റെ ചരിത്രം ആ നോവലില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി. ‘മണ്‍പാവ @സിനിഫൈല്‍സ്’. കൃപ അമ്പാടി. ഡിസി ബുക്സ്. വില 144 രൂപ.

◾ ഉപ്പിന്റെ ഉപയോഗം അളവില്‍ കൂടിയാല്‍ ഓട്ടോ ഇമ്മ്യൂണല്‍ രോഗമായ എക്സിമയ്ക്ക് (കരപ്പന്‍) കാരണമാകുമെന്ന് പുതിയ പഠനം. ഉപ്പില്‍ അടങ്ങിയ സോഡിയം ആണ് വില്ലന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമില്‍ കുറവായിരിക്കണം (രണ്ട് ഗ്രാം സോഡിയം). അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് മുന്‍പ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അളവിലും ഒരു ഗ്രാം സോഡിയം കൂടുതല്‍ കഴിക്കുന്നത് കരപ്പന്‍ പോലുള്ള വിട്ടുമാറാത്ത ചര്‍മ്മ രോഗം വരാനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് അമേരിക്കയിലെ കാലിഫോര്‍ണിയ സന്‍ ഫ്രാന്‍സിസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഈ ഒരു ഗ്രാം സോഡിയം എന്നത് അര ടീസ്പൂണ്‍ ടേബിള്‍ സോള്‍ട്ടിലോ ഒരു ഹാംബര്‍ഗറിലോ അടങ്ങിയിട്ടുള്ളതാണ്. ചര്‍മ്മത്തില്‍ സോഡിയത്തിന്റെ അളവു കൂടുന്നത് ചര്‍മ്മജ്വലനത്തിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങള്‍ക്കും ഇത്തരം ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും രോ?ഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് മികച്ച മാര്‍ഗ്ഗമെന്നും ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുപ്പതിനും എഴുപതിനും ഇടയില്‍ പ്രായമായ രണ്ട് ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts