HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/06/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/06/2024) 

പ്രഭാത വാർത്തകൾ

2024 | ജൂൺ 9 | ഞായർ | ഇടവം 26 |

◾ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.

◾ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്സണ്‍. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. പ്രതിപക്ഷനേതാവ് ആരെന്ന് കാത്തിരുന്ന് കാണൂ എന്ന് ഖര്‍ഗെ പറഞ്ഞു. പ്രതിപക്ഷനേതാവിനെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. 

◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവാകും. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി.  പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയെന്നും പ്രവര്‍ത്തക സമിതിയുടെ വികാരം രാഹുല്‍ മനസിലാക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

◾ രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി പറയാതിരുന്നത് തെറ്റാണ്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. എന്നാല്‍ മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്നും അവര്‍ വിമര്‍ശിച്ചു.

◾ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷന്‍ ഉണ്ടാകും. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ലോക കേരള സഭ ജൂണ്‍ 13,14,15 തീയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ ഉത്തരം നല്‍കണമെന്ന് റൂളിംഗ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

◾ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്.

◾ ഉളുപ്പുണ്ടെങ്കില്‍ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായിയോട് പറയുന്നത് ‘ഉളുപ്പ്’ എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമായതിനാല്‍ ആ ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പുരോഹിതനെ അപമാനിച്ചതില്‍ പിണറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സുധാകരന്‍ പിണറായി വിജയന്‍ എന്ന സംഘപരിവാര്‍ വിത്തിനെ കേരള മണ്ണില്‍ ഇനിയും തുടരാന്‍ അനുവദിക്കണോ എന്ന് യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

◾ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പലവട്ടം ജനങ്ങള്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞുവെന്നും തിരുത്തി മുന്നോട്ടുപോയില്ലെങ്കില്‍ ഇനിയും ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കള്‍ സാമൂഹിക അംഗീകാരം നേടിയെടുത്തത് ജനങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ അടിത്തറയിലാണെന്നും ആ ശൈലിക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് താന്‍ ഉള്‍പ്പെടെ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദഹം പറഞ്ഞു.

◾ ഇടുക്കി വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന വയോധികയ്ക്ക് അന്‍പതിനായിരം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാഗമണ്‍ വട്ടപ്പതാല്‍ സ്വദേശി അന്നമ്മയ്ക്കാണ് കെ എസ് ഇ ബി യുടെ ബില്ല് ലഭിച്ചത്. ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ചെന്ന് ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കുയാണ് കെ എസ് ഇ ബി ചെയ്തത്.

◾ നീറ്റ് പരീക്ഷാ പരാതിയില്‍ ഗ്രേസ് മാര്‍ക്ക് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ.സഞ്ജയ് മൂര്‍ത്തി അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയത് 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലെന്ന് എന്‍ടിഎ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതോടൊപ്പം നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഐ.എം.എ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. വീണ്ടും പരീക്ഷ നടത്തി സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

◾ തൃശൂര്‍ ഡി.സി.സിയിലെ കൂട്ടുത്തല്ലിന് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന് എതിരെ പൊലീസ് കേസെടുത്തു. ഡിസിസി ഓഫിസില്‍ കയ്യേറ്റത്തിന് ഇരയായ ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറ എ.ഐ.സി.സിയ്ക്ക് പരാതി നല്‍കി. ഇതിനിടെ ഡി.സി.സി അധ്യക്ഷനെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചു. സജീവന്‍ കുരിയച്ചിറയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. ഇതു തെളിയിക്കാനുള്ള സിസിടിവി കാമറ ദൃശ്യങ്ങളും ജോസ് നേതൃത്വത്തിന് കൈമാറി. ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് മുറികിയതിനാല്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറും.

◾ 19 സീറ്റുകളില്‍ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴാണോ അത് അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

◾ വാഹനപരിശോധനക്കിടെ കണ്ണൂരില്‍  എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ വെച്ച് കാറിനുള്ളില്‍ കയറി പരിശോധിക്കുമ്പോഴാണ് ഉദ്യോഗസ്ഥനുമായി കാര്‍ കടന്നു കളഞ്ഞത്. മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു. മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവര്‍ ഉദ്യോഗസ്ഥനെയും കൊണ്ട് പോയത്.മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ കാര്‍ ഓടിച്ചിരുന്ന ബേപ്പൂര്‍ സ്വദേശി യാസര്‍ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ ബിജെപി ദേശീയ നേതൃത്വം  ശോഭ സുരേന്ദ്രന് ഡല്‍ഹിയില്‍  എത്താന്‍ നിര്‍ദേശം നല്‍കി. ഇന്ന് ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രന്‍ ചര്‍ച്ച നടത്തും. ശോഭയ്ക്ക് പദവികള്‍ നല്‍കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ മത്സരിച്ച ശോഭ ഇത്തവണ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ തലത്തില്‍  അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ നേതൃത്വം.

◾ അവയവക്കടത്ത് കേസില്‍ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇറാനില്‍ പോയി വൃക്ക നല്‍കിയ ശേഷം ഇയാളെ കാണാതായിരുന്നു. അവയവ വില്‍പന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.  ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.

◾ ലോട്ടറി വില്പനക്ക് അനുമതി കൊടുത്താല്‍  ലാഭവിഹിതത്തിന്റെ പകുതി നല്‍കാമെന്ന സിക്കിം സര്‍ക്കാറിന്റെ വാഗ്ദാനം തള്ളി കേരളം. ലോട്ടറി തട്ടിപ്പിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

◾ തിരുവനന്തപുരത്തെ കെഎസ്ഇബി ചെയര്‍മാന്റെ ഓഫീസിലെ പ്യൂണ്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയതായി പരാതി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ വിപി വിനീത് കൃഷ്ണനെ  കെഎസ്ഇബി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയെ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.

◾ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന്  മമത ബാനര്‍ജി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.  സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയര്‍ത്തും. ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായി മമത ബാനര്‍ജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും.

◾ ഹമാസ് ബന്ദികളാക്കിയ നാലുപേരെ ഇസ്രയേലി സൈന്യം രക്ഷപ്പെടുത്തി . ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപ്പേരെ ബന്ദികളാക്കുകയും ചെയ്തത്. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് രക്ഷപ്പെടുത്തിയതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇനിയും 130-ഓളം പേര്‍ മോചിക്കപ്പെടാനുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം പേര്‍ ജീവനോടെയില്ലെന്നും ഇസ്രയേല്‍ കരുതുന്നു.

◾ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന്  മമത ബാനര്‍ജി. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് നന്മ വരട്ടെയെന്ന് പറയാനാവില്ലെന്നും എന്റെ ആശംസകള്‍ ഈ രാജ്യത്തിനാണെന്നും മമത പറഞ്ഞു.

◾ രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുമ്പോള്‍ അവിടെ പ്രിയങ്കാഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ. രാഹുല്‍ പ്രതിപക്ഷനേതാവ് ആവുമ്പോള്‍, പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണന്‍ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

◾ മൂന്നാംമോദി മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ളതും ഇല്ലാത്തതുമായി സഖ്യകക്ഷി അംഗങ്ങള്‍ ഏറെയുണ്ടാകും എന്ന് സൂചന. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതോടെ 14 സഖ്യകക്ഷികളെയും ബിജെപിക്ക് തൃപ്തിപ്പെടുത്തേണ്ടതായിവരും. കാബിനറ്റ് സ്ഥാനം നല്‍കാന്‍ 4:1 എന്ന ഫോര്‍മുലയാകും ബി.ജെ.പി. അടിസ്ഥാനമാക്കുക. അതായത് നാല് അംഗങ്ങള്‍ക്ക് ഒരു മന്ത്രി.എല്ലാ സഖ്യകക്ഷികളുടേയും കാര്യത്തില്‍ ഇത് കര്‍ശനമായി പാലിക്കാനുമാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഇന്ത്യാ മുന്നണി നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെഡിയുവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയാകാന്‍ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാര്‍ട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു. നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് ജനതാദള്‍  നേതാവ് കെസി ത്യാഗി പറഞ്ഞിരുന്നു.

◾ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണമോതിരം നല്‍കുമെന്നാണ് ദ്രാവിഡ സംഘടനയായ ടിഡിപികെ പ്രഖ്യാപനം നടത്തിയത്. കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സമ്മാനം അയച്ചുകൊടുക്കുമെന്നാണ് പ്രഖ്യാപനം.

◾ നിതിഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് വിഭാഗം. എന്‍ഡിഎ സഖ്യ കക്ഷികള്‍ക്ക്  ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ എഴുതി വാങ്ങണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി അടക്കം ലഭിച്ച വാഗ്ദാനങ്ങളെല്ലാം പരസ്യപ്പെടുത്തണം. അടച്ചിട്ട മുറിക്കുള്ളില്‍ നല്‍കുന്ന ഉറപ്പുകള്‍ എല്ലാം ബിജെപി ലംഘിക്കും. സഖ്യ കക്ഷികളെ തകര്‍ക്കാനുള്ള അവസരമാണ് ബിജെപി തേടുന്നത് എന്നും ആദിത്യ താക്കറെ വ്യക്തമാക്കി.

◾ ഒഡിഷയിലെ പരാജയത്തിന് കാരണക്കാരനെന്ന രീതിയില്‍ വലിയ വിമര്‍ശനമേറ്റുവാങ്ങുന്ന വി.കെ. പാണ്ഡ്യന് പിന്തുണയുമായി ബി.ജെ.ഡി അധ്യക്ഷന്‍ നവീന്‍ പട്നായിക്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് പറഞ്ഞ പട്നായിക്, പാര്‍ട്ടിയിലും ഭരണതലത്തിലും പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

◾ ടി20 ലോകകപ്പില്‍ ഇന്നലെ 4 കളികള്‍. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലാണ്ടിനെ 84 റണ്‍സിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 15.2 ഓവറില്‍ 75 റണ്‍സിന് എല്ലാവരും പുറത്തായി.

◾ ടി20 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയെ ബംഗ്ലാദേശ് 2 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒരോവവര്‍ ബാക്കി നില്‍ക്കേ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾ ടി20 ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ നെതര്‍ലണ്ട്സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7 ബോളുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾ ടി20 ലോകകപ്പിലെ നാലാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടിനെതിരെ 36 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – പാക് മത്സരം. വൈകീട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക.

◾ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടവും തുടര്‍ച്ചയായ മൂന്നാം കിരീടവുമാണിത്.

◾ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നിരക്കില്‍. നിലവിലെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 651.5 ബില്യണ്‍ ഡോളറിലെത്തി. മെയ് 24 ന് ഇത് 646.67 ബില്യണ്‍ ഡോളറായിരുന്നു. അതിനുശേഷം മൊത്തം ശേഖരം 4.83 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിച്ചു. നേരത്തെ മെയ് 17 ന് രേഖപ്പെടുത്തിയ 648.7 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഏറ്റവും ഉയര്‍ന്ന വിദേശനാണ്യ കരുതല്‍ ശേഖരം. വിദേശ വിനിമയ കരുതല്‍ ശേഖരം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. റിസര്‍വ് ബാങ്കാണ് ഇത് സൂക്ഷിക്കുന്നത്. യുഎസ് ഡോളര്‍, യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ് എന്നിങ്ങനെയുള്ള  കറന്‍സികള്‍, സ്വര്‍ണം തുടങ്ങിയവയിലാണ് കരുതല്‍ ശേഖരം സാധാരണയായി സൂക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 11 മാസത്തേക്ക് രാജ്യത്തിന്റെ ഇറക്കുമതികള്‍ നിര്‍വഹിക്കാന്‍ ഈ വിദേശനാണ്യ ശേഖരം മതിയാകും. എണ്ണൂറ് ടണ്ണിലധികമാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യയിലുമായാണ് റിസര്‍വ് ബാങ്ക്  സ്വര്‍ണശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇതിലൊരു ഭാഗം അടുത്തിടെ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.

◾ കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ര്ര്‍ര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജൂണ്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. തിരുവനന്തപുരത്തെ ഒരു മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ഒരു യുവാവ് കുടുങ്ങുന്നതും അയാളെ രക്ഷിക്കാന്‍ വാച്ച്മാന്‍ ചാടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ചിത്രം ‘എസ്ര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നില്‍ വീഴുന്നതും സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

◾ ക്യുഡോസ് എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോയുടെ ബാനറില്‍ ബോബി ദേവരാജനും ലൈജു ജോര്‍ജും ചേര്‍ന്നൊരുക്കുന്ന ‘പകല്‍ ഇരവി’ന്റെ ട്രെയിലര്‍ എത്തി. ബെന്നി അയ്നിക് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. പ്രവീണ്‍ വാര്യര്‍, മജ സന്ധ്യ, ശരണ്യ കൃഷ്ണന്‍, ആതിര ശശിധരന്‍ എന്നിവരാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജീപ്പ് തകരാറിലായതിനെ തുടര്‍ന്ന് കൊടും കാട്ടില്‍ കുടുങ്ങിപ്പോകുന്ന ആന്റണി എന്ന വ്യക്തിക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ആന്റണി അഭയം തേടിയെത്തുന്നത് ഒരു കര്‍ഷകന്റെ വീട്ടിലാണ്. അയാളില്‍ നിന്ന് സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളുടെ രഹസ്യം ആന്റണി അറിയാന്‍ ഇട വരുന്നതോടെ കഥ മറ്റൊരു ട്രാക്കിലേക്ക് നീങ്ങുന്നു. ബോബി ദേവരാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അഭിനേതാവ് കൂടിയായ പ്രവീണ്‍ വാര്യരാണ്. ഛായാഗ്രഹണം അഭിജിത് സുരേഷും എഡിറ്റിങ് വിശാഖ് പ്രകാശും നിര്‍വഹിച്ചിരിക്കുന്നു. ആശ ജീവനാണ് സംഗീതം. സിനിമ ഉടന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

◾ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ബജാജ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ചേതകിന്റെ ഏറ്റവും പുതിയ മോഡല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ചേതക് 2901 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 95,998 രൂപയാണ് (എക്‌സ് ഷോറൂം വില, ബാംഗ്ലൂര്‍). ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, ആഷൂര്‍ ബ്ലൂ (ആകാശ നീല) എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. 2.88 കിലോ വാട്ടിന്റെ ബാറ്ററി പാക്കിലെത്തുന്ന വാഹനത്തിന് 123 കിലോ മീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ടോപ്പ് സ്പീഡ് 63 കിലോമീറ്റര്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ചേതകിന്റെ മറ്റ് വേരിയന്റുകളായ അര്‍ബന്‍, പ്രീമിയം എന്നിവയ്ക്ക് 73 കിലോമീറ്ററാണ് ടോപ് സ്പീഡായി കമ്പനി നല്‍കിയിട്ടുള്ളത്. വാഹനം പൂര്‍ണമായി ചാര്‍ജാകാന്‍ ആറ് മണിക്കൂറെടുക്കും. ഇതിനോടകം കരുത്ത് തെളിയിച്ച മെറ്റല്‍ ബോഡിയും ആധുനിക സാങ്കേതിക വിദ്യയും തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള കളര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റുകളും അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. ഉപയോക്താവിന് ആവശ്യമെങ്കില്‍ വാഹനത്തില്‍ ബജാജിന്റെ ടെക്പാക് അപ്‌ഡേറ്റും ചെയ്യാവുന്നതാണ്. ഇതോടെ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കപ്പെടും. ഹില്‍ ഹോള്‍ഡ്, റിവേഴ്‌സ് മോഡ്, സ്‌പോര്‍ട്ട് ആന്‍ഡ് ഇക്കോണമി മോഡുകള്‍, കാള്‍ ആന്‍ഡ് മ്യൂസിക് കണ്‍ട്രോള്‍, ഫോളോ മീ ഹോം ലൈറ്റ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഇതില്‍ ലഭിക്കുക.

◾ മുന്‍വിധികളും മിഥ്യാധാരണകളും ചതിയും നിറഞ്ഞ ഒരു ലോകത്തില്‍ സ്വയം പ്രതിരോധിച്ച് ജീവിതം പുനര്‍നിര്‍മ്മിക്കുന്ന സമര്‍ത്ഥയായ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യം. മനുഷ്യസ്വഭാവത്തിന്റെ വിവിധ വശങ്ങളെയും മനസ്സിന്റെ ഇരുണ്ട സങ്കീര്‍ണ്ണതകളെയും സഹാനുഭൂതിയോടും ഉള്‍ക്കാഴ്ചയോടുംകൂടി അനാവരണം ചെയ്യുകയാണിവിടെ. ‘മഹാശ്വേത’. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 209 രൂപ.

◾ മദ്യപാനം ബൈപോളാര്‍ ഡിസോഡര്‍ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിഷാദ ലക്ഷണങ്ങള്‍ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗണ്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബൈപോളാര്‍ ഡിസോഡര്‍ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതല്‍ 16 വര്‍ഷം വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകര്‍ വിലയിരുത്തി. ഒരാള്‍ സാധാരണ അളവിനെക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കില്‍ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകര്‍ ദി ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു. ആന്റി സൈക്കോട്ടിക്, ആന്റീഡിപ്രസന്റ് മരുന്നുകള്‍ കഴിക്കാതെ തുടരുന്ന രോഗികളില്‍ മദ്യപാനം ദോഷകരമായ ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈപോളാര്‍ തകരാര്‍ നാലു വിധത്തിലുണ്ട്. മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. മറ്റൊന്ന് രോഗത്തിന്റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാറിന്റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും. സൈക്ലോത്തൈമിയ എന്ന ബൈപോളാര്‍ തകരാറിന്റെ മറ്റൊരു ലഘുവായ രൂപത്തില്‍ ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നില നിന്നേക്കും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts