HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 30 | വ്യാഴം | ഇടവം 16

◾ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേയെന്നും ചോദിച്ച മോദി മഹാത്മാഗാന്ധിയെ കുറിച്ച് ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണെന്നും അത് നമ്മളല്ല ചെയ്തതെന്നും പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേക്കാളും നെല്‍സണ്‍ മണ്ടേലയേക്കാളും ഒട്ടും ചെറുതല്ല മഹാത്മാഗാന്ധിയെന്നും ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂവെന്നും ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നതെന്നും എ.ബി.പി. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

◾ ഗാന്ധി സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന മോദിയുടെ പരാമര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അന്ധകാരത്തിനെതിരെ പോരാടാന്‍ ലോകത്തിന് മുഴുവന്‍ ശക്തി നല്‍കിയ സൂര്യനാണ് മഹാത്മാഗാന്ധിയെന്നും അനീതിക്കെതിരെ നിലകൊള്ളാന്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്ക് പോലും ധൈര്യം നല്‍കുന്ന സത്യത്തിന്റെയും അഹിംസയുടെയും രൂപത്തില്‍ ബാപ്പു ലോകത്തിന് ഒരു പാത കാണിച്ചുകൊടുത്തുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ‘ശാഖകളില്‍’ ലോകവീക്ഷണം നേടുന്നവര്‍ക്ക് ഗാന്ധിജിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവര്‍ ഗോഡ്സെയെ മനസ്സിലാക്കുകയും ഗോഡ്സെയുടെ പാത പിന്തുടരുമെന്നും അദ്ദേഹത്തിന് ഒരിക്കലും ‘ശാഖ നല്‍കുന്ന’ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയും ഐന്‍സ്റ്റീനും മഹാത്മജിയുടെ ജീവിതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടവരായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് മഹാത്മാഗാന്ധിയുടെ ദേശീയത അറിയില്ലെന്നും അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം വിനായക് ഗോഡ്‌സേയെ കൊണ്ട് മഹാത്മാഗാന്ധിയെ കൊല്ലിച്ചതെന്നും മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. ഗാന്ധിജിയുടെ പാരമ്പര്യം ആരെങ്കിലും തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് വാരാണസിയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിച്ചതെന്നും ജയ്‌റാം രമേശ് കുറിച്ചു.

◾ 1982 ന് മുമ്പ് ലോകം ഗാന്ധിജിയെ അറിഞ്ഞിരുന്നില്ലേ? ടൈം മാഗസിന്‍ 1930 ല്‍ മാന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്ത ഗാന്ധിജിയായിരുന്നു അവരുടെ 1931 ജനുവരി 5 ലക്കത്തിന്റെ കവര്‍ചിത്രം. 1969 ല്‍ ഗാന്ധിജിയുടെ ജന്മശതാബ്ദിയായപ്പോഴേക്കും നാല്‍പതോളം രാജ്യങ്ങള്‍ അദ്ദേഹത്തെ ആദരിച്ച് സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ലോക്സഭാ ലൈബ്രറിയില്‍ അദ്ദേഹത്തെക്കുറിച്ച് വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്. 1930ലെ ദണ്ഡിയാത്രയോടെ തന്നെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്ന ഗാന്ധിജിയെ കാണാന്‍ ലണ്ടനിലും മറ്റും ജനക്കൂട്ടം ഒഴുകിയെത്തി. ലോകത്തിലെ പ്രശസ്തമായ മിക്ക മാധ്യമങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ലേഖകരെ ചുമതലപ്പെടുത്തിയിരുന്നു.

◾ പേമാരിയില്‍ മുങ്ങി സംസ്ഥാനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ കൊച്ചിയില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ തൃശൂരിലെ അശ്വനി ആശുപത്രിയിലേക്ക് ഇന്നലെ പെയ്ത ശക്തമായ മഴമൂലം വീണ്ടും വെള്ളം കയറി.

◾ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഇന്നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. തീരദേശത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്കും വ്യാപകമായ ഇടി മിന്നലിനും കാറ്റിനും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ  വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍  നിന്ന് ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീരമേഖലകളിലും ഇടനാടുകളിലും കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

◾ അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന തലത്തിലും അംഗന്‍വാടി തലത്തിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി.  കുട്ടികള്‍ അംഗന്‍വാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗന്‍വാടിയിലും സ്‌കൂളിലുമടക്കം പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്.

◾ അധികൃതര്‍ക്കും, പൊതുജനങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടിനേതുടര്‍ന്ന്, മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴാണോ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. വെള്ളക്കെട്ടിന്റെ കാര്യത്തില്‍ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങള്‍ ഇത് പോലെ ചെയ്താല്‍ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.

◾ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍  അഴിമതി നടന്നു എന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെന്ന്  രമേശ് ചെന്നിത്തല. 2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്ല്യുസി, എസ്.എന്‍സി ലാവ്‌ലിന്‍ തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.സത്യസന്ധമായി അന്വേഷിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

◾ പൊലീസ് സ്റ്റേഷനെ ടെറര്‍ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് കോടതി. ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. പൊലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തല്‍ ആകുമെന്നും കോടതി ചോദിച്ചു.

◾ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണെന്നും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കെ.പി.സി.സി അന്വേഷണ സമിതി വിലയിരുത്തി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും. മേയ് ഏഴിനായിരുന്നു പ്രസ്തുത വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത്. ചിത്രങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.

◾ ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു.

◾ വിഷു ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കാര്‍ത്തിക എന്ന ഏജന്‍സിയില്‍ നിന്നും. അനില്‍ കുമാര്‍ എന്ന ഏജന്റില്‍ നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിറ്റ ടിക്കറ്റില്‍ ഭൂരിഭാഗവും നാട്ടുകാര്‍ക്കാണ് വിറ്റതെന്നും പുറത്തുനിന്നുള്ള ചിലരും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും ജയ പറഞ്ഞു.

◾ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ആര്‍ടിഒ  പറഞ്ഞു. നേരത്തെ ഇയാള്‍ 17കാരനെ കൊണ്ട് വാഹനം ഓടിപ്പിച്ച് റീല്‍ ഉണ്ടാക്കിയിരുന്നു. ഈ കേസില്‍ സഞ്ജു ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയില്‍ കേസുണ്ട്.

◾ 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ  ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

◾ വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 – 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

◾ പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്ന പരാതിയില്‍  കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന. നാല് ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്നാണ്  പരാതി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

◾ പ്ലസ് വണ്ണിന് മലബാറില്‍ അധിക സീറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടി .സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.

◾ രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

◾ എണ്‍പതോളം അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

◾ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

◾ ദൈവമാണെന്ന് കരുതുന്നയാള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലെന്നും കലാപം ഉണ്ടാക്കാന്‍ പാടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ ജനനം ജൈവികമല്ലെന്നും ദൈവഹിതമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു മമതയുടെ പ്രസംഗം. അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിനായി ക്ഷേത്രം പണിയാമെന്നും  പ്രസാദവും പൂക്കളും മധുരവും നല്‍കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

◾ കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനുള്ള പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ കനത്ത സുരക്ഷ. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശകരുടെ യാത്രയ്ക്ക് നിയന്ത്രണം. . ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണും ഇന്നലെ നടത്തി. 2000ത്തിലധികം പൊലീസുകാരെയാണ് സുരക്ഷ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.  

◾ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും. ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി.

◾ പ്രജ്വല്‍ രേവണ്ണ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ്  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.

◾ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കുന്നു. ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.

◾ എയര്‍ ടു സര്‍ഫേസ് ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈല്‍ രുദ്രം-2  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ്  ഇത് വികസിപ്പിച്ചത്. സുഖോയ് എസ് യു-30 എംകെഐ വിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 

◾ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിനു പിന്നാലെ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേയ്ക്ക് സൈബറാക്രമണം.’എല്ലാ കണ്ണുകളും റാഫായിലേക്ക്’ എന്ന ചിത്രം സ്റ്റോറിയായി പങ്കുവെച്ചതിനു പിന്നാലെയാണ് ആക്രമണം നേരിട്ടത്. ഇതോടെ റിതിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്തു.

◾ 100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25 മുതലാകും പുതിയ രീതി നടപ്പില്‍ വരിക. എന്നാല്‍ എല്ലാതരം യുപിഐ ഇടപാടുകള്‍ക്കും ഉപയോക്താവിന് ഇമെയില്‍ സന്ദേശം ലഭ്യമാകും. ഉപയോക്താക്കള്‍ തങ്ങളുടെ ഇമെയില്‍, സന്ദേശങ്ങള്‍ ലഭ്യമാക തക്ക വിധം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് അറിയിച്ചു. ഇന്ത്യയില്‍ റീടെയില്‍ ഡിജിറ്റല്‍ പേയമെന്റ് മേഖലയില്‍ യുപിഐ പേയ്‌മെന്റുകള്‍ സജീവമാണ്. ഇത്തരം സേവനങ്ങളില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രാജ്യത്ത് അനുദിനം ഉണ്ടാകുന്നത്.

◾ യൊഹാന്‍, നെബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്സ് സംഗീതം പകര്‍ന്ന് അന്തോണി ദാസന്‍ ആലപിച്ച ‘പുണ്യ പുസ്തകമേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.  സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, ലിയോണ ലിഷോയ്, വീണ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

◾ ഷെയ്ന്‍ നിഗം- മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്സ്’. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി  മഹിമയും എത്തുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്.

◾ എസ്1 ശ്രേണിയില്‍ വലിയ ആനുകൂല്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓല. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിനു കീഴില്‍ എസ്1 എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 74,999 രൂപയുടെ പ്രാരംഭ വിലയ്ക്ക് വാങ്ങാം. നിങ്ങളുടെ പഴയ പെട്രോള്‍ സ്‌കൂട്ടറിന് ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീല്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഓല എത്തുന്നത്. ഓല എസ്1 എക്സ് എക്‌സ്‌ചേഞ്ചിലൂടെ വാങ്ങുമ്പോള്‍ പഴയ സ്‌കൂട്ടറുകള്‍ക്ക് കണ്ടീഷന്‍ അനുസരിച്ച് പരമാവധി 40,000 രൂപ വരെ ഓഫര്‍ കിട്ടും. അതേസമയം എസ്1 പ്രോ അല്ലെങ്കില്‍ എസ്1 എയര്‍ മോഡലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 7 ദിവസത്തിനുള്ളില്‍ ഹോം ഡെലിവറി ചെയ്യുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അധിക ആനൂകൂല്യമായി 15,000 രൂപ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എസ്1  എക്സ്+ വേരിയന്റിന് 5,000 ഡിസ്‌കൗണ്ടാണ് കമ്പനി ഈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറുകളും ആനുകൂല്യങ്ങളും 2024 മെയ് മാസം അവസാനം വരെ മാത്രമേ സാധുതയുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സാധുതയുള്ള കാര്‍ഡ് പെയ്‌മെന്റുകള്‍ക്ക് അധികമായി 10,000 രൂപയും ലാഭിക്കാനാവും. ഇവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആശങ്കകളൊന്നുമില്ലാതെ മുന്നോട്ടു പോവാന്‍ ഓരോ ട1 മോഡലിനും 8 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കി.മീ ബാറ്ററി വാറണ്ടിയും അധിക ചിലവില്ലാതെ ലഭ്യമാണ്.

◾ ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെയും വ്യക്തിയെയും ഒരുപോലെ വിശകലനം ചെയ്യുന്ന രചന. ഗാന്ധിയുടെ സമകാലികരായിരുന്ന നേതാക്കളെയും ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരെയും ഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളെയും വിലയിരുത്തിക്കൊണ്ട് നാമിന്നറിയുന്ന മഹാത്മാഗാന്ധി രൂപപ്പെട്ടതെങ്ങനെയെന്ന് ആവിഷ്‌കരിക്കുന്നു. ഗാന്ധിയുടെ ജീവചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയില്‍ ഗാന്ധിയന്‍ദര്‍ശനങ്ങളുടെ അനിവാര്യത വ്യക്തമാക്കുന്ന പുസ്തകം. ‘ഗാന്ധി എന്ന പച്ചമനുഷ്യന്‍’. പരിഭാഷ – പി.എസ് രാകേഷ്. മാതൃഭൂമി. വില 136 രൂപ.

◾ വേനല്‍ ചൂടിന് ആശ്വാസമായെങ്കിലും ഇടതടവില്ലാതെ പെയ്യുന്ന മഴ സന്ധിവാത രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. മഴക്കാലത്താണ് സന്ധിവാതം മൂലമുണ്ടാകുന്ന വേദനയും നീരുമൊക്കെ കൂടുതലും തലപൊക്കുക. അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും ഈര്‍പ്പവും സന്ധിവാതം വഷളാക്കും. ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ വീക്കമോ ഉണ്ടാക്കുന്നതാണ് സന്ധിവാതം. ഏത് പ്രായക്കാര്‍ക്കും സന്ധിവാതം ഉണ്ടാകാം. തണുത്ത അന്തരീക്ഷണം സന്ധിവാതം വഷളാക്കും. സന്ധിവേദന നിയന്ത്രിക്കുന്നതിന് ശരീരം ചൂടാക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനായി വീടിനുള്ളില്‍ നടക്കുമ്പോള്‍ തണുപ്പ് കാലില്‍ തട്ടാതിരിക്കാന്‍ സോക്സോ ചെരുപ്പോ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വര്‍ധിക്കാനും സന്ധിവേദനം കുറയ്ക്കാനും സഹായിക്കുന്നു. ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിച്ച് ഇടയ്ക്ക് സന്ധികളില്‍ ചൂടുപിടിക്കുന്നതും കട്ടിയുള്ള വസ്ത്രം ധരിക്കുന്നത്തും ശരീരം ചൂടാക്കി നിര്‍ത്താന്‍ സഹായിക്കും. മഴക്കാലത്ത് പുറത്തിറങ്ങി നടക്കാനോ വ്യായാമമോ ചെയ്യാന്‍ കഴിയാത്തതും സന്ധിവേദന കൂട്ടാന്‍ അതിനാല്‍ മഴക്കാലത്ത് ഇന്‍ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. വീടിനുള്ളിലൂടെ നടക്കുക, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ തുടങ്ങിയവ ചെയ്യാം. നീര്‍ക്കെട്ട് കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഈ സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. വൈറ്റമിന്‍ ഇ അടങ്ങിയ നട്സ്, അവക്കാഡോ, വിത്തുകള്‍, കടല്‍ മത്സ്യങ്ങള്‍, ബെറിപഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍ എന്നിവ ദിവസവും കഴിക്കണം. മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അമിത ശരീരഭാരം സന്ധിവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് എസി അല്ലെങ്കില്‍ ഫാന്‍ എന്നിവയുടെ ഉപയോഗം സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വഷളാക്കും. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. 

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts