HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/04/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/04/2024) 

പ്രഭാത വാർത്തകൾ

Published- 22/APRIL/24-തിങ്കൾ- മേടം-9

◾ കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഹാറിനെ പോലെയാണ് കേരളത്തില്‍ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞതിലൂടെ ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഏതു റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ ആക്ഷേപം ചൊരിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  

◾ പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണെന്നും വിഡി സതീശന്‍.  രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെയാണ് പറയുന്നത്. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാര്‍ട്ടികള്‍ അല്ലേ. കണ്ണൂരില്‍ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാന്‍ പറയാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണെന്നും അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

◾ ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

◾ മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നുവെന്നും കേരളത്തില്‍ എല്‍ഡിഎഫും സര്‍ക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം ചാവക്കാട്, കുന്നത്തൂര്‍ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുല്‍ ഇന്ന് പ്രചരണം നടത്താനിരുന്നത്. ഇന്നലെ ഝാര്‍ഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. റാലി തുടങ്ങാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് റാലിയില്‍ ശാരീരികമായി സുഖമില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്.

◾ ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ ‘ഉല്‍ഗുലന്‍ ന്യായ്’ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തലകുനിക്കുന്നതിനെക്കാള്‍ ജയിലില്‍പോകാന്‍ ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ദ് സോറനെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ താഴെയിറക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും എന്നാല്‍, ജനാധിപത്യത്തെ പരാജയപ്പെടുത്താന്‍ അനുവദിക്കില്ലെന്ന സന്ദേശം ഹേമന്ദ് സോറനു വേണ്ടി ഭാര്യ കല്പനാ സോറന്‍ വായിച്ചു. അസുഖം കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി റാലിയില്‍ പങ്കെടുത്തില്ല.

◾ തെരഞ്ഞെടുപ്പില്‍ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. സൈബര്‍ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും സൈബര്‍ ആക്രമണത്തില്‍ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെയെന്നും, എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂവെന്നും താന്‍ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ എന്നും കെകെ ശൈലജ വ്യക്തമാക്കി.

◾ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു.  രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചതായും ശശിതരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷന്‍ വിലയിരുത്തി.

◾ കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എ എം ആരിഫ്.   ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാല്‍ മോശക്കാരനാക്കരുതെന്നും രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയില്‍ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും ആരിഫ് പറഞ്ഞു.  

◾ ലീഗും സമസ്തയും തമ്മില്‍ കടുത്ത ഭിന്നത നിലനിലനില്‍ക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. തര്‍ക്കം പരിഹരിക്കാന്‍ ഇരുനേതൃത്വവും ശ്രമിക്കണമെന്നും, സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള യോജിപ്പ് ഇല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ സെക്രട്ടറി പറയുന്നത് വിവരക്കേടും തോന്നിവാസവുമാണ്. ഇതുപോലുള്ള ആളുകളെ താക്കോല്‍ സ്ഥാനത്ത് ഇരുത്തി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി.

◾ ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ.  പ്രതിസന്ധിഘട്ടത്തില്‍ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്ന് വിശ്വാസികളോട് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ആഹ്വാനം ചെയ്തു. സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഓര്‍മിപ്പിച്ചാണ് ആഹ്വാനം.

◾ പത്തനംതിട്ടയില്‍ മരിച്ച സ്ത്രീയുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍  മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് പോളിംഗ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ബിഎല്‍ഒ അമ്പിളി, പോളിംഗ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.  

◾ ജീവിച്ചിരിക്കുന്ന 14 പേരെ മരിച്ചെന്ന കാരണം കാണിച്ച് കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്റ് ചെയ്തു. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്പെന്റ് ചെയ്തത്.

◾ 106 വയസുളള വയോധികയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാരോപിച്ച്  യുഡിഎഫ് നല്‍കിയ പരാതികള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ തളളി. വീട്ടിലെ വോട്ടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വഷണ റിപ്പോര്‍ട്ടിലുളളത്.

◾ തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണര്‍ അങ്കിത് അശോക്  കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.  ഇതിനു  പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയില്‍  അന്വേഷണം വേണമെന്ന്  മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.

◾ തൃശൂര്‍ പൂരം നടത്തിപ്പിലെ വീഴ്ചയില്‍ തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും മാറ്റും. പൊലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.  

◾ ആചാരങ്ങളറിയാത്ത പോലീസുകാര്‍ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും തൃശൂര്‍ പൂരത്തിനെതിരേ പ്രത്യേക എന്‍.ജി.ഒകളുടെ നേതൃത്വത്തില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൃശ്ശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍. വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തൃശ്ശൂരിലെ പോലീസ് ഉദ്യോഗസ്ഥരില്‍ പലരും പുറത്തായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

◾ കേരള സര്‍വ്വകലാശാലയിലെ പ്രഭാഷണത്തിന്റെ  പേരില്‍ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്നും  ജോണ്‍ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. വിസിയുടെ വിലക്ക് ലംഘിച്ചുള്ള പ്രഭാഷണത്തിന്റെ  പേരില്‍ ബ്രിട്ടാസിനോടും, സംഘാടകരായ യൂണിയന്‍ നേതാക്കളോടും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.  

◾ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്നലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും, 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.  ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

◾ ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന  വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ് നിര്‍ദേശം. കേരള അതിര്‍ത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും  നിരീക്ഷണത്തിനായി വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.

◾ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്. കര്‍ണാടകയില്‍ വച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

◾ കണ്ണൂര്‍ ആറളത്തും അനധികൃത മരംമുറി. ആനമതില്‍ നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വിഷയത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു.

◾ ദേശാഭിമാനിക്കെതിരെ വിഡി സതീശന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി.  ‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

◾ തോമസ് ഐസക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നല്‍കി യുഡിഎഫ്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും കാണിച്ചാണ് പരാതി.  ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്.

◾ അര്‍ഹിക്കുന്ന ബഹുമാനം ഗവര്‍ണര്‍ക്ക് നല്‍കുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനാണ് മന്ത്രിയുടെ മറുപടി. ഗവര്‍ണര്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

◾ ഈ മാസം 25 വരെ കൊല്ലം, തൃശൂര്‍  ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെഎത്തുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും  പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍  ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും  ആലപ്പുഴ,  കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

◾ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ അപലപിക്കുന്ന രാഹുല്‍ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രസ്താവനകള്‍ വളരെ തരംതാണതാണ്. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുമ്പോള്‍, ഇ ഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ശരിവെക്കുകയല്ലേ അദ്ദേഹം ചെയ്യുന്നത് എന്നും ഡി രാജ ചോദിച്ചു.

◾ ഇന്ത്യാ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയര്‍മാനുമായ പി. ചിദംബരം. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താന്‍ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നല്‍കിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കണമെന്നും ചിദംബരം പറഞ്ഞു.

◾ ആന്ധ്രാ പ്രദേശില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച്  ചിരഞ്ജീവി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പിന്തുണ എന്‍ഡിഎയ്ക്കായിരിക്കുമെന്നും ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ആന്ധ്രയുടെ വികസനത്തിന് എന്‍ഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാള്‍. കെജ്രിവാളിന് ഇന്‍സുലിന്‍ നല്‍കാതെ തിഹാര്‍ ജയില്‍ അധികൃതര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയിരുന്നു അവര്‍.

◾ എന്‍ഡിഎയിലെ ഏക മുസ്ലിം എംപി ആര്‍ജെഡിയില്‍ ചേര്‍ന്നു. എല്‍ജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആര്‍ജെഡിയിലേക്ക് മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാര്‍ട്ടി മാറിയത്.

◾ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചവര്‍ പിന്മാറിയതോടെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ  പത്രിക തള്ളി. കഴിഞ്ഞ ദിവസം നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നല്‍കിയിരുന്നു. മണ്ഡലത്തില്‍ പകരം സ്ഥാനാര്‍ഥിയായി നിലേഷിനൊപ്പം നാമനിര്‍ദേശ പത്രിക നല്‍കിയ സുരേഷ് പദ്ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിര്‍ദേശകന്‍ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടാകില്ല. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.  

◾ ശ്രീലങ്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മോട്ടോര്‍ സ്പോര്‍ട് പരിപാടിക്കിടെ കാണികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഏഴ് പേര്‍ മരിച്ചു. 21 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

◾ ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു.  രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

◾ ജപ്പാനില്‍ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു ഏഴുപേരെ കാണാതായി. ശനിയാഴ്ച രാത്രി നിരീക്ഷണ പറക്കല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറുകളില്‍ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാന്‍ ആഭ്യന്തര മന്ത്രി വിശദമാക്കി.

◾ യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കിയെ കൊല്ലാന്‍ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം. ഇതിനായി വിവരം ശേഖരിക്കാന്‍ റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സുമായി ബന്ധം പുലര്‍ത്തിയ ചാരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് അറിയിച്ചു. യുക്രെയ്ന്‍ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആണ് പോളണ്ട് പൊലീസ് ചാരനെ പിടികൂടിയത്.

◾ ഐപിഎല്ലില്‍ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്ണിന്റെ നാടകീയ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ്  20-ാം ഓവറിലെ അവസാന പന്തില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 21 റണ്‍സിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്‌സ് പറത്തി കരണ്‍ ശര്‍മ്മ ഞെട്ടിച്ചുവെങ്കിലും മത്സരാന്ത്യം കൊല്‍ക്കത്ത 1 റണ്ണിന് വിജയിക്കുകയായിരുന്നു.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 18 പന്തില്‍ 36 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗിലാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയമുറപ്പിച്ചത്.

◾ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി എടുത്തു കളഞ്ഞു. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളി എടുക്കാം. പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നു. നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാവുമായിരുന്നുള്ളൂ. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ തയാറാക്കാം. എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും അതേസമയം വ്യത്യസ്ത പോളിസികള്‍ തയാറാക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്‌സ് എന്നിവ ഉള്ളവര്‍ക്ക് പോളിസി നല്‍കുന്നതില്‍നിന്നു കമ്പനികള്‍ക്ക് ഒഴിവാവാനാവില്ലെന്നും ഐആര്‍ഡിഎ വിജ്ഞാപനം പറയുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും ഐആര്‍ഡിഎ നിര്‍ദേശിച്ചു. 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല.

◾ മലയാള സിനിമയില്‍ മറ്റൊരു 150 കോടി സിനിമ കൂടി. പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഇത്. മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായാണ് ആടുജീവിതം മാറിയത്. മഞ്ഞുമ്മല്‍ ബോയ്സും, 2018 ഉും ആണ് ബ്ലെസി ചിത്രത്തിന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തില്‍ അന്‍പത് കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

◾ ഫഹദ് നായകനായി എത്തിയ പുതിയ ചിത്രം ‘ആവേശം’ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം ആവേശം 31 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദുല്‍ഖറിന്റെ വമ്പന്‍ ഹിറ്റായ കുറുപ്പിന്റെ കളക്ഷന്‍ കേരളത്തില്‍ ഫഹദിന്റെ ആവേശം മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റാണ് കുറുപ്പ്. ആഗോളതലതത്തില്‍ കുറുപ്പ് നേടിയത് 81 കോടി രൂപയാണ്. കേരളത്തിലെ മാത്രമല്ല ആഗോളതലത്തിലെയും കുറിപ്പിന്റെ കളക്ഷന്‍ വൈകാതെ ഫഹദിന്റെ ആവേശം മറികടക്കും. ഇതിനകം ഫഹദിന്റെ ആവേശം 74 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

 ഇന്ത്യയിലെ വിജയകരമായ പ്രകടനത്തെത്തുടര്‍ന്ന് ഐക്കണിക്ക് ടൂവീലര്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ‘റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍സ് ആന്‍ഡ് ടൂര്‍സ് സര്‍വീസസ്’ മറ്റ് നിരവധി അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, കൊളംബിയ, തുര്‍ക്കി, ഫ്രാന്‍സ്, സോട്‌ലന്‍ഡ്, സ്‌പെയിന്‍, നമീബിയ എന്നിവിടങ്ങളില്‍ 32 സ്ഥലങ്ങളില്‍ റോയല്‍ എന്‍ഫില്‍ഡിന്റെ റെന്റല്‍ പ്രോഗ്രാം നിലവില്‍ ലഭ്യമാണ്. സേവനങ്ങളില്‍ മോട്ടോര്‍ സൈക്കിള്‍ വാടകയ്‌ക്കെടുക്കലും സ്വയം ഗൈഡഡ് ട്രിപ്പുകള്‍ ക്യൂറേറ്റ് ചെയ്യാന്‍ സഹായിക്കുന്നതിന് പ്രൊഫഷണലായി ഗൈഡഡ് ടൂറുകളും ഉള്‍പ്പെടുന്നു. റൈഡിംഗ് മുന്‍ഗണനകളുടെ വൈവിധ്യമാര്‍ന്ന സ്പെക്ട്രം, ഭൂപ്രദേശം, വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍, റോയല്‍ എന്‍ഫീല്‍ഡ് റെന്റലുകളും ടൂറുകളും, പ്രാദേശിക സേവന ദാതാവില്‍ നിന്നുള്ള പിന്തുണ ആസ്വദിക്കുമ്പോള്‍ തന്നെ, ഭാവി പര്യവേക്ഷകരെ അവര്‍ തിരഞ്ഞെടുക്കുന്ന ഏത് റൂട്ടിലും പുറപ്പെടാന്‍ അനുവദിക്കും. ഔദ്യോഗിക റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ വാടകയ്‌ക്കെടുക്കുകയോ മോട്ടോര്‍ സൈക്കിള്‍ ടൂര്‍ ബുക്ക് ചെയ്യുകയോ ചെയ്യാം. ഒന്നിലധികം ടൂര്‍ പങ്കാളികളുമായി സഹകരിച്ച്, റോയല്‍ എന്‍ഫീല്‍ഡ് 25 രാജ്യങ്ങളിലായി 52 ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 62 ട്രിപ്പുകളിലായി വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ റൈഡര്‍മാര്‍ക്ക് നല്‍കുന്നു.

◾ സ്ത്രീകളുടെ മനസ്സിലേക്കാണ് റീന എന്ന നോവലിസ്റ്റ് കടന്നു ചെല്ലുന്നത്. ആരും മനസ്സിലാക്കാതെ പോകുന്ന നിസ്സഹായായ സ്ത്രീ മനസ്സിന്റെ വിങ്ങലാണ് നൂല്‍ പ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ എന്ന നോവല്‍. ‘നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍’. റീന എന്‍ രാജന്‍. സൈന്ധവ ബുക്സ്. വില 161 രൂപ.

◾ അതിതീവ്രമായ ചൂടില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന് ചൂടു പ്രമേഹ രോഗികളില്‍ വളരെ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഉയര്‍ന്ന് ചൂട് ശരീരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇന്‍സുലിന്‍ അല്ലെങ്കില്‍ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം. പ്രമേഹ രോഗികളില്‍ വിയര്‍പ്പിന്റെ ഉല്‍പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ചൂടു പുറത്തു പോകുന്നത് തടയാം. ഈര്‍പ്പവും ചൂടും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രമേഹം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും ചൂടുകാലത്ത് രോഗികളില്‍ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കും. ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും എട്ട് മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം പരിശോധിച്ച് (ഇളം മഞ്ഞ നിറം മതിയായ ജലാംശം സൂചിപ്പിക്കുന്നു) ദാഹത്തിന്റെ അളവ് നിരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജലാംശം നില നിരീക്ഷിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുക. ജലാംശം കൂടുതലായി അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുക. ഇന്‍സുലിന്‍ അല്ലെങ്കില്‍ മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അളവില്‍ ക്രമീകരിക്കുക. ചൂടു കാലത്ത് അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോ?ഗിക്കുക. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീം നിര്‍ബന്ധമായും പുരട്ടണം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts