ടി.പി.വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവർത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.
കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുൻപ് ഒരു വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ് കൊടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നുവെന്നും കേസെടുത്താല്‍ നിരവധി ഏജൻസികള്‍ കേരളത്തില്‍ ഇറങ്ങുമെന്നും ഷാജി പറഞ്ഞു.
‘കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഒരു വിവിഐപി സന്ദർശനം നടത്തിയിട്ടുണ്ട്. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷാജി നേരത്തെ പറഞ്ഞപ്പോള്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ ഒരു വാക്ക് പറഞ്ഞിരുന്നു. ഷാജിയുടെ പേരില്‍ കേസ് കൊടുക്കുമെന്ന്. ഞാൻ വെല്ലുവിളിക്കുന്നു പാർട്ടി സെക്രട്ടറിയെ, ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്ക്’ കെ.എം.ഷാജി പറഞ്ഞു.
അതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരും. ബാക്കി കേസ് വന്ന ശേഷം പറയാമെന്നും കെ എം ഷാജി വ്യക്തമാക്കി.
ടി പി കേസിലെ രണ്ട് പ്രധാന പ്രതികള്‍ മരിച്ചു. മരിച്ചത് എങ്ങനെയെന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു.
ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം.
പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു.
കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.