കോണ്‍ഗ്രസ് പ്രവർത്തന്റെ കാർ തട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് ചിന്താജെറോമിന് പരിക്ക്. മനഃപൂർവം ഇടിച്ചതെന്നാണ് പരാതി.
ഇന്നലെ ചാനല്‍ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂർവം കാർ ഇടിക്കുകയായിരുന്നു എന്ന് കാണിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണം കളവാണെന്ന് കോണ്‍ഗ്രസ് പറയുന്നു.
ശനിയാഴ്ച രാത്രി തിരുമുല്ലവാരത്താണു സംഭവം. ചർച്ചക്കിടെ കോണ്‍ഗ്രസ് -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. ചർച്ച കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂർ തന്റെ കാറില്‍ മടങ്ങാൻ ഒരുങ്ങവേ ഡ്രൈവർ കാർ പിന്നോട്ട് എടുക്കുമ്ബോള്‍ സമീപം നില്‍ക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.
കാർ ഒാടിച്ചിരുന്ന സെയ്ദലി, കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ഫൈസല്‍ കുഞ്ഞുമോൻ എന്നിവർക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നല്‍കിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനഃപൂർവം കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ല സെക്രട്ടറി എസ്.സുദേവൻ എന്നിവർ ചിന്താ ജെറോമിനെ സന്ദർശിച്ചു. എന്നാല്‍, കാർ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നതായാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ വാദം.