യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ എമർജൻസി പിൻ അമർത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലൻസ് ടീമിന്റെ സഹായം തേടിയത്. എന്നാൽ ആംബുലൻസ് ടീം എത്തിയപ്പോൾ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയ ശേഷം മരണം സ്ഥിരീകരിച്ചു. അപസ്മാരം ഉൾപ്പടെ ശാരീരിക അസ്വസ്ഥതൾ ഉണ്ടായിരുന്ന രാജേഷിന്, കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
രാജേഷ് ശാരീരിക അസ്വസ്ഥതകള്‍ മൂലം അടുത്തകാലത്തായി ജോലിയും ചെയ്തിരുന്നില്ല. അതിനാല്‍ ഏറെക്കുറെ സീറോ ബാലന്‍സ് ശൈലിയില്‍ ആയിരുന്നു രാജേഷിന്റെ ജീവിതം. നോർത്ത് വെയിൽസിൽ തന്നെ ഒരു സ്വകാര്യ കെയർ ഹോമിൽ നഴ്സായ സ്വപ്ന ജോസാണ് ഭാര്യ.
കോളജ് വിദ്യാർഥിയായ മാർട്ടിൻ രാജേഷ് (15), പത്താം ക്ലാസ് വിദ്യാർഥിനിയായ ലിവി രാജേഷ് (13) എന്നിവരാണ് മക്കൾ. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ്
മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർനടപടികൾ പൂർത്തിയായാലുടൻ ഏപ്രിൽ 22 ന് സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്