ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ് കുറയ്ക്കുന്നതിനും തകരാറുകള്‍ പരിഹരിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം.
ജൂലൈ 31നകം ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ്‍വർക്കില്‍ സാധാരണയായി ഉപയോഗിക്കുന്ന 10 പ്രധാന ഫീച്ചറുകളുടെ ഉപയോഗം മിതപ്പെടുത്താനും നിയന്ത്രിക്കാനുമാണ് എൻപിസിഐ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവനദാതാക്കള്‍ക്കും നിർദ്ദേശം നല്‍കി.
ബാലൻസ് അന്വേഷണങ്ങള്‍, ഇടപാട് സ്റ്റാറ്റസ് പരിശോധനകള്‍, ഓട്ടോ പേ മാൻഡേറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളിലാണ് നിയന്ത്രണം. ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം സാധിക്കുമെന്നാണ് എൻപിസിഐ വ്യക്തമാക്കുന്നത്.
അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനുള്ള ‘ബാലൻസ് എൻക്വയറി’യില്‍ ഒരു ആപ്പില്‍ ഒരു ഉപഭോക്താവിന് 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇനി പേടിഎമ്മും ഫോണ്‍പേയും ഉപയോഗിക്കുകയാണെങ്കില്‍, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളില്‍ 50 തവണ വീതം മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുന്നവരെയുമായിരിക്കും ഇത് ബാധിക്കുക.
തിരക്കേറിയ സമയങ്ങളില്‍ ബാലൻസ് എൻക്വയറികള്‍ പരിമിതപ്പെടുത്താനും ചില സമയങ്ങളില്‍ നിർത്തിവെക്കാനും യുപിഐ ആപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് അറിയിപ്പായി നല്‍കണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ഓട്ടോപേ മാൻഡേറ്റുകള്‍ക്ക് സമയപരിധിയുണ്ടാകും. യുപിഐയിലെ ഓട്ടോപേ മാൻഡേറ്റുകള്‍ (എസ്‌ഐപി, നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷൻ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമേ ഇനി പ്രവർത്തിക്കൂ. (രാവിലെ 10 മുതല്‍ ഒരു മണിവരെയും വെകുന്നേരം അഞ്ച് മണി മുതല്‍ രാത്രി ഒമ്ബതര വരെയുമാണ് തിരക്കുള്ള സമയമായി കണക്കാക്കിയിരിക്കുന്നത്)
ഒരു മാൻഡേറ്റിന് പരമാവധി മൂന്ന് ശ്രമം മാത്രമേ അനുവദിക്കൂ. തിരക്കേറിയ സമയങ്ങളിലും ഓട്ടോപേ മാൻഡേറ്റുകള്‍ സൃഷ്ടിക്കാൻ സാധിക്കുമെങ്കിലും അവ പ്രാബല്യത്തില്‍ വരുന്നത് തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമായിരിക്കും.
ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇനിമുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ഇടപാട് അംഗീകരിച്ച് കുറഞ്ഞത് 90 സെക്കൻഡിന് ശേഷമേ ആദ്യത്തെ പരിശോധന നടത്താൻ പാടുള്ളൂ. രണ്ട് മണിക്കൂറിനുള്ളില്‍ പരമാവധി മൂന്ന് തവണ മാത്രമേ ഇവ പരിശോധിക്കാൻ പാടുള്ളൂ. ചില പിഴവുകള്‍ സംഭവിക്കുകയാണെങ്കില്‍, അത്തരം ഇടപാടുകള്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും വീണ്ടും വീണ്ടും ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് നിർത്തുകയും ചെയ്യും.
കൂടാതെ യുപിഐയില്‍, ഒരു ഉപയോക്താവിന് അവരുടെ മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു സേവനമാണ്’അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്’. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇനി ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ ഒരു യുപിഐ ആപ്പില്‍ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യർത്ഥന നടത്താൻ കഴിയൂ.
ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2025 ആഗസറ്റ് 31 നകം പിഎസ്പി ഒരു സത്യവാങ്മൂലം സമർപ്പിക്കണമെന്നും എൻപിഎസ്‌ഐ അറിയിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ നിയന്ത്രണങ്ങള്‍, പിഴകള്‍, പുതിയ ഉപഭോക്തൃ ഓണ്‍ബോർഡിംഗ് താല്‍ക്കാലികമായി നിർത്തിവയ്ക്കല്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ക്ക് നേരിടേണ്ടി വരും. ഈ മാറ്റങ്ങളിലൂടെ യു പി ഐ സിസ്റ്റത്തിന്റെ സ്ഥിരത, വേഗത, വിശ്വാസ്യത എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.