HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024) 


പ്രഭാത വാർത്തകൾ

2024 | മെയ് 29 | ബുധൻ | ഇടവം 15

◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലായി അഞ്ച് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

◾ മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30ന് ശേഷം കളമശ്ശേരിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്നലെ കളമശ്ശേരിയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കളമശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലും, എച്ച്എംടി സ്‌കൂളിലുമായി രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു. മന്ത്രി പി രാജീവ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

◾ കോട്ടയത്ത് ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.

◾ കോട്ടയം ജില്ലയില്‍ മഴ  കനത്തതുമൂലം  ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. കോട്ടയം ജില്ലയില്‍  വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട  വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

◾ കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ നാല് വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. കനത്ത മഴയില്‍ പൈലറ്റുമാര്‍ക്ക് റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

◾ സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക്  കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. സംസ്ഥാനത്താകെ 895 എച്ച് ടി പോസ്റ്റുകളും 6230 എല്‍ ടി പോസ്റ്റുകളും തകര്‍ന്നു. 185 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി ഫേസ്ബുക്കി കുറിപ്പിലൂടെ ചൂണ്ടികാട്ടി.

◾ എയര്‍ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിന്‍ ക്രൂവിന്റെ താമസം മെച്ചപ്പെട്ട ഹോട്ടലുകളിലേക്ക് മാറ്റും. കരാര്‍ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.

◾ മൂന്നാര്‍ ഭൂമി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സര്‍ക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

◾ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താന്‍ സര്‍ക്കാരും മാനേജ്മെന്റുകളം തമ്മില്‍ ധാരണയിലെത്തി. വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മന്റുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച കോളേജുകള്‍ക്ക് നഴ്സിംഗ് കൗണ്‍സിലിന്റെ പരിശോധന ഇല്ലാതെ ഈ വര്‍ഷവും അംഗീകാരം നല്‍കാനും ധാരണയിലെത്തി.

◾ നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതര്‍. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

◾ വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയായ ചെമ്പ് സ്വദേശി സദാനന്ദന്‍ (58) മരിച്ചു. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

◾ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

◾ ബാര്‍ കോഴയുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി. കോഴയുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശമിട്ട അനിമോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തി. പണം നല്‍കിയെന്ന് അനിമോന്‍ വെളിപ്പെടുത്തിയ അണക്കരയിലെ ഹോട്ടലിന്റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തി. ബാര്‍ കോഴയില്‍ നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.

◾ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ പഠനങ്ങളിലും സര്‍വ്വേകളിലും എന്നും മുന്നില്‍ നിന്ന സംസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചില പഠനങ്ങളില്‍ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മൂല്യനിര്‍ണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതല്‍ പിന്തുടര്‍ന്നു പോരുന്ന നിരന്തര വിലയിരുത്തല്‍ പ്രക്രിയയുടെ ശക്തിയും ദൗര്‍ബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്ന് കെ സുധാകരന്‍ വ്യക്തമാക്കി. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണ്.  കെഎസ്യു പ്രവര്‍ത്തിക്കുന്നത്   സ്വതന്ത്ര സംഘടനയെന്ന നിലയിലാണ്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ല. കെഎസ്യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കെ എസ് യു ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുമുണ്ട്.

◾ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി    പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ https://keralaresults.nic.in എന്ന വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 1 മുതല്‍ 26 വരെ സംസ്ഥാനത്ത്  നടന്ന പ്ലസ് വണ്‍ പരീക്ഷ  4,14,159 വിദ്യാര്‍ത്ഥികളാണ്  എഴുതിയത്.

◾ ഡി വൈ എസ് പിയും പൊലീസുകാരും ഗുണ്ടാ സല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം, പൊലിസ് സേന ഇപ്പോള്‍ എത്രത്തോളം ജീര്‍ണ്ണിച്ചു എന്നതിന് തെളിവാണെന്ന്  രമേശ് ചെന്നിത്തല. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍, ഗുണ്ടകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നുവെന്നും ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

◾ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം. ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വിനിയോഗിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം യോഗത്തില്‍ വ്യക്തമാക്കി.

◾ ഭക്ഷ്യവിഷബാധ കേസുകളെ ശക്തമായി നേരിടുമെന്ന് തൃശൂര്‍ ജില്ല  കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ. ഇത്തരം കേസുകള്‍ കണ്ടെത്തിയാല്‍ ഉടനെ തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം.

◾ നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും,  മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കും. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോഴിക്കോട്, വയനാട്  ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

◾ കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക്  ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ് മേഘ്‌ന.

◾ കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. 2014ല്‍ ശിവജിയുടെ പ്രതാപ്ഗഢിലും 2019ല്‍ കേദാര്‍നാഥിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ശേഷം മോദി ധ്യാനമിരുന്നിട്ടുണ്ട്.

◾ രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ ഏറ്റവും സന്തുലിതമായി പ്രവര്‍ത്തിച്ചത് 1991 മുതല്‍ 2014 വരെയുള്ള കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലത്തായിരുന്നുവെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അന്ന് ആര്‍ക്കും ധിക്കാരപരമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. പാര്‍ട്ടികള്‍തമ്മില്‍ ബഹുമാനത്തോടെ ആശയവിനിമയം നടത്തി. ന്യൂനപക്ഷങ്ങളില്‍ ആത്മവിശ്വാസമുണ്ടായി. സാമ്പത്തികമായും രാജ്യം പുരോഗമിച്ചു. ഫെഡറല്‍ തത്ത്വങ്ങള്‍ പാലിക്കപ്പെട്ടു. കോടതികള്‍ നട്ടെല്ലുയര്‍ത്തിനിന്നു. ഭരണഘടനാസ്ഥാപനങ്ങളില്‍ കൈകടത്തലുകള്‍ കുറഞ്ഞു- രാമചന്ദ്രന്‍ ഗുഹ നിരീക്ഷിച്ചു. ഒരു പാര്‍ട്ടിക്കും ഇരുനൂറ്റിമുപ്പതിലധികം സീറ്റു കിട്ടാതിരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹിയിലെ കോടതിയാണ് സമന്‍സ് അയച്ചത്.  ജൂണ്‍ 29-ന്  കേസിന്റെ വിചാരണയ്ക്ക്  കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

◾ നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒഡിഷയെ ഒരു തമിഴന്‍ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി. നേതാവും നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

◾ കാന്‍ ചലച്ചിത്രോത്സവത്തില്‍ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം നേടിയ സംവിധായിക പായല്‍ കപാഡിയയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട്  ശശി തരൂര്‍. ബി.ജെ.പി സര്‍ക്കാര്‍ യോഗ്യനല്ലാത്ത ചെയര്‍മാനെ നിയമച്ചതില്‍ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതല്ലേയെന്നും തരൂര്‍ ചോദിച്ചു.

◾ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

◾ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്. ഇതിന്റെ ഭാഗമായി പ്രമുഖ കമ്പനികളെ ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ എല്‍ഐസി തേടിയതായാണ് വിവരം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികളെ കൂടി അനുവദിക്കാമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസിയുടെ നീക്കം. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് ഇതര പോളിസികളും ( ട്രാവല്‍ , മോട്ടോര്‍ ഇന്‍ഷുറന്‍സ്) നല്‍കുന്ന കമ്പനികളാണ് കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍. കേന്ദ്രത്തില്‍ വരാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് എല്‍ഐസി ചെയര്‍മാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രാവീണ്യം കുറവാണെങ്കിലും ഈ മേഖലയിലേക്ക് കടക്കാന്‍ ഏറെ താത്പര്യമുണ്ട്. ഫെബ്രുവരിയില്‍ പാര്‍ലമെന്ററി സമിതിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുകള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. ചെലവ് ചുരുക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

◾ ആനന്ദ് ദേവെരകൊണ്ട നായകനായി വരാനിരിക്കുന്ന ചിത്രം ‘ഗം ഗം ഗണേശ’ പ്രതീക്ഷയുള്ളതാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഉദയ് ബൊമ്മിസെട്ടിയാണ്. നായികയായി എത്തുന്നത് പ്രഗതി ശ്രിവാസ്തവയാണ്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ആക്ഷനും ഹ്യൂമറിനും പ്രാധ്യാന്യമുള്ളതാണ് ചിത്രം. മെയ് 31നാണ് റിലീസ് ചെയ്യുക. ഛായാഗ്രാഹണം  നിര്‍വഹിക്കുക ആദിത്യ ജവ്വദിയാണ്. ബേബി എന്ന വമ്പന്‍ ഹിറ്റിന് ശേഷമാണ് ഗം ഗം ഗണേശ എന്ന സിനിമയുമായി ആനന്ദ ദേവെരകൊണ്ട എത്തുന്നത്. ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ബേബി. ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറ്റി. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

◾ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘മഹാരാജ്ഞി- ക്വീന്‍ ഓഫ് ക്വീന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പ്രഭുദേവയുടെ ആക്ഷന്‍ രംഗത്തിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. സംയുക്ത മേനോന്‍, കജോള്‍, നസ്റുദ്ദീന്‍ ഷാ തുടങ്ങിയവരേയും ടീസറില്‍ കാണാം. കജോളിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചരണ്‍ തേജിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ജിഷു സെന്‍ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

◾ ഒറ്റ ദിവസം 200 സീല്‍ സെഡാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി ബിവൈഡി. നേരത്തെ 1000 ബുക്കിങ്ങുകള്‍ സീലിന് ലഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് വെറും രണ്ടുമാസങ്ങള്‍കൊണ്ടാണ് മികച്ച പ്രതികരണം ലഭിച്ചത് എന്നാണ് കമ്പനി അറിയിക്കുന്നത്. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവങ്ങളിലാണ് വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. മാര്‍ച്ച് ആദ്യമാണ് ബിവൈഡി സീല്‍ സെഡാനെ വിപണിയില്‍ എത്തിച്ചത്. 41 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡൈനാമിക്, പ്രീമിയം, പെര്‍ഫോമന്‍സ് എന്നീ മോഡലുകളിലാണ് വാഹനം വിപണിയിലുള്ളത്. ഡൈനാമിക്കിന് 41 ലക്ഷം രൂപയും, പ്രീമിയത്തിന് 45.55 ലക്ഷം രൂപയും പെര്‍ഫോമന്‍സിന് 53 ലക്ഷം രൂപയുമാണ് വില. ഡൈനാമിക് മോഡലില്‍ 61.44 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്, റേഞ്ച് 510 കിലോമീറ്ററും പ്രീമിയത്തിലും പെര്‍ഫോമന്‍സിലും 82.56 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പ്രീമിയത്തിന് 650 കിലോമീറ്റര്‍ റേഞ്ചും പെര്‍ഫോമന്‍സിന് 580 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. ആട്ടോ 3 എസ്യുവിക്കും ഇ6 എംപിവിക്കും ശേഷം ഇന്ത്യയില്‍ ബിവൈഡി ഇറക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സീല്‍. സ്‌റ്റൈലും സാങ്കേതികവിദ്യയും പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന സീല്‍ ഇന്ത്യന്‍ വിപണിയില്‍ കിയ ഇവി6, ഹ്യുണ്ടേയ് അയോണിക് 5 തുടങ്ങിയ കാറുകളോടാണ് മത്സരിക്കുന്നത്.

◾ ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം. ‘കുന്നുകയറി ചെല്ലുമ്പോള്‍’. പി. സുരേന്ദ്രന്‍. എച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.

◾ പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളില്‍ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. 112 കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചു. നോര്‍ത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോറസ്ട്രി ആന്‍ഡ് എന്‍വയോണ്‍മെന്റ് റിസോഴ്‌സസ് പ്രഫസര്‍ നീല്‍സ് പീറ്റേര്‍സണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോളജ് വിദ്യാര്‍ഥികളില്‍ 60 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതായി നാഷണല്‍ ഹെല്‍ത്തി മൈന്‍ഡ്‌സ് പഠനം അടുത്തിടെ കണ്ടെത്തിയിരുന്നു. ഉത്കണ്ഠ, പഠനഭാരം, വിഷാദരോഗം, സമ്മര്‍ദ്ദം എന്നിവ കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാര്‍ഥികളില്‍ വല്ലാതെ ഉയര്‍ന്നിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ഇവയ്ക്കുള്ള പരിഹാരമായി പ്രകൃതിയില്‍ അധിഷ്ഠിതമായ പക്ഷി നിരീക്ഷണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ പഠനം. ക്ഷമയും ശ്രദ്ധയുമൊക്കെ ആവശ്യമുള്ള ജോലിയാണ് പക്ഷിനിരീക്ഷണം. തിരക്കുള്ള മറ്റ് പ്രവര്‍ത്തികള്‍ മാറ്റിവച്ച് ശ്രദ്ധയാവശ്യമുള്ള ഈ പ്രവൃത്തിയിലേക്ക് മനസ്സൂന്നി കുറച്ച് സമയം ചെലവിടുന്നത് മാനസികക്ഷേമത്തിന് നല്ലതാണ്. കേള്‍ക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാനുമെല്ലാമുള്ള മനുഷ്യരുടെ കഴിവുകള്‍ വളര്‍ത്താനും പക്ഷിനിരീക്ഷണം സഹായിക്കും. സമ്മര്‍ദ്ദം കുറയ്ക്കാനും സംതൃപ്തി നല്‍കാനും ഈ ശീലം നല്ലതാണെന്നും ഗവേഷകര്‍ പറയുന്നു. പക്ഷിനിരീക്ഷണത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യയിലടക്കമുള്ള പല കോളജുകളും ഇതിനായി പ്രത്യേക ക്ലബുകള്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts