HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/05/2024) 

പ്രഭാത വാർത്തകൾ

22 മെയ് 2024 | ബുധൻ | ഇടവം- 8

◾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് ബഹുമാനം ലഭിച്ചിരുന്നില്ലെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ മാത്രമേ ഈ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് വോട്ട് ജിഹാദ് നടത്തുന്നവരെ മാത്രം പിന്തുണയ്ക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി തനിക്ക് പിന്‍ഗാമികളില്ലെന്നും തന്റെ പിന്‍ഗാമികള്‍ ജനങ്ങളാണെന്നും പറഞ്ഞു.

◾ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസ് എന്ന നോവലിന്. പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ് ഏര്‍പെന്‍ബെക്ക്. മിഖായേല്‍ ഹോഫ്മാന്‍ ആണ് കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

◾ കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകള്‍ റദ്ദാക്കിയ ഉത്തരവില്‍ ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന് കേരളാ ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചാന്‍സലറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണമെന്നും സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കി. ചാന്‍സലറുടെ നടപടി തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ്. വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായും വിനിയോഗിക്കണം. വ്യക്തിപരമായ തീരുമാനം അനുസരിച്ചല്ല ഗവര്‍ണ്ണര്‍ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

◾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തതായി മന്ത്രി അറിയിച്ചു.

◾ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി  മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

◾ കോഴിക്കോട്, ആലപ്പുഴ  മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിച്ചു. പ്രിന്‍സിപ്പാള്‍മാര്‍ മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം ഇന്ന് യോഗത്തിനെത്തണം.

◾ തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരു കേസില്‍ രണ്ട് എഫ്ഐആര്‍ പാടില്ലെന്നത് മാത്രമാണ്  ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ആന്ധ്രയിലെ ചിരാല റെയില്‍വെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിലുള്ളതിനാല്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് സാധുതയില്ലെന്നാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.  

◾ സംസ്ഥാനത്തെ  നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്  വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18 ശതമാനം ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി.

◾ ഹയര്‍ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതില്‍  ക്ഷമാപണവുമായി ഹയര്‍സെക്കന്ററി ഡയറക്ടര്‍. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹയര്‍സെക്കണ്ടറി ഡയറ്കടര്‍ സത്യവാങ്മൂലം നല്‍കി. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയുള്ള ട്രിബ്യൂണല്‍ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത് കോടതിയലക്ഷ്യമാണെന്ന് ഡയറക്ടറെ വിളിച്ചു വരുത്തി ട്രിബ്യൂണല്‍ അറിയിച്ചതോടെ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.

◾ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും  സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ  ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തമിഴ്‌നാട്ടില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ രമ്യയെന്ന യുവതി ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ആര്യയുടെ പ്രതികരണം.

◾ പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍,  ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി . ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.

◾ തിരുവനന്തപുരം ജില്ലയിലുണ്ടായ കനത്ത മഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂര്‍, പൂഴിക്കുന്ന്, കമുകിന്‍തോട്, കാഞ്ഞിരംകുളം, പാറശ്ശാല, ഉച്ചക്കട എന്നീ സെക്ഷന്‍ പരിധികളില്‍ മരങ്ങള്‍ ലൈനുകള്‍ക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകള്‍ ലൈനില്‍ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

◾ എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി.  ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

◾ ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി സെക്രട്ടറി തന്നെ ഉദ്ഘാടനം ചെയ്യുന്ന കലികാലമാണിതെന്നും ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 8 വര്‍ഷത്തെ ഭരണത്തിന്റെ ആകെത്തുകയെന്ന് കെ സുധാകരന്‍ പറഞ്ഞു.

◾ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മഴ പെയ്തപ്പോള്‍ കയറി നിന്ന കടയുടെ ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരന്‍ മരിച്ചത്. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

◾ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകള്‍ നിരന്തരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദാക്കിയ കോടതി നടപടി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കല്‍ നിര്‍ത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.

◾ കാലിക്കറ്റ് സര്‍വകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പില്‍, റിട്ടേണിംഗ് ഓഫീസര്‍ തള്ളിയ രണ്ടു പത്രികകള്‍ സ്വീകരിക്കാന്‍ ചാന്‍സലര്‍ നിര്‍ദേശം നല്‍കി. സ്ഥാനാര്‍ത്ഥികളായ പത്രിക നല്‍കിയ പ്രൊഫ.പി.രവീന്ദ്രന്‍, പ്രൊഫ.ടി.എം.വാസുദേവന്‍ എന്നിവരുടെ പത്രികകള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കാനും ഗവര്‍ണര്‍ സര്‍വകലാശാലക്ക് നിര്‍ദ്ദേശം നല്‍കി.

◾ കെ എസ് ആര്‍ടിസി ഡ്രൈവര്‍ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ  മൊഴി എടുത്തത്. എത്രയും വേഗം കേസില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ ശ്രമം.

◾ തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം ഒഴിവാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.  10 റോഡുകളിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും, ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

◾ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ച് നമ്പി രാജേഷിന്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നാണ് ആവശ്യം. അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന് അരികിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് എത്താനായിരുന്നില്ല.  വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥര്‍ പക്ഷെ പിന്നീട് പ്രതികരിക്കുന്നില്ല എന്നാണ് നമ്പി രാജേഷിന്റെ കുടുംബം പറയുന്നത്.

◾ രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയതെന്നും എന്‍ഐഎ. റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തു. 2012ലെ ലഷ്‌കര്‍-ഇ-തൊയ്ബ ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവര്‍ക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

◾ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയകേസില്‍  ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. സിസോദിയ ഗുരുതരമായ അധികാര ദുര്‍വിനിയോഗവും വിശ്വാസ വഞ്ചനയും കാട്ടിയെന്ന് കേസില്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.

◾ മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ്   തെരഞ്ഞെടുപ്പ് കമ്മീഷന്‍   പ്രചാരണ വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ഗംഗോപാധ്യായ മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു. പരാമര്‍ശത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു..

◾ മോദിയും ബി.ജെ.പിയും അപരാജിതരല്ലെന്നും പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതില്‍ തോറ്റുപോയെന്നും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പി പ്രതിരോധത്തിലായ പല സമയത്തും പ്രതിപക്ഷം തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

◾ രാജ്യസഭാ എം.പി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ വെച്ച് അതിക്രമത്തിന് ഇരയായെന്ന വിവാദത്തില്‍ പ്രതികരിച്ച്  ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവര്‍ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു. സക്‌സേനയുടെ പ്രതികരണത്തോടെ സംഭവത്തില്‍ ബിജെപി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എ.എ.പിയും പ്രതികരിച്ചു.

◾ കേസില്‍ ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്‍ഹി പോലീസ്. 2004- ല്‍ രമേശ് ചന്ദ് ഗുപ എന്ന ഡല്‍ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഗുര്‍ദയാല്‍ എന്ന് പേരു മാറ്റി ചോലെ ബട്ടൂരെ വിറ്റ് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

◾ പുണെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മദ്യപിച്ചു വാഹനമോടിക്കുന്ന കേസുകളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. 229 പേരുമായി പറക്കവെ ആകാശച്ചുഴിയില്‍ പെട്ട വിമാനം 5 മിനിറ്റില്‍ 6000 അടി താഴ്ചയിലേക്കാണ് പതിച്ചത്. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.  

◾ ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ twitter.com എന്ന് തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

◾ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം 69.50 മീറ്റര്‍ എറിഞ്ഞാണ് ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്. ടി63 ഹൈജംപില്‍ തങ്കവേലു മാരിയപ്പനും സ്വര്‍ണമുണ്ട്. ടോക്യോ പാരാലിമ്പിക്സില്‍ വെള്ളി നേടിയ തങ്കവേലു 1.88 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം നേടിയത്.

◾ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതിനേഴാം ഐ.പി.എല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിനുള്ള യോഗ്യത നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. മറുപടി ബാറ്റിംഗില്‍ 28 പന്തില്‍ 51 റണ്‍സെടുത്ത വെങ്കടേഷ് അയ്യറുടേയും 24 പന്തില്‍ 58 റണ്‍സെടുത്ത  ശ്രേയസ് അയ്യറുടേയും മികവില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. അതേസമയം ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് തോല്‍പിക്കാനായാല്‍ ഫൈനലില്‍ വീണ്ടും കൊല്‍ക്കത്തയുമായി ഏറ്റുമുട്ടാനാകും.

◾ ജൂണ്‍ 21 ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ടീമിനെ ലയണല്‍ മെസി നയിക്കും. അതേസമയം 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.

◾ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ആദ്യമായി അഞ്ച് ലക്ഷം കോടിയെന്ന പുതിയ ഉയരം താണ്ടി. അടുത്തിടെയായി വിപണിയില്‍ ദൃശ്യമായ റാലിയുടെ ചുവടുപിടിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യം അഞ്ച് ലക്ഷം കോടി ഡോളര്‍ അഥവാ 414.46 ലക്ഷം കോടി രൂപയായി. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 63,300 കോടി ഡോളറിന്റെ വര്‍ധനയാണ് വിപണി മൂല്യത്തിലുണ്ടായത്. സെന്‍സെക്‌സ് അതിന്റെ എക്കാലത്തെയും ഉയര്‍ച്ചയില്‍ നിന്ന് 1.66 ശതമാനം താഴെയാണെങ്കിലും ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ പുതിയ റെക്കോഡ് തൊട്ടിട്ടുണ്ട്. ബി.എസ്.ഇ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറായത് 2007 മേയിലാണ്. അത് രണ്ട് ലക്ഷം കോടി ഡോളറാകാന്‍ 2017 ജൂലൈ വരെ, അതായത് ഒരു ദശാബ്ദത്തോളം കാത്തിരിക്കേണ്ടി വന്നു. നാല് വര്‍ഷത്തിനിപ്പുറം 2021ല്‍ അത് മൂന്ന് ലക്ഷം കോടി ഡോളറായി. 2023 നവംബറില്‍ ബി.എസ്.ഇയുടെ മൊത്തം വിപണിമൂല്യം 4 ലക്ഷം കോടി ഡോളര്‍ തൊട്ടു. ഇതാണ് ഇപ്പോള്‍ വെറും ആറു മാസം കൊണ്ട് 5 ലക്ഷം കോടി ഡോളര്‍ എന്ന പുതിയ ഉയരം കീഴടക്കിയത്. 2020 മാര്‍ച്ചിലെ കൊവിഡിന്റെ കാലത്ത് 100 ലക്ഷം കോടി രൂപയ്ക്ക് താഴെ പോയിരുന്നു വിപണി മൂല്യം. നിലവില്‍ യു.എസ്, ചൈന, ജപ്പാന്‍, ഹോങ്കോംഗ് എന്നീ നാല് ഓഹരി വിപണികള്‍ മാത്രമാണ് അഞ്ച് ലക്ഷം കോടി രൂപ വിപണിമൂല്യത്തില്‍ എത്തിയിട്ടുള്ളത്.

◾ സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന  സിനിമയുടെ ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

◾ രണ്‍ബീര്‍ കപൂര്‍ ചിത്രം ‘രാമായണം’ വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് നിതേഷ് തിവാരി ചിത്രമായ രാമായണത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് വിവരം. ചിത്രീകരണം ആരംഭിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ചിത്രീകരണം നിര്‍ത്തിവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാമായണത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി എത്തുന്നത്. അതേസമയം സീതയായി സായ് പല്ലവി എത്തുന്നുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന  മധു മണ്ടേന  ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് ഇപ്പോള്‍ ലഭിച്ചത് എന്നാണ് വിവരം. അതേ സമയം രാമായണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഇതിലെ താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സണ്ണി ഡിയോളിന്റെ ഒരു ചിത്രം ഈ വര്‍ഷാവസാനം ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുമ്പോള്‍ രണ്‍ബീര്‍ ഈ വര്‍ഷാവസാനം സഞ്ജയ് ലീല ബന്‍സാലിക്ക് വേണ്ടി ലവ് ആന്റ് വാര്‍ എന്ന ചിത്രത്തിനായി കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ചിത്രങ്ങളെ ബാധിച്ചേക്കും എന്നാണ് വിവരം.

◾ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആഗോളതലത്തില്‍ 2025 കയെന്‍ ജിടിഎസ് ശ്രേണിയെ പോര്‍ഷെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, ഇന്ത്യയിലും സൂപ്പര്‍ എസ്യുവിയുടെ ഏറ്റവും സ്‌പോര്‍ട്ടി വേരിയന്റുകളുടെ വിലകള്‍ കമ്പനി ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് രണ്ട് ഡെറിവേറ്റീവുകളില്‍ ലഭ്യമാണ്.  കയെന്‍ ജിടിഎസ്, കയെന്‍ ജിടിഎസ് കൂപ്പെയും. യഥാക്രമം 1,99,99,000 രൂപയും 2,01,32,000 രൂപയുമാണ് ഇവയുടെ എക്‌സ്-ഷോറൂം വിലകള്‍. 487 ബിഎച്പി കരുത്തും 660 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് 2025 കയെന്‍ ജിടിഎസ് ശ്രേണിക്ക് കരുത്തേകുന്നത്. എട്ട്-സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കയെന്‍ ജിടിഎസിന് 4.4 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 275 കിലോമീറ്ററാണ്. വെള്ള, കറുപ്പ്, ഡോളമൈറ്റ് സില്‍വര്‍ , കാരാര വൈറ്റ്, ക്വാര്‍ട്‌സൈറ്റ് ഗ്രേ, കാര്‍മൈന്‍ റെഡ്, കാഷ്മീര്‍ ബീജ് എന്നിങ്ങനെ ഏഴ് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് പോര്‍ഷെ കയെന്‍ ജിടിഎസ് വാഗ്ദാനം ചെയ്യുന്നത്. 7.3 ലക്ഷം രൂപയുടെ അധിക ചിലവില്‍ പോര്‍ഷെയുടെ ‘ലെജന്‍ഡ്‌സ്’ പാലറ്റിന്റെ ഭാഗമായ അധിക കളര്‍ സ്‌കീമുകള്‍ ലഭ്യമാണ്.

◾ നമ്മുടെ സാഹിത്യവും സമൂഹവും കടന്നുചെല്ലാനറയ്ക്കുന്ന വഴികളിലൂടെ ധീരതയോടെ യാത്രപോകുകയാണ് ഊയിശ് എന്ന നോവല്‍. പരസ്പരമൊന്നു സ്‌നേഹിക്കുവാന്‍ പോലും ജീവിതം കൈയിലെടുത്തു പോരാടേണ്ടണ്ടിവരുന്ന മനുഷ്യജാതിയുടെ ദുരന്തകാലത്തെ കാട്ടരുവിപോലെ കളങ്കമറ്റ ഭാഷയില്‍ ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പ്രതിസന്ധികളോടേറ്റുമുട്ടുമ്പോഴും വസന്തങ്ങള്‍ക്കു കാതോര്‍ക്കുന്നവരാണ് ഊയിശിലെ കാന്തി, അലീന എന്നീ കഥാപാത്രങ്ങള്‍. അവരുടെ കഥ മറക്കാന്‍ നോക്കിയാലും ഹൃദയത്തെ പൂണ്ടണ്ടടക്കംപിടിക്കുന്ന വായനാനുഭവമായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ വന്യമായ സൗന്ദര്യവും പ്രകൃതിയുടെ നിഗൂഢമായ കനവും പുണര്‍ന്നുപെറ്റതാണ് മലയാളത്തിന്റെ പുതിയ താളം തേടുന്ന ഈ രചന. ‘ഊയിശ്’. ജിജേഷ് ഭാസ്‌കര്‍. ഡിസി ബുക്സ്. വില 190 രൂപ.

◼️ പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാല്‍ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഭക്ഷണത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോള്‍ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു. ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ഗ്രാമും പഞ്ചസാരയുടേത് 25 ഗ്രാമുവാണ്. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ലെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാര്‍, പപ്പടം എന്നിവയിലെല്ലാം ഉപ്പും പഞ്ചസാരയും അധികം ചേര്‍ക്കുമെന്നും ഐസിഎംആര്‍ മുന്നിറിയിപ്പ് നല്‍കുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts