HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 14 | ചൊവ്വ | മേടം 31 |  

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

◾ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ അവസാനം ലഭിച്ച കണക്ക് അനുസരിച്ച് 64.25 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളില്‍ മാറ്റം വന്നേക്കും. ഇന്നലെ നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം: ആന്ധ്രാ പ്രദേശ്: 68.12%, ബിഹാര്‍: 55.90%, ജമ്മു കശ്മീര്‍: 36.88 %, ജാര്‍ഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തര്‍പ്രദേശ്: 57.88%, ബംഗാള്‍: 76.02%.

◾ സര്‍ക്കാരിന്റെ ആശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുകയാണെന്നും വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അര ലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

◾ രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. എളമരം കരീമിന്റെയും ബിനോയ് വിശ്വത്തിന്റെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ ഒഴിവു വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍  എല്‍ഡിഎഫിന് ജയിക്കാം. ഒന്ന് സിപിഎം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രണ്ടാം സീറ്റിലാണ് സിപിഐ – കേരള കോണ്‍ഗ്രസ് തര്‍ക്കം. സീറ്റ് വിട്ടുനല്‍കില്ലെന്ന് സിപിഐ ഉറച്ച നിലപാടെടുക്കുമ്പോള്‍ ജോസ് കെ മാണി ഒഴിയുന്ന സീറ്റില്‍ കേരള കോണ്‍ഗ്രസും അവകാശവാദം ശക്തമാക്കി.

◾ സംസ്ഥാനത്തെ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ  സീറ്റില്‍ ഒരു സീറ്റ് മത്സരിക്കാന്‍ വേണമെന്ന നിലപാടുമായി ജോസ് കെ മാണി. യുഡിഎഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്നു വാദിക്കാനുമാണ്  പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റ നിലപാടെന്നും അതിനാല്‍ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

◾ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ   ഭീരുവിനെപ്പോലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്തിനാണെന്ന് കാസറഗോഡ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ . പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനം നടത്തിയാല്‍ മറുപടി രേഖാമൂലം നല്‍കുമെന്നും ഉണ്ണിത്താന്‍ വിശദമാക്കി.

◾ രാജ്മോഹന്‍ ഉണ്ണിത്താനും ബാലകൃഷ്ണന്‍ പെരിയയും തമ്മിലുള്ള പ്രശ്നത്തില്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പിഎം നിയാസ് എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്.

◾ യാത്രക്കാര്‍ക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ഹില്ലി അക്വായും കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന്  ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്.

◾ പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ യുവരാജ് സാഗര്‍ എന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തു. കോസ്റ്റല്‍ പൊലീസിന്റെതാണ് നടപടി. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുo   കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സംഭവത്തില്‍ വടകര എസ്പിക്ക് പരാതി നല്‍കി ആരോപണവിധേയനായ ഖാസിം. പ്രചരിച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ശൂന്യതയില്‍ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ  അറിയിച്ചു.

◾ സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക്  മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ സേ പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി.

◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് പൂര്‍ത്തിയായതായി മന്ത്രി വി എന്‍ വാസവന്‍. ഇപ്പോള്‍ പുലിമുട്ടിന്റെ സംരക്ഷണ ഘടകങ്ങള്‍ സ്ഥാപിക്കുന്നത് പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. തിരമാലകളില്‍ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകള്‍ക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ള ശാന്തമായ കടല്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പുലിമുട്ടിന്റെ നിര്‍മ്മാണോദ്ദേശമെന്നും മന്ത്രി പറഞ്ഞു.

◾ പാലക്കാട് റെയില്‍വെ ഡിവിഷന്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് റെയില്‍വെ. പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടുന്നതോ, വിഭജിക്കുന്നതോ സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ല. പാലക്കാട് ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

◾ ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നതിനായാണ് പ്രത്യേക കോണ്‍ക്ലേവ് നടത്തുന്നത്.

◾ ഹൃദ്രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി കെ.എന്‍.ബാലഗോപാലിനെ  ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾ കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും  തമ്മിലുണ്ടായ സംഘര്‍ഷത്തില്‍  മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാര്‍ക്കും പരിക്കേറ്റു. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം. തടവുകാര്‍ക്കെതിരെ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വേറെയും കേസെടുക്കുമെന്നാണ് വിവരം.

◾ ഇന്നലെ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 117 പേര്‍ക്ക് ഇന്നലെ ടെസ്റ്റ് നടത്തി, 52 പേര്‍ വിജയിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ പ്രതിഷേധക്കാരെ മറികടന്നാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്റെ മകള്‍ക്കടക്കം ടെസ്റ്റ് ഇന്ന് നടത്തിയത്.

◾ വടകരയിലെ ആര്‍എംപി നേതാവ് ഹരിഹരന്റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. ഹരിഹരനെതിരെ ആക്രമണം നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പരോക്ഷമായി ആഹ്വാനം ചെയ്തുവെന്നും, ഷാഫി പറമ്പില്‍ ജയിക്കുമ്പോള്‍ വടകരയെ സിപിഎം സംഘര്‍ഷ ഭൂമി ആക്കുമെന്നും വടകരയിലെ സൈബര്‍ അക്രമണത്തില്‍ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

◾ ആര്‍എംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ഹരിഹരനിലൂടെ പുറത്ത് വന്നത് യുഡിഎഫിന്റെ മനോനിലയാണ്. സിപിഎം പുറത്താക്കുന്നവരെ വലയിട്ട് പിടിച്ച് ഹരിഹരന്‍മാര്‍ ആക്കുന്നതാണ് കോണ്‍ഗ്രസ് രീതി. അതോടൊപ്പം മുക്കം ഫൈസിക്ക് നിസ്‌കരിക്കാന്‍ മുട്ടിയെന്ന ഹരിഹരന്റെ പരാമര്‍ശത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.

◾ പാനൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും, 2ലക്ഷം രൂപ പിഴയുമൊടുക്കണം. പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷനും, വിധിയില്‍ ആശ്വാസമുണ്ടെന്ന് വിഷ്ണുപ്രിയയുടെ കുടുംബവും പ്രതികരിച്ചു.

◾ മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക വ്യക്തമാക്കി. ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതില്‍ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്നും, ജില്ലയില്‍ 4000 ത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഡിഎംഒ വ്യക്തമാക്കി.

◾ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പോലിസ്. പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേവളളിക്കുന്ന് സ്വദേശി രാഹുലി (29) നെതിരെയാണ് പന്തീരാങ്കാവ് പോലിസ് കേസെടുത്തത്. മെയ് അഞ്ചിനായിരുന്നു ജര്‍മനിയില്‍ എഞ്ചിനീയറായ രാഹുലിന്റെയും ഐടി പ്രൊഫഷണലായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയുടെയും വിവാഹം. സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ വേണമെന്നും വരന്റെ അമ്മയും സഹോദരിയും നിരന്തരം പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.

◾ ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിന്നു.

◾ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തി്ന് മുന്നോടിയായി വാരാണസിയില്‍ മോദി ഇന്നലെ റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് 5 കിമീ റോഡ് ഷോ നടത്തിയത്. ഇന്ന് രാവിലെ 11.40 നാണു മോദി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുക. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

◾ മുഖ്യമന്ത്രിയുടെ പിഎ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എഎപി എംപി സ്വാതി മലിവാള്‍. രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു. സംഭവം കെജ്രിവാളിനെതിരെ ബിജെപി ആയുധമാക്കി. മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ തന്നെ കെജരിവാളിന്റെ പിഎ വൈഭവ് കുമാര്‍ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനില്‍ വിളിച്ചത്. പിന്നാലെ സ്റ്റേഷനില്‍ എത്തിയ സ്വാതിയോട് മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചു.

◾ വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ചതിന് ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയ്ക്കെതിരെ കേസ്. പോളിംഗ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ് എടുത്തിട്ടുള്ളത്. അനുചിത സ്വാധീനം ചെലുത്തല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തല്‍, ഭയപ്പെടുത്തുന്ന തരത്തില്‍ ഭീഷണി മുഴക്കല്‍ എന്നീ ഐപിസി വകുപ്പുകളും പോളിംഗ് സ്റ്റേഷനുള്ളില്‍ ചട്ടലംഘനം നടത്തിയതിന് ജനപ്രാതിനിധ്യ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.

◾ എച്ച് ഡി രേവണ്ണയ്ക്ക് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക  കോടതി സോപാധിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലില്‍ കഴിഞ്ഞ രേവണ്ണ കേസില്‍ നിന്ന് പുറത്തുവന്നത്.

◾ മുബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച സര്‍ക്കാര്‍  സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകി.

◾ ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനായ  സുദര്‍ശന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊന്നു . ജോന്‍പൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാന്‍ അന്വേഷണ സംഘം രൂപീകരിച്ചതായി ജോന്‍പൂര്‍ എസ്പി അജയ് പാല്‍ ശര്‍മ്മ പറഞ്ഞു.

◾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍  തിരഞ്ഞെടുപ്പിന് തലേദിവസം ഓണ്‍ലൈന്‍ ചാനലിന്  നല്‍കിയ അഭിമുഖത്തിനെതിരെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാതി നല്‍കി. വൈ എസ് ആര്‍ സി പി ദയനീയമായി പരാജയപ്പെടുമെന്നും കേവലം 51 സീറ്റിലേക്ക് ഒതുങ്ങുമെന്നും പ്രശാന്ത് കിഷോര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

◾ ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ പത്തു കൊല്ലത്തേക്ക്  നടത്തിപ്പിനുള്ള കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. മധ്യേഷ്യയില്‍ ഇറാനും ഇസ്രയേലുമായുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഇന്ത്യ നേരത്തെ തന്നെ സഹകരിച്ചിരുന്നു.

◾ വിവാഹം വേഗം കഴിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞത്. റാലിയില്‍ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു.

◾ ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ വിടുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ ജോസ് ബട്ലര്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരുന്നതിനായി ഇതിനകം രാജസ്ഥാന്‍ ക്യാംപ് വിട്ടു. ബട്ലര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൊയീന്‍ അലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന്റെ വില്‍ ജാക്‌സ്, റീസെ ടോപ്ലി പഞ്ചാബ് കിംഗ്‌സിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫില്‍ സാള്‍ട്ട് എന്നീ ഇംഗ്ലണ്ട് കളിക്കാരുടെ സേവനം ഇനി ഈ ടീമുകള്‍ക്ക് ലഭിക്കാതാകും.

◾ ഐപിഎല്ലില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ മൂലം മുടങ്ങി. ഇതോടെ  ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെങ്കിലും 13 കളികളില്‍ നിന്ന് 11 പോയിന്റോടെ എട്ടാം സ്ഥാനത്തുള്ള നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

◾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സര്‍വീസ് ശൃംഖലകളിലൊന്നായ മൈജിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ്. നടപ്പു സാമ്പത്തിക വര്‍ഷം (2024-25) സംസ്ഥാനത്ത് 4,000 കോടി രൂപയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതുതായി 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. കുടുംബങ്ങള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ട് 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച ഷോറൂമാണ് ഇന്ന് 100 ലധികം ഷോറൂമുകളുമായി മൈജി ആയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച്  ഇറക്കി കഴിഞ്ഞു. നിലവില്‍  മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ ജി – ഡോട്ടിന്റെ ടി.വികളും ഡിജിറ്റല്‍ ആക്‌സസറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് യൂട്ടന്‍സില്‍സും കിച്ചണ്‍  അപ്ലയന്‍സസുകളും  ഇപ്പോള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്.

◾ സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ എത്തിയ ചിത്രമാണ് ‘യോദ്ധ’. സാഗര്‍ ആംമ്പ്രേയും പുഷ്‌കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാഷി ഖന്നയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ എത്തിയത് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. നിലവില്‍ യോദ്ധ ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യന്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണെന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ഇടംനേടിയെങ്കിലും വന്‍ കുതിപ്പ് രേഖപ്പെടുത്താനാകാത്തത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജന്‍ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

◾ അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ ദമ്പതികളായെത്തുന്ന ‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ എന്ന ഗാനം പുറത്തിറങ്ങി. ബിബിന്‍ അശോക് സംഗീതം പകര്‍ന്ന ഈ ഗാനം ഡാബ്സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ആലപിച്ചിരിക്കുന്നത്. വൈശാഖ് സുഗുണനാണ് ‘വട്ടെപ്പം’ത്തിന്റെയും രചയിതാവ്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിനോദ് ലീലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്‌കര്‍ തന്നെയാണ്. സംവിധായകന്‍ അല്‍ത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘മന്ദാകിനി’ കോമഡി എന്റര്‍ടെയ്നറാണ്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍,  പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾ വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് എസ്യുവിയുടെ ആഡംബരത്തില്‍ അഖില്‍ മാരാര്‍. പുതിയ കാര്‍ വാങ്ങിയ സന്തോഷം അഖില്‍ മാരാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ കാറിന്റെ ചിത്രങ്ങളും വിഡിയോയും അഖില്‍ മാരാര്‍ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഷോറൂമായ അമാനി മോട്ടോര്‍സില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. മെഴ്സിഡീസ് ബെന്‍സ് ജിഎല്‍എസ് 350ഡിയുടെ ഒബ്‌സിഡിയന്‍ ബ്ലാക്ക് നിറത്തിലുള്ള 2017 മോഡലാണ് ഇത്. 2016 മുതല്‍ വിപണിയിലുണ്ടായിരുന്ന കാറിന്റെ ഉല്‍പ്പാദനം 2020ല്‍ അവസാനിപ്പിച്ചു. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് ഈ കാറില്‍. 255 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

◾ മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുക എന്നതാണ് ഈ കൃതിയുടെ മുഖ്യ ലക്ഷ്യം. ഈ കൃതിയില്‍ പരിചയപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളും മലയാളസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. കുട്ടികള്‍ക്ക് മാത്രമല്ല, സാഹിത്യ പഠിതാക്കള്‍ക്കുകൂടി പ്രയോജനമാകും വിധമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ‘ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും’. ജി മധുസൂദനന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 114 രൂപ.

◾ വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വര്‍ഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക  ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് പതിനാല് വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് പന്ത്രണ്ട് വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതല്‍ നാല് വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരുന്നവരില്‍ 74% ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts