പ്രണയാഭ്യർത്ഥന നിരസിച്ച പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. 23-കാരിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുക. സുഹൃത്ത് എ. ശ്യംജിത്താണ് കേസിലെ പ്രതി.
2022 ഒക്ടോബർ 22-നായിരുന്നു നാടിനെ ഞെട്ടിച്ച കൊടും ക്രൂരത. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയിലാണ് കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തിന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രധാന സാക്ഷി വീഡിയോ കോളില്‍ സംസാരിച്ചിരുന്ന സുഹൃത്താണ്. ശ്യാജിത് കയറി വന്നത് വീഡിയോ കോളില്‍ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് നിർണായക തെളിവ്.
പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. ശ്യംജിത് ബൈക്കില്‍ വന്നതിനും സാക്ഷികളുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വകവരുത്താനും ശ്യാംജിത്തിന് പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു.
‘പതിനാലു വർഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്.39 വയസ്സാകുമ്ബോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്റെ പ്രതികരണം”.പാനൂരില്‍ ഫാർമമിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രീയ. പ്രൊസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ളീഡർ അഡ്വ.കെ.അജിത്ത് കുമാറാണ് ഹാജരായത്.പ്രതിക്ക് വേണ്ടി അഡ്വ.എസ്.പ്രവീണ്‍, അഡ്വ. അഭിലാഷ് മാത്തൂരും ഹാജരായി. പ്രതി ശ്യാംജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കേസിന്റെ വിചാരണ വേഗത്തിലാക്കിയിരുന്നു