HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 10 | വെള്ളി മേടം 27 | 

◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ ആയുധമാക്കി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സ്വന്തം ഏജന്‍സികളായ ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് അന്വേഷണം നടത്താന്‍ മോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ മുന്‍പുണ്ടായിട്ടില്ലെന്നും മോദിയും സുഹൃത്തുക്കളും നടത്തുന്ന അഴിമതിയെക്കുറിച്ചാണ് കഴിഞ്ഞ 10 വര്‍ഷമായി രാഹുല്‍ ഗാന്ധി പറയുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ അദാനിക്കും അംബാനിക്കുമെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോദിക്ക് കത്തെഴുതി.

◾ മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി അധികാരത്തില്‍വന്ന് പത്തു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വ്യവസായം തുടങ്ങി എല്ലാം അദാനിക്ക് നല്‍കിയെന്നും അദാനിക്കുവേണ്ടി രാജ്യത്ത് നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി അദാനിയെയും – അംബാനിയെയും അക്രമിക്കുന്നത് നിര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും പൊതുസംവാദത്തിന് ക്ഷണിച്ച് വിരമിച്ച ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ എന്നിവരാണ് ഇരുവര്‍ക്കും കത്തയച്ചത്.

◾ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം അവസാനിച്ചു. ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ ദില്ലി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യമടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായതോടെ കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് അയക്കുകയായിരുന്നു.

◾ പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരും. പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ ഇന്നു മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.

◾ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം.

◾ സംസ്ഥാനത്തെ  രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നൂറുമേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികം ഇല്ലാത്തതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു.

◾ ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി മോചനം സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടോടെ ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാല്‍ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല.

◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ തീരുമാനം. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് അരളിപ്പൂവ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്നാല്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. ഇന്ന് മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനം.

◾ സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്നും, ആലപ്പുഴ ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതിനാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

◾ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ  സര്‍ക്കുലര്‍. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം, അവരുടെ കൈവശമുള്ള തുക എത്ര, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെ, എന്നുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തളളി  മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശ സന്ദര്‍ശനം എല്ലാവരും നടത്തും. സ്വന്തം കാശിന് പോകുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങള്‍ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾ മേയര്‍ ആര്യ രാജേന്ദ്രന്‍  നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയില്‍ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച്  പ്രതിഷേധവുമായി  ബിജെപി. നഗരസഭാ കൗണ്‍സിലര്‍മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുന്നില്‍ ബിജെപി ധര്‍ണ നടത്തി. കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

◾ കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുല്‍ഫിക്കര്‍ എന്നിവരെ    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി .ഇല്ലാത്ത പ്രിന്റിംഗ് പ്രസ്സിന്റെ പേരില്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും ലെറ്റര്‍ പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും,വ്യാജ ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.

◾ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കന്‍ അധികൃതരുമായി നടപടികള്‍ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു.

◾ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അടക്കം 6 പേരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി.വെളുത്തൂര്‍ നമ്പോര്‍ക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ശശിധരനും ആരോപിച്ചു. അന്തിക്കാട് സിഐക്കെതിരെയാണ് ആരോപണം.

◾ കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് അടുത്ത് നടന്ന അപകടത്തില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

◾ ശിവകാശി പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് വിവരം. ഏഴുപേര്‍ക്ക് പരിക്കേററ്റിട്ടുണ്ട്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.

◾ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചു. ശൂന്യമായ വെള്ളക്കടലാസില്‍ തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു.

◾ ഹരിയാന ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ് നേതാക്കള്‍ . ജെജെപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ നായബ് സിംഗ് സയിനി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായെന്നും, ഉടന്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ജെജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലക്ക് തലവേദന സൃഷ്ടിച്ച് ജെജെപിയിലെ നാലോളം എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ആശയവിനിമയത്തിലാണെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കെ,  കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്റെ പേരില്‍ കെജ്രിവാളിന് ജാമ്യം നല്‍കരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

◾ കര്‍ഷകസമരത്തില്‍ പങ്കെടുക്കവെ പഞ്ചാബ് അതിര്‍ത്തിയില്‍ വനിതാ കര്‍ഷക മരിച്ചു. 22 ദിവസമായി ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്.

◾ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ  ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ, പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്ഭവന്റെ നിര്‍ദേശം. നിലവില്‍ ഉള്ള 40 താല്‍ക്കാലിക ജീവനക്കാര്‍ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

◾ വിദ്യാര്‍ഥി വിസാനിയമം കര്‍ശനമാക്കി ഓസ്ട്രേലിയ. രാജ്യത്ത് പ്രവേശിക്കുന്നതിന് വിദ്യാര്‍ഥികള്‍ അവരുടെ സേവിങ്സ് ആയി കാണിക്കേണ്ട തുക വീണ്ടും ഉയര്‍ത്തി ഓസ്ട്രേലിയ. 2024 മെയ് 10 മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ അഥവാ 16,29,964 രൂപ അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. നേരത്തെ 11.5 ലക്ഷമായിരുന്ന തുക കഴിഞ്ഞ ഒക്ടോബറിലാണ് 13.5 ലക്ഷമായി ഉയര്‍ത്തിയത്.

◾ മായം കലര്‍ന്ന 400 ലധികം ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 നും 2024 നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മായം കലര്‍ന്നതിനെ തുടര്‍ന്നാണ് നിരോധിച്ചത്. ഏകദേശം 527 ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്സൈഡ് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചിലതില്‍ വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണമാകുന്ന മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ഖലിസ്താന്‍ വിഘടനവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍പൗരന്മാരെ അറസ്റ്റുചെയ്ത നടപടിയില്‍ കാനഡക്ക് രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്തമായ തെളിവോ വിവരമോ കാനഡ ഇതുവരെ കൈമാറിയിട്ടില്ല. ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചുവെന്നും എന്നാലത് നയതന്ത്രതലത്തിലല്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

◾ അന്താരാഷ്ട്ര ഗുസ്തി സംഘടന ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈവര്‍ഷം അവസാനംവരെ വിലക്ക് നിലനില്‍ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നേരത്തേ നാഡ ബജ്‌റംഗിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക് വന്നത്.

◾ ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 21 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരി.

◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 60 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 47 പന്തില്‍ 92 റണ്‍സെടുത്ത വിരാട് കോലിയുടേയും 23 പന്തില്‍ 55 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 27 പന്തില്‍ 46 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. ഇതോടെ12 കളികളില്‍ നിന്ന് 8 പോയിന്റുമായി പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് പഞ്ചാബ്. 12 കളികളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍.

◾ പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസുകള്‍ക്ക് വേണ്ട ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് യൂറോനെറ്റ്.പി.പി.ബി.എല്‍ അടുത്തിടെ റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍സ് ബിസിനസ് ആര്‍.ബി.എല്‍ ബാങ്കിലേക്കും വ്യാപാരി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ബിസിനസ് ആക്‌സിസ് ബാങ്കിലേക്കുമായി മാറ്റിയിരുന്നു. ഇനി പി.പി.ബി.എല്ലിന്റെ ബില്‍ പേയ്മെന്റുകള്‍ യൂറോനെറ്റ് വഴി നടക്കും. കണക്കുകള്‍ പ്രകാരം പി.പി.ബി.എല്ലിലെ ബില്‍ പേയ്മെന്റുകള്‍ 1.6 കോടിയില്‍ നിന്ന് 83 ശതമാനം ഇടിവോടെ ജനുവരിയില്‍ 27 ലക്ഷമായി കുറഞ്ഞു.മാര്‍ച്ചില്‍ യൂറോനെറ്റ് ഏകദേശം 1.9 കോടി ബില്‍ പേയ്മെന്റുകള്‍ നടത്തിയിട്ടുണ്ട്. ജനുവരിയില്‍ ഇത് 46 ലക്ഷമായിരുന്നു. ഇന്ത്യയിലെ പ്രധാന ബില്‍ പേയ്മെന്റുകള്‍ക്കുള്ള ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നത് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരത് ബില്‍പേയാണ്.

◾ ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ‘അമരന്‍’. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. നായിക സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ഫോട്ടോ അമരിനില്‍ നിന്നുള്ളത് പുറത്തുവിട്ടത് ചര്‍ച്ചയാകുകയാണ്. സംവിധാനം രാജ്കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജന്‍ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

◾ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന എത്തുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ എന്ന ചിത്രത്തിലാണ് രശ്മിക സല്‍മാന്റെ നായികയായി എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് രശ്മികയും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്‌സെ ശാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്. അതേസമയം, രശ്മികയുടെയും സല്‍മാന്റെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. 58കാരനായ സല്‍മാന്റെ നായികയായി 28കാരിയായ രശ്മിക എത്തുന്നു എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. സല്‍മാന്‍ നേരത്തെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഈ പ്രായത്തിലുള്ള കൊച്ചുമകള്‍ ഉണ്ടാകുമായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

◾ പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കി മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആറ് വേരിയന്റുകളിലാണ്  വിപണിയിലെത്തിയിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുത്തന്‍ സ്വിഫ്റ്റില്‍ 25.75 കിലോമീറ്റര്‍ മൈലേജാന്‍  ഇന്ധനക്ഷമതയാണ് ഒരുക്കിയിട്ടുള്ളത്. ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍. വിവിധ നിറങ്ങളില്‍നിരവധി മോണോ ടോണ്‍ നിറങ്ങള്‍ക്കൊപ്പം രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ കൂടാതെ ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും കാര്‍ ലഭ്യമാണ്. മാത്രമല്ല മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ഇത് ലഭ്യമാണ്. ഗുജറാത്തിലെ പ്ലാന്റിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം.

◾ ശ്രീരാമന്റെ ജീവിതചക്രത്തില്‍നിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭര്‍ത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തില്‍ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിന്റെ ജീവിതവുമായി കൂട്ടി വായിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചര്‍. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാണെന്ന് സമര്‍ത്ഥിക്കുന്നു. ‘സീതാദുഃഖം – ഒരപഗ്രഥനം’. കെ.വി ദേവകി ടീച്ചര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 81 രൂപ.

◾ വേനല്‍ക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. കാറുകളില്‍ ഉപയോഗിക്കുന്ന ഫ്ലേം റിട്ടാര്‍ഡന്റുകള്‍ കാന്‍സറിന് കാരണമാകുമെന്ന് കാലിഫോര്‍ണിയയിലെ ഗ്രീന്‍ സയന്‍സ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 99 ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്ലേം റിട്ടാര്‍ഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ അമേരിക്കയിലെ നാഷണല്‍ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്. മിക്ക കാറുകളിലുമുള്ള ടിഡിസിഐപിപി, ടിസിഇപി എന്നീ രണ്ട് ഫ്ലേം റിട്ടാര്‍ഡന്റുകള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. 2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിന്‍ എയര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ചൂടു കൂടുമ്പോള്‍ കാറിലെ മെറ്റീരിയലുകളില്‍ നിന്ന് കെമിക്കല്‍സ് പുറപ്പെടുവിക്കുന്നത് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് വിഷമയമായ ഈ ഫ്ലെയിം റിട്ടാര്‍ഡന്റുകളുടെ തോത് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ക്യാബിന്‍ എയറിലുള്ള കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമില്‍ നിന്നാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ സീറ്റ് ഫോമുകളില്‍ ഈ കെമിക്കലുകള്‍ ചേര്‍ക്കുന്നത്. ഇത്തരം ടോക്സിക്കായ ഫ്ലെയിം റിട്ടാര്‍ഡെന്റുകള്‍ യഥാര്‍ഥത്തില്‍ കാറിനുള്ളില്‍ പ്രത്യേക ഗുണങ്ങളൊന്നും നല്‍കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഈ കെമിക്കലുകളില്‍ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ഗവേഷകര്‍ പറയുന്നുണ്ട്. കാറിലെ വിന്‍ഡോകള്‍ തുറന്നുവച്ചും തണലുകളിലോ ഗാരേജുകളിലോ പാര്‍ക്ക് ചെയ്തുമൊക്കെ മേല്‍പ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പറയുന്നത്. അപ്പോഴും ഇവയുടെ സാന്നിധ്യം കാറുകളില്‍ നിലനില്‍ക്കുന്നുവെന്നതാണ് യഥാര്‍ഥത്തില്‍ പരിഹാരം കാണേണ്ട പ്രശ്നമെന്നും അവര്‍ പറയുന്നുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts