HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/05/2024) 

പ്രഭാത വാർത്തകൾ

2024 മെയ് 6 | തിങ്കൾ | മേടം 23 | 

◾ രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 ഉം കര്‍ണാടകത്തിലെ 14 ഉം മധ്യപ്രദേശിലെ 8 ഉം യുപിയിലെ 10 ഉം മഹാരാഷ്ട്രയിലെ 11 ഉം മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

◾ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, ഞങ്ങള്‍ക്ക് കുട്ടികളില്ലെന്നും മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

◾ ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയുമായി ബന്ധപ്പെട്ട് തന്നെ വലിച്ച് താഴെയിടാന്‍ പലരും ശ്രമിക്കുന്നുവെന്നും എന്നാല്‍ താന്‍ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ടെന്നും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് . അതിനിടെ ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍  ആനന്ദബോസിന്റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കും. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

◾ തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് പശ്ചിമ ബംഗാളിലെ രാജ്ഭവന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാര്‍ക്ക് കത്തയച്ചു. ഗവര്‍ണ്ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചാണ് ഗവര്‍ണര്‍ ആനന്ദബോസ് കത്തയച്ചിരിക്കുന്നത്.

◾ വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിര്‍വാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടി ഭയന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമല്ലിതെന്നും മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ഒളിച്ചോടാന്‍ കൂടിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

◾ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആര്‍ടിസിയും പൊലീസും. തര്‍ക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതോടൊപ്പം ബസിനുള്ളിലേക്ക് സച്ചിന്‍ ദേവ് എം എല്‍ എ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്ന യദുവിന്റെ പരാതി കോടതി പരിഗണിക്കും.

◾ കെ എസ് ആര്‍ ടി സി യിലെ താല്‍ക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കും. മേയറും ഡ്രൈവറും കേസിന്റെ  അന്വേഷണത്തിന്റെ  ഭാഗമായാണ് പൊലിസ് നടപടി . കേസുകള്‍ നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോള്‍ 2 കേസില്‍ പ്രതിയായിരുന്നു. 

◾ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നല്‍കാത്തതില്‍ കെ സുധാകരന് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന  കെപിസിസി യോഗത്തില്‍ താല്‍ക്കാലിക പ്രസിഡന്റ് എംഎം ഹസ്സനോട് തുടരാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. ഫലം വരുന്നത് വരെയാണ് താല്‍ക്കാലിക ചുമതലെയന്നാണ് ദീപാദാസിന്റെ വിശദീകരണം.

◾ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് ടി. സിദ്ദീഖ്. ചേവായൂര്‍  ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്.  തനിക്കെതിരെ രാഘവന്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും സിദ്ദീഖ് പറഞ്ഞു. അതേസമയം നിര്‍ണായകഘട്ടത്തില്‍  ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരുടെ പരസ്യ നിലപാടും രാജിയും പ്രതിസന്ധി സൃഷ്ടിച്ചതായും ഇത്തരക്കാര്‍ക്കെതിരെ കെപിസിസി അന്വേഷണം നടത്തണമെന്നും രാഘവന്‍ ആവശ്യപ്പെട്ടിരുന്നു.

◾ തന്നെ ഉപദ്രവിച്ചത് കോണ്‍ഗ്രസ് നേതാക്കളായ പ്രതാപനും വിന്‍സെന്റും തന്നെയാണെന്ന് പദ്മജ വേണുഗോപാല്‍. ജോസ് വള്ളൂര്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും എന്നാല്‍ സഹികെട്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും പദ്മജ പറഞ്ഞു. പ്രതാപനും വിന്‍സെന്റും പിന്നെ അവരുടെ ഒരു കോക്കസും, വേറെ ആര് തൃശൂര്‍ വന്നാലും അവര്‍ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു.

◾ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയും എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഈ പരാതി പരിശോധിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.

◾ കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട്  കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്. കന്യാകുമാരി സ്വദേശികളായ ആറ്മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍. ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.

◾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്  സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് . പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും.  പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കി രംഗത്ത് വരണമെന്നും  സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

◾ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ണായക നിരീക്ഷണം. ഗര്‍ഭിണിയായി തുടരുന്നത് പെണ്‍കുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.

◾ കടുത്ത ചൂട് കാരണം കുങ്കിയാനകളെ വാല്‍പ്പാറയിലേക്ക് മാറ്റി തമിഴ്നാട് വനം വകുപ്പ്. കടുത്ത വേനലിനെ തുടര്‍ന്ന് ടോപ്പ് സ്ലീപ്പില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് അഞ്ച് കുങ്കിയാനകളെ വാല്‍പ്പാറയിലേക്ക് എത്തിച്ചത്.

◾ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി.  അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

◾ താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയുമാണ് കവര്‍ന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

◾ ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു. അറുപതിലേറെ നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

◾ പത്തനംതിട്ട ഏറത്ത്  കിണറ്റില്‍ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ തൊട്ടിയെടുക്കാന്‍ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ആഴമേറിയ കിണറ്റില്‍ ഓക്സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായതെന്നാണ് സൂചന.

◾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂര്‍ കോര്‍പ്പറേഷനിലും ഡിസിസിയിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

◾ കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു.  തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.

◾ കണ്ണൂര്‍ പയ്യന്നൂരില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെ 22 കിലോമീറ്റര്‍ അകലെ തന്റെ വീട്ടുവളപ്പില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം.

◾ സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ പത്തിലേറെ വീടുകളില്‍ വെള്ളം കയറി. കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

◾ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെ വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ്  മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

◾ ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

◾ ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി. ജനങ്ങളുടെ ജീവന്‍വെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരം പ്രസ്താവനകള്‍ അവരുടെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

◾ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കനേഡിയന്‍ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

◾ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ കര്‍ണാടകയിലെ നാളത്തെ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവില്‍ പ്രജ്വല്‍ മസ്‌കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അച്ഛന്‍ രേവണ്ണ അറസ്റ്റിലായതോടെ മ്യൂണിക്കില്‍ നിന്ന് ഒമാനിലെ മസ്‌കറ്റിലെത്തിയ പ്രജ്വല്‍ അവിടെ തുടരുകയാണെന്നാണ് വിവരം.

◾ മധ്യപ്രേദശില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ട്രക്ക് ഉടമ സുരേന്ദ്ര സിങ് ഉടമ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും എഡിജിപി അറിയിച്ചു.

◾ അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു. ഇന്നലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിര്‍മല സാപ്രെ ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിനു വലിയ തിരിച്ചടിയായി.

◾ റായ്ബറേലി അമേഠി സീറ്റു നിര്‍ണ്ണയത്തെ ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതില്‍ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിശദീകരണം. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബര്‍ട്ട് വദ്ര കുറിച്ചു.

◾ റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവന്‍സമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ ഇന്നെത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

◾ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും യോഗി ആരോപിച്ചു.

◾ ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടര്‍ന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്‌റംഗ് പൂനിയയെ അറിയിച്ചു.

◾ ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച് സിനിമാ പ്രേമികള്‍ക്കിടയില്‍ ചിര പ്രതിഷ്ഠ നേടിയ നടന്‍ ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടനാണ് ബെര്‍ണാഡ് ഹില്‍.

◾ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍-ജസീറ ഇസ്രയേലില്‍ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്ന് അല്‍ ജസീറ എക്‌സില്‍ കുറിച്ചു.

◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.  ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത 39 പന്തില്‍ 81 റണ്‍സെടുത്ത സുനില്‍ നരെയന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്റുള്ള  രാജസ്ഥാന്‍ രണ്ടാമതും 12 പോയന്റുള്ള ചെന്നൈ മൂന്നാമതുമാണ്.

◾ യു.എസിലേക്ക് കുടിയേറുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താത്കാലികമായി നിറുത്തി ആമസോണും ഗൂഗ്‌ളും. ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനു പിന്നാലെയാണ് കമ്പനികളുടെ നടപടി.അടുത്ത വര്‍ഷം വരെയാണ് അപേക്ഷകള്‍ ആമസോണും ഗൂഗ്‌ളും താത്കാലികമായി നിറുത്തിയത്. ഗ്രീന്‍ കാര്‍ഡ് അപേക്ഷാ നടപടികള്‍ നിറുത്തുന്നത് യു.എസില്‍ ജോലി തേടുന്ന അന്താരാഷ്ട്ര ഉദ്യോഗാര്‍ത്ഥികള്‍ നേരിടിന്ന വെല്ലുവിളികള്‍ കൂടുതല്‍ വഷളാക്കും, പ്രത്യേകിച്ചും ടെക്‌നോളജി ഇന്‍ഡസ്ട്രിയില്‍. യു.എസ് കമ്പനികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ രാജ്യത്ത് സ്ഥിരം നിയമനത്തിനായി കൊണ്ടുവരാനുള്ള സര്‍ട്ടിഫിക്കറ്റാണിത്. യു.എസില്‍ സ്ഥിരമായ ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള ആദ്യ കടമ്പയാണിതെന്ന് പറയാം. ഗ്രീന്‍ കാര്‍ഡ് അപേക്ഷ നടപടിക്രമങ്ങള്‍ കൂടുതല്‍ കഠിനമായതിനെ തുടര്‍ന്നാണ് ഇരു കമ്പനികളും ഇത് നിറുത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗ്ള്‍ 2023ല്‍ തന്നെ നിറുത്തിയതായാണ് ബിസിനസ് ഇന്‍സൈഡര്‍ പറയുന്നത്. ഉടനെങ്ങും ഇതു പുനരാരംഭിച്ചേക്കില്ലെന്നാണ് സൂചനകള്‍. ടെക്നോളജി മേഖലയിലെ കമ്പനികള്‍ ചേര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ വരെ 70,000 ത്തോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്.

◾ കുഞ്ചാക്കോ ബോബനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗര്‍ര്‍ര്‍’ സിനിമയുടെ റിലീസ് തിയതി പുറത്ത്. ജൂണ്‍ 14-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം മോജോ എന്ന സിംഹവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മദ്യപാനിയായ ഒരാള്‍ സിംഹക്കൂട്ടില്‍ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ചിരിച്ചിത്രമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

◾ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 74-ാം ദിനത്തിലാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പ് മാത്രമാണ് തിയറ്ററുകളില്‍ എത്തിയിരുന്നത്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.  50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്.

◾ ഇന്ത്യയിലെ പ്രശസ്ത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ പള്‍സര്‍ എന്‍എസ് 400 ഇസെഡ് അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ പള്‍സറിന് പുറമേ, ബജാജ് കുറച്ച് കാലമായി ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലുമാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ബജാജ് സിഎന്‍ജി ബൈക്ക് ഇന്ത്യയില്‍ പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ ബൈക്കിന്റെ ലോഞ്ചിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 2024 ജൂണ്‍ 18-ന് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്ന് ബജാജ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പള്‍സര്‍ എന്‍എസ് 400 ഇസെഡ് ലോഞ്ച് ചടങ്ങില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് ഈ നീക്കം സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ വാഹന വ്യവസായത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ജനങ്ങള്‍ക്ക് കൂടുതല്‍ ചെലവ് കുറഞ്ഞ യാത്രാമാര്‍ഗ്ഗം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.

◾ പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെ ക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും. ‘കിളിമൊഴി’. സലീം അലി. വിസി ബുക്സ്. വില 332 രൂപ.

◾ ലേഡീസ് ഫിംഗര്‍ അഥവാ വെണ്ടയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായതിനാല്‍ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബറും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. നല്ല കാഴ്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എ ധാരാളമായി വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി വെണ്ടയ്ക്ക കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓസ്റ്റിയോപൊറോസിസ്  സാധ്യതയെ കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts