HomeKeralaഡോക്ടറെ കാണാത്ത ഗര്‍ഭകാലം; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകള്‍; വീട്ടില്‍പ്രസവിച്ച അനുഭവം പറഞ്ഞ് യുവതി

ഡോക്ടറെ കാണാത്ത ഗര്‍ഭകാലം; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകള്‍; വീട്ടില്‍പ്രസവിച്ച അനുഭവം പറഞ്ഞ് യുവതി

വീണ്ടും കേരളത്തില്‍ ഗാർഹിക പ്രസവം. ഇത്തരത്തിലുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ട യുവതി വലിയ വിമർശനം നേരിടുകയാണ്.

വീട്ടില്‍ പ്രസവിച്ചതിനെ കുറിച്ച്‌ ഹിറ ഹരീറ എന്ന യുവതിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അക്യുപങ്ചർ ചികിത്സക കൂടിയായ യുവതി, ഗർഭാവസ്ഥയില്‍ ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോവുകയോ ഡോക്ടറുടെ സഹായം തേടുകയോ ഉണ്ടായിട്ടില്ലെന്നും കുറിക്കുന്നു.

പ്രസവവേദന തുടങ്ങിയ സമയത്ത് വീട്ടുകാർക്കായി ഭക്ഷണം പാകം ചെയ്യുകയും ജ്യൂസടിക്കുകയും മൂത്തമകളെ പരിചരിക്കുകയും ചെയ്‌തെന്നുമാണ് യുവതി പറയുന്നത്. വേദന കലശലായ സമയത്ത് നിലത്ത് വിരിച്ച്‌ കിടക്കുകയും സുഖമമായി പ്രസവിക്കുകയും ചെയ്‌തെന്നും കുട്ടിയുടെ കാലുകളാണ് തലയ്ക്ക് പകരം ആദ്യം പുറത്തുവന്നതെന്നും യുവതി പറയുന്നു.

അതേസമയം, ഈ കുറിപ്പിന് നേരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഈയടുത്ത് തിരുവനന്തപുരത്ത് അക്യുപങ്ചർ ചികിത്സയുടെ പേരില്‍ വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരണപ്പെട്ടിരുന്നു. വീട്ടിലെ പ്രസവം ഏറെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കാമെന്നിരിക്കെ വളാഞ്ചേരി സ്വദേശിനിയായ യുവതി കുഞ്ഞിന്റെ കൂടി ജീവനപകടപ്പെടുത്തുന്ന തരത്തിലാണ് പെരുമാറിയതെന്നാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം. എന്നാല്‍ യുവതിയെ പിന്തുണച്ചും പലരും കമന്റ് ചെയ്തിരിക്കുകയാണ്.

യുവതിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

എനിക്ക് രണ്ടാമത്തെ ഗർഭം 9 മാസവും 12 ാം ദിവസവും തികഞ്ഞിരിക്കെ,രാവിലെ എണീറ്റപ്പോള്‍ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നല്‍. വേദന വരാൻ കാത്തിരുന്ന എന്റെ മനസ്സില്‍ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാൻ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേല്‍ക്കാനുള്ള ആകാംക്ഷയായിരുന്നു… ഉമ്മ (ഹസ്ബന്റിന്റെ ഉമ്മ) പുലർച്ചെ തന്നെ ഒരു രോഗിയെ സന്ദർശിക്കാൻ കുറച്ച്‌ ദൂരം വരെ പോയതായിരുന്നു. വീട്ടില്‍ ഞാൻ, മോള്‍, നവാസ്‌ക്ക, ഉപ്പയും മാത്രം .. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല.

വീട്ടില്‍ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി, തുടച്ചു. ബാത്‌റൂം കഴുകല്‍ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിട്ടു. അതിനിടയില്‍ തലേന്ന് വിളിച്ച ഒരു patient വന്നു. അവരെ treatment (acupuncture) ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്ബോഴേക്കും എന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ റെഡിയാക്കി.

വേദന തുടങ്ങിയാല്‍ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം. ഉമ്മയോട് നിങ്ങളുടെ പണികളെല്ലാം കഴിഞ്ഞ് പതിയെ വന്നാല്‍ മതി എന്നും പറഞ്ഞു. പ്രസവവേദന കൂടി ഞാൻ കിടക്കുമ്ബോഴേക്കും അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ജ്യൂസും മറ്റുമെല്ലാം റെഡിയാക്കാമെന്ന് കരുതി. അരി അടുപ്പത്തിട്ടു. മറ്റു വിഭവങ്ങളും ready ആക്കി. വേദന വരുമ്ബോള്‍ ഇരിക്കും വീണ്ടും പണികളില്‍ ഏർപ്പെടും. ചെയ്തുതീർക്കാൻ കരുതിയ ഏറെക്കുറെ പണികള്‍ എല്ലാം തീർത്തു. 1മണി ആയപ്പോഴേക്കും അനിയനും ഉമ്മമ്മയും എത്തി. അപ്പോഴേക്കും വേദനയുടെ കടുപ്പം കൂടി വരുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ മീൻ കായം തേച്ച്‌ ചട്ടിയിലിട്ടു. ഒന്നേമുക്കാലിന് ഉപ്പ ഭക്ഷണം കഴിക്കാൻ വന്നപ്പോള്‍ ഞാൻ അടുക്കളയിലുണ്ട്. വേദന തുടങ്ങിയത് ഉപ്പയോടും പറഞ്ഞിട്ടില്ല. ബാക്കി അടുക്കള ക്ലീനിങ്ങ് ഉമ്മമ്മാനെ ഏല്‍പ്പിച്ചു. നവാസ്‌ക്കയോട് കരിക്ക് വെട്ടാനും പറഞ്ഞു. രാവിലെ മുതല്‍ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. എനിക്ക് വിശപ്പില്ലായിരുന്നു. മരുന്നോ ഗ്ലൂക്കോസോ ഒന്നുമില്ലാത്ത നമുക്ക് ക്ഷീണത്തിനുള്ള ഗ്ലൂക്കോസ് ഒന്നാന്തരം കരിക്ക് തന്നെ. റൂമില്‍ പോയി പ്രസവത്തിനായുള്ള സാധനങ്ങളെല്ലാം എടുത്തു വെച്ചു. അപ്പോഴേക്കും 2 മണി.

വേദന മുറുകുമ്ബോള്‍ കിടക്കുന്നതിലേറെ ഇരിക്കുന്നതിലാണ് എനിക്ക് കംഫർട്ട് തോന്നിയത്. അതിനാല്‍ കുറച്ചുസമയം തൂങ്ങിപ്പിടിച്ച്‌ നില്‍ക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തു. ഉമ്മമ്മ കൂടെ നിന്ന് പതിയെ തലോടി തന്നു. മൂന്നര വയസ്സായ എന്റെ മോളും ഇടക്ക് വന്ന് മുഖത്ത് തടവുകയും ഉമ്മ തരികയുമെല്ലാം ചെയ്യുന്നുണ്ട്.

വേദന ശക്തമായെങ്കിലും കുട്ടിയുടെ തല തിരിഞ്ഞിട്ടില്ല. ഇനിയും സമയമെടുക്കുമായിരിക്കും എന്ന് ഞാൻ സവാസ്‌ക്കയെ സമാധാനപ്പെടുത്തി. വേദന കൂടീട്ടുണ്ടെന്നറിഞ്ഞ് ഉമ്മയും ഉപ്പയും അനിയത്തിമാരും വീട്ടില്‍ നിന്ന് പെട്ടെന്ന് പുറപ്പെട്ടിരുന്നു. 20 മിനിട്ട് കൊണ്ട് എത്തുന്ന ദൂരത്തിലാണ് എന്റെ വീട്. 2.50 ന് അവർ മുറ്റത്തെത്തിയപ്പോള്‍ നവാസ്‌ക്ക അവരെ കൂട്ടാൻ പുറത്തേക്ക് പോയി. അപ്പോഴും വയറില്‍ തൊട്ടു നോക്കുമ്ബോള്‍ തല തിരിഞ്ഞിട്ടോ കുട്ടി താഴ്ന്നിട്ടോ ഇല്ല എന്ന് തോന്നി. എന്നാല്‍ വേദന നല്ല കഠിനമാകുന്നുണ്ട്… അവിടന്ന് രണ്ട് മിനിട്ട് പോലും എടുത്തില്ല. തല തിരിയാതെത്തന്നെ പെട്ടെന്ന് അടിയില്‍ വന്ന് മുട്ടുകയും അടുത്ത വേദനയില്‍ കുഞ്ഞ് പുറത്തെത്തുകയും ചെയ്തു. അനിയത്തി വാതില്‍ തുറന്ന് വന്നതും കുഞ്ഞ് പുറത്തേക്കൊഴുകിയതും ഒപ്പമായിരുന്നു. പുറത്ത് ചാടുമ്ബോള്‍ ഉമ്മമ്മയാണ് കുട്ടിയെ കൈകാട്ടി പിടിച്ചത്

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നവാസ്‌ക്കയും ഉമ്മയും റൂമിലേക്ക് ഓടി വന്നത്. മോളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സന്തോഷം പ്രകടിപ്പിച്ച്‌ ഓടി വന്നു. എല്ലാവർക്കും സന്തോഷത്താലും കണ്ണീരാലും ചുവന്നു തുടുത്ത മുഖം… ഉമ്മ കുഞ്ഞിനെ തുടച്ചെടുത്ത് പിടിച്ചു തന്ന്, നവാസ്‌ക്ക ക്ലിപ്പ് അമർത്തി, ഞാൻ പൊക്കിള്‍കൊടി മുറിച്ചു. അനിയനും ഉപ്പമാരും വന്ന് കുഞ്ഞിനെ കണ്ടു. ജനനവിവരമറിഞ്ഞ് രോഗസന്ദർശനത്തിന് പോയ ഉമ്മയും പെട്ടെന്ന് ഓടിയെത്തി. വളരെ കുറഞ്ഞ സമയം കൊണ്ട് വളരേ എളുപ്പത്തിലായിരുന്നു എന്റെ പ്രസവം.Breech presentation ല്‍ കുഞ്ഞിക്കാലുകളാണ് ആദ്യം പുറത്തു വന്നത്. അപ്പോള്‍ തന്നെ ഒറ്റ സെക്കന്റിനുള്ളില്‍ വളരെ സുഗമമായി, കുട്ടി മുഴുവനായും പുറത്തേക്ക് വന്നു. സുബ്ഹാനല്ലാഹ്…. വേദനയുടെ കാഠിന്യത്തിനപ്പുറം എത്ര സുഖമുള്ള അനുഭവം! സുഖപ്രസവം! അത്രത്തോളം ഓരോ നിമിഷവും ആസ്വദിച്ചനുഭവിച്ച എന്റെ ജീവിതത്തിലെ ഒരു മുഹൂർത്തം. ഞാൻ എണീറ്റ് കുളിച്ച്‌ ഞങ്ങളുടെ കുഞ്ഞു വിരുന്നുകാരനേയും കൂട്ടി അവൻ ഭൂമിയിലേക്ക് പിറന്നു വീണ ഞങ്ങളുടെ മുറിയിലെ കട്ടിലില്‍ തന്നെ ഇരുന്ന് ഒരു ഫോട്ടോ എടുത്തു. അല്ലാഹുവിന് പറഞ്ഞാല്‍ തീരാത്ത ഹംദുകള്‍…

ഇന്ന് ഹോസ്പിറ്റലുകളിലെ എല്ലാ വിധ സാങ്കേതികവിദ്യകളോടും കൂടി മാത്രം നടക്കുന്ന പ്രസവം എന്ന പ്രക്രിയ വളരേ സിമ്ബിള്‍ ആയി വീട്ടില്‍ നടക്കുമ്ബോള്‍ കൂടെയുള്ള ഉമ്മമ്മാക്കോ നവാസ്‌ക്കാക്കോ എനിക്കോ ഒരു തരി ആശങ്കയോ പേടിയോ ഇല്ലായിരുന്നു എന്നത് തന്നെ വളരേയേറെ ആശ്വാസം നല്‍കി. നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രകൃതിപരമായ പ്രവർത്തനത്തിലുള്ള (Self curing mechanism) വിശ്വാസവും, അടിയുറച്ച തീരുമാനവും മനസ്സിനെ ഒരു തരി പതറാതെ നിർത്തുകയും പടച്ചവന്റെ അപാരമായ അനുഗ്രഹത്താല്‍ എല്ലാം മനോഹരമായി കഴിയുകയും ചെയ്തു.

എടുത്തു പറയാനുള്ളത് ..

??Pregnancy period ല്‍ ഒരു തവണ പോലും ഹോസ്പിറ്റലില്‍ പോകുകയോ scanning ഓ മറ്റു check-up കളോ നടത്തുകയോ ചെയ്തിട്ടില്ല. യാതൊരു മരുന്നും കഴിച്ചിട്ടില്ല.

?? ഗർഭിണിയായാല്‍ വെള്ളവും ഭക്ഷണവും രണ്ടാള്‍ക്കുള്ളത് കഴിക്കണമെന്നും, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണമെന്നുമുള്ള തെറ്റായ പൊതുബോധത്തിന് വിപരീതമായി, ദാഹത്തിനനുസരിച്ച്‌ മാത്രം വളരെ കുറച്ച്‌ വെള്ളവും ഒന്നോ രണ്ടോ നേരം മാത്രം എനിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങള്‍ മാത്രവും കഴിച്ച്‌, ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവൻ നോമ്ബുമെടുത്ത് ഗർഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എന്റെ ഗർഭകാലവും പ്രസവവും ഇത്ര സുഖമമായതെന്ന് എനിക്ക് പറയാൻ കഴിയും. (എന്നിട്ടും ഞാൻ 7 kg Weight കൂടി. കുട്ടി 2.600 kg ഒന്നാമത്തെ കുട്ടിയുടെ അതേ തൂക്കം തന്നെ. പാലും ഒട്ടും കുറവില്ല)

?? ഗർഭകാലം maximum 9 മാസം 7 ദിവസം എന്ന ഇക്കാലത്തെ കണക്കിനെ തെറ്റിച്ച്‌ 9 മാസം 12 ാം ദിവസമാണ് ഞാൻ പ്രസവിച്ചത്.

?? തലക്ക് പകരം കാലാണ് ആദ്യം വന്നത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ, കയ്യില്‍ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി.

?? പ്രസവിച്ച സ്ത്രീകള്‍ക്കെല്ലാം തുന്നിടുന്ന ഈ കാലത്ത് ചെറിയൊരു പൊട്ടല്‍ പോലും വജൈനല്‍ ഭാഗത്ത് ഉണ്ടായില്ല എന്നത് എന്നെ ഏറെ കൗതുകപ്പെടുത്തി. അതിനാല്‍ തന്നെ പ്രസവം കഴിഞ്ഞാലും ഉടൻ നടക്കാനും ഇരിക്കാനും എന്റെ കാര്യങ്ങള്‍ സ്വയം ചെയ്യാനും അനായാസം കഴിയുന്നു.

?? പ്ലാസെന്റയും, ഗർഭപാത്രത്തില്‍ നിന്നുള്ള മറ്റു മാലിന്യങ്ങളും നമ്മള്‍ വലിച്ചെടുക്കുകയോ, ഉള്ള് ക്ലീൻ ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. ശരീരം തന്നെ സ്വയം അത് മുഴുവനായും പുറംതള്ളുന്നു.

??പ്രസവവേദനയനുഭവിക്കുന്ന സമയത്ത് ആശ്വസിപ്പിക്കാനും തലോടാനുമെല്ലാം സ്വന്തക്കാർ അരികിലുണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടേയും വലിയ ആഗ്രഹമായിരിക്കും. പ്രിയതമനും ഉമ്മയുമടക്കം വേണ്ടപ്പെട്ടവരുടെയെല്ലാം നിറസാന്നിദ്ധ്യം ആ സമയത്ത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നതില്‍ ഞാൻ ഭാഗ്യവതിയാണ്.

?? ഹിറ ഹരീറ

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts