HomeIndia20 മില്ലിക്ക് 500 രൂപ: തമിഴ്നാട്ടില്‍ അനധികൃത മുലപ്പാല്‍ വില്‍പ്പന നടത്തിയ സ്ഥാപനം സീല്‍ ചെയ്തു;...

20 മില്ലിക്ക് 500 രൂപ: തമിഴ്നാട്ടില്‍ അനധികൃത മുലപ്പാല്‍ വില്‍പ്പന നടത്തിയ സ്ഥാപനം സീല്‍ ചെയ്തു; ഉടമയ്ക്കെതിരെ കേസ്.

മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്.

ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു.

ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. പിടിച്ചെടുത്ത കുപ്പികളിലെ പാല്‍ ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു. ഏത് രീതിയിലാണ് പാല്‍ പാസ്ചറൈസ് ചെയ്തതെന്ന് വ്യക്തമാകാനാണിത്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ പറഞ്ഞു. ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരില്‍ നിന്നാണ് പാല്‍ ശേഖരിച്ചതെന്ന് റെയ്‌ഡില്‍ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്സീൻ സ്റ്റോർ ഉടമ പറഞ്ഞു.

10 ദിവസം മുമ്ബ് ലഭിച്ച പരാതിയെ തുടർന്നാണ് മാധവാരത്തെ കെകെആർ ഗാർഡനില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയതെന്ന് തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ എം ജഗദീഷ് ചന്ദ്രബോസ് പറഞ്ഞു. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു അനധികൃത മുലപ്പാല്‍ വില്‍പ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു.

2006ലെ എഫ്‌എസ്‌എസ് ആക്‌ട് പ്രകാരം മുലപ്പാല്‍ സംസ്ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആർക്കും ലൈസൻസ് നല്‍കിയിട്ടില്ലെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മുലപ്പാലിന്റെ വാണിജ്യവല്‍ക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവസാനിപ്പിക്കണം എന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പാല്‍ ശേഖരിച്ച്‌ വില്‍ക്കുന്ന മില്‍ക്ക് ബാങ്കുകള്‍ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓണ്‍ലൈൻ വില്‍പ്പന കുതിച്ചുയർന്നിരുന്നു. ഓണ്‍ലൈനില്‍ മുലപ്പാല്‍ ഉല്‍പ്പന്നങ്ങള്‍ തിരയുന്നതും സോഷ്യല്‍ മീഡിയകളില്‍ പരസ്യം വരുന്നതും വർധിച്ചു.

പാല്‍ ബാങ്കുകള്‍ സാധാരണയായി ആരോഗ്യമുള്ള ദാതാക്കളില്‍ നിന്ന് മുലപ്പാല്‍ ശേഖരിച്ച്‌ ശീതീകരിച്ച്‌ സൗജന്യമായി നല്‍കുകയാണ് പതിവ്. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാല്‍ ബാങ്കുകളും സാധാരണയായി സൗജന്യമായി നല്‍കുന്നു. എന്നാല്‍ ഇതില്‍ ലാഭം കണ്ട് വ്യവസായ ലക്ഷ്യത്തോടെ മുലപ്പാല്‍ വില്പന തുടങ്ങിയതാണ് എഫ്‌എസ്‌എസ്‌എഐയെ മുന്നറിയിപ്പ് നല്കാൻ പ്രേരിപ്പിച്ചത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts