HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (13/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (13/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 13 | തിങ്കൾ | മേടം 30 | 

◾ ലോക്സഭയിലേക്കുള്ള രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 25 സീറ്റുകളുള്ള ആന്ധ്രപ്രദേശിലും 17 സീറ്റുകളുള്ള തെലങ്കാനയിലും മുഴുവന്‍ സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ 13ഉം, മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമബംഗാളിലെയും മധ്യപ്രദേശിലെയും  8 വീതവും ബീഹാറിലേയും ജാര്‍ഖണ്ഡിലേയും 5 വീതവും ഒഡീഷയിലെ 4ഉം ജമ്മുകാശ്മീരിലെ ഒരു സീറ്റിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.

◾ കോണ്‍ഗ്രസിന് അവരുടെ രാജകുമാരന്റെ പ്രായത്തോളം സീറ്റുകള്‍പോലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ കീഴില്‍ ബംഗാളിലെ ഹിന്ദുക്കള്‍ രണ്ടാംകിടപൗരരായി മാറിയതായും മോദി ഉള്ള കാലത്തോളം ഒരാള്‍ക്കും പൗരത്വനിയമഭേദഗതി റദ്ദാക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രനിര്‍മാണത്തോടെ പ്രതിപക്ഷത്തിന്റെ ഉറക്കം നഷ്ടമായിരിക്കുകയാണെന്നും ശ്രീരാമനെ ബഹിഷ്‌കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും പശ്ചിമ ബംഗാളിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കിവേ മോദി പറഞ്ഞു.

◾ സ്വാതന്ത്ര്യസമരകാലത്ത് വര്‍ഷങ്ങളോളം ജയില്‍വാസം അനുഷ്ഠിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയുമടങ്ങുന്ന കുടുംബത്തെയും  സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന രാഹുല്‍ ഗാന്ധിയെ രാജകുമാരനെന്ന് വിളിച്ച് വ്യക്തിപരമായി ആക്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്‌റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ടോയെന്ന് ശരദ് പവാര്‍. താനോ ഉദ്ധവ് താക്കറെയോ ഒരിക്കലും മോദിയുടെ സഖ്യത്തില്‍ ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് ‘ഇല്ലാതാകുന്നതിന്’ പകരം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അജിത് പവാറിനും ഏക്‌നാഥ് ഷിന്ദെയ്ക്കുമൊപ്പം ചേരാന്‍ കഴിഞ്ഞദിവസം മോദി, ശരദ് പവാറിനോടും ഉദ്ധവ് താക്കറേയോടും പറഞ്ഞിരുന്നു.

◾ മോദിയുടെ ഗ്യാരണ്ടിക്ക് പകരം ഗ്യാരണ്ടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, അടുത്ത വര്‍ഷം മോദി വിരമിക്കും,  മോദി റിട്ടയര്‍ ചെയ്താല്‍ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും കെജ്രിവാള്‍ ചോദിച്ചു. 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി ഉറപ്പാക്കും, സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും, ചൈനീസ് നിയന്ത്രണത്തില്‍ നിന്നും രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കും, അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കും, കര്‍ഷകരുടെ വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച എം.എസ്.പി നടപ്പിലാക്കും തുടങ്ങിയ പത്ത് പദ്ധതികളാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

◾ വടകരയില്‍ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. വിവിധ സംഘടനകള്‍ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഹരിഹരന്റെ പ്രതികരണം.

◾ ആര്‍ എം പി നേതാവ് ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതില്‍ ഹരിഹരനെതിരെ കേസെടുക്കണമെന്നും കൂടാതെ വനിതാ കമ്മിഷന് പരാതി നല്‍കുമെന്നും  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അറിയിച്ചു. അതോടൊപ്പം ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഐ ടി ആക്ട് പ്രകാരമടക്കം കേസ് എടുക്കണമെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി ഡി വൈ എഫ് ഐ വടകര ബ്ലോക്ക് സെക്രട്ടറി വടകര റൂറല്‍ എസ് പിക്കും പരാതി നല്‍കിയിരുന്നു.

◾ പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആര്‍എംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍ ബിന്ദു.  ലോക്‌സഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍  കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

◾ ആര്‍എംപി നേതാവ് ഹരിഹരന്റെ പരാമര്‍ശങ്ങള്‍ എംഎല്‍എ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂര്‍ണമായി തള്ളിക്കളയുകയാണെന്ന് കെ കെ രമ.  ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അത് നമ്മള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നതാണ്. എങ്കിലും പലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതായി നമ്മള്‍ കാണുന്നു. എന്നാല്‍ പരാമര്‍ശം തെറ്റ് ആണെന്ന്  കണ്ട് ഖേദം പ്രകടിപ്പിക്കാന്‍ ഹരിഹരന്‍ തയ്യാറായി. മറ്റ് പല നേതാക്കളും കാണിക്കാത്ത മാന്യത ഹരിഹരന്‍ കാണിച്ചു.  ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിക്കണമെന്നും രമ പറഞ്ഞു.

◾ വടകരയില്‍ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇന്നലെ വൈകിട്ട് 8.15 നാണ് സംഭവം. വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരന്‍ വെളിപ്പെടുത്തി.

◾ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല. അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം. യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം. ബാച്ചുകള്‍ അനുവദിക്കുക എന്നത് മുന്‍നിര്‍ത്തിക്കൊണ്ട്  എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്. സര്‍ക്കാര്‍ ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

◾ സര്‍ക്കാര്‍ അധിക ഭൂമി ഉണ്ടെന്നറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.  അതിനായി ഗൂഡാലോചനയും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നും സി വി വര്‍ഗീസ് ആരോപിച്ചു. കുഴല്‍നാടന്‍ അനധികൃതമായി കയ്യേറിയ സ്ഥലം സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയാറാകണം. വിട്ടു കൊടുത്തില്ലെങ്കില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് വിട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

◾ കാസറഗോഡ് എം പിയും സ്ഥാനാര്‍ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഈ പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ ഡിലീറ്റ് ചെയ്തു.

◾ തിരൂരില്‍ മണല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാവിലെ നടക്കുന്ന പതിവ് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പൊലീസ് ജീപ്പ് വരാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

◾ കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ്കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.  എന്നാല്‍ ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ്  ഭരണാനുകൂല സംഘടനയുടെ തീരുമാനം. ഇന്ന്

എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.

◾ മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.  സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

◾ വടക്കഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചുമൂര്‍ത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടില്‍ അബ്ദുള്‍കരീമാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയില്‍ പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണിയാണ് മരിച്ചത്. അബ്ദുള്‍ കരീമിന്റെ പറമ്പില്‍ കാട്ടുപന്നിയെ തുരത്താന്‍ വച്ച കെണിയില്‍ കല്യാണി അകപ്പെടുകയായിരുന്നു.

◾ കോഴിക്കോട് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കി. ഇയാള്‍ കല്ലെടുത്ത് തലയ്ക്ക് അടിക്കാന്‍ നോക്കിയപ്പോള്‍ സ്വയരക്ഷാര്‍ത്ഥം പിടിച്ചു തള്ളിയതെന്നും മര്‍ദനത്തിന് പുറമേ,  കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

◾ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീര്‍, അബു സാലിഹ് എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. മുഹമ്മദാണ് സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയതാണ് മറ്റു രണ്ടുപേര്‍. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തു.

◾ തിരുവനന്തപുരം കരമനയില്‍ അഖിലിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികളിലൊരാളായ സുമേഷ് പിടിയില്‍. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. അഖില്‍ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍. ഇവരില്‍ അഖില്‍ അപ്പുവും വിനീത് രാജും ഇന്നലെ രാവിലെ പിടിയിലായിരുന്നു.  

◾ കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട്  സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ , ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി , ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്.

◾ മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്.  മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

◾ കേരളത്തിലെ വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവര്‍ മന്ത്രിപദവിയില്‍ വേണമെന്നും മനേക ഗാന്ധിയുടെ വിമര്‍ശനം. കേരളത്തിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടുന്നില്ലെന്നു കുറ്റപ്പെടുത്തിയ മനേക വനംവകുപ്പില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനം കേരളത്തില്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞു.  

◾ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രജ്വല്‍ രേവണ്ണ കേസിലെ അതിജീവിത. പ്രജ്വല്‍ രേവണ്ണയുടെ അച്ഛനും എംഎല്‍ എയും കൂടിയായ രേവണ്ണ തട്ടിക്കൊണ്ട് പോയി എന്ന് ആരോപണം ഉയര്‍ന്ന സ്ത്രീയുടെ ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് സ്ത്രീ വെളിപ്പെടുത്തുന്നത്. ഇവരെ തട്ടിക്കൊണ്ടു പോയി എന്ന് ഇവരുടെ മകന്‍ ആണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ കൂടി ഉള്‍പ്പെടുത്തിയാണ് രേവണ്ണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിജീവിതയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ ശേഷം ആയിരുന്നു രേവണ്ണയുടെ അറസ്റ്റ്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിക്കുകയും പാര്‍ട്ടി തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറയട്ടെയെന്നും അതുവരെ താങ്കളുമായുള്ള ഏതു സംവാദത്തിനും ഞങ്ങളുടെ പാര്‍ട്ടി വക്താക്കളെ പറഞ്ഞയക്കുന്നതായിരിക്കുമെന്നും ബിജെപി എംപി തേജസ്വി സൂര്യ. ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനുമായി തന്റെ സ്വന്തം തട്ടകത്തില്‍ മത്സരിക്കാനുള്ള ധൈര്യമില്ലാത്ത ഒരാള്‍ പൊങ്ങച്ചം പറയരുതെന്നായിരുന്നു അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയുടെ പരിഹാസം. ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താന്‍ മോദിക്ക് സമയമില്ലെന്നും ആഗ്രഹിക്കുന്ന കാര്യത്തിന് അര്‍ഹതയുണ്ടോയെന്ന് സ്വയം പഠിക്കണമെന്നും പറഞ്ഞാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ബിജെപി ദേശീയ വക്താവുമായ ജയ്വീര്‍ ഷെര്‍ഗിലും രാഹുലിനെ കടന്നാക്രമിച്ചത്.

◾ തെലങ്കാനയില്‍ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അസദുദ്ദീന്‍ ഒവൈസി ആഹ്വാനം നല്‍കി. ഇത് കെ സി ആറിന്റെ തിരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോണ്‍ഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്.

◾ ബിഹാറിലെ സമസ്തിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടര്‍ പരിശോധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിക്ക് ശേഷം ഖാര്‍ഗെയുടെ വാഹനം പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

◾ ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  അധിര്‍രഞ്ജന്‍ ചൗധരിക്ക് ബിജെപി സ്ഥാനാര്‍ഥി പുഷ്പവൃഷ്ടി നടത്തിയ സംഭവം വിവാദമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ബെഹ്റാംപൂരില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിര്‍മല്‍ സാഹയാണ് പൂക്കളെറിഞ്ഞത്. പ്രചാരണത്തിനിടെ ഇരുവരും കണ്ട് മുട്ടിയപ്പോഴായിരുന്നു സംഭവം. മോദിയുടെ കുടുംബമാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്  ആരോപിച്ചു.

◾ ആന്ധ്രയില്‍ പണം നല്‍കി വോട്ടര്‍മാരെ  സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  പണം നല്‍കിയവര്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന്  തിരുപ്പതിയിലെ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.  ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

◾ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണിസന്ദേശം. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിന് പുറമേ ബുരാരി ആശുപത്രി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തി.

◾ ബഹ്റൈനിലെ അല്‍ ലോസി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

◾ ടോക്കിയോയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം. ഇന്‍തിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമാണ് ശനിയാഴ്ച ടോക്കിയോയില്‍ നടന്നത്.   ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് ഭാഗമായത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുക എന്നുള്ളതായിരുന്നു റാലിയിലെ  മുദ്രാവാക്യം.

◾ അഫ്ഗാനിസ്ഥാനിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍  300-ലധികം ആളുകള്‍ മരിക്കുകയും 1,000-ത്തിലധികം വീടുകള്‍ നശിച്ചതായും റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുകയാണ്. തഖര്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ 20 പേരെങ്കിലും മരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 5 വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന് 141 റണ്‍സ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ  ചെന്നൈ 18.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയോടെ അടുത്ത മത്സരങ്ങള്‍ രാജസ്ഥാന് നിര്‍ണായകമായി.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 47 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടായി. തുടര്‍ച്ചയായ അഞ്ചാമത്തെ ജയത്തോടെ 12 പോയിന്റുള്ള ആര്‍സിബി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 12 പോയിന്റുള്ള ഡല്‍ഹി കാപിറ്റല്‍സ് ആറാം സ്ഥാനത്താണുള്ളത്.

◾ ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് മുന്‍നിര പത്തു കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ നഷ്ടം 1,73,097.59 കോടി രൂപ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കാണിത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി എന്നി കമ്പനികളെയാണ് ഏറെയും ബാധിച്ചത്. കഴിഞ്ഞയാഴ്ച ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1213 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 1.64 ശതമാനം ഇടിവ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ നിന്ന് 60,678 കോടി രൂപയാണ് വാഷ്ഔട്ടായി പോയത്. നിലവില്‍ 10,93,026.58 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം. എല്‍ഐസിയുടെ വിപണി മൂല്യം 5,76,049.17 കോടിയായാണ് താഴ്ന്നത്. ഏകദേശം 43,168 കോടിയുടെ നഷ്ടമാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 36,000 കോടിയാണ് നഷ്ടമായത്. നിലവില്‍ 19,04,643.44 കോടിയാണ് റിലയന്‍സിന്റെ വിപണി മൂല്യം. ഐസിഐസിഐ ബാങ്ക് 17,567 കോടി, എസ്ബിഐ 11,780 കോടി, ഐടിസി 3807 കോടി എന്നിങ്ങനെയാണ് മറ്റു ചില പ്രമുഖ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവ വിപണിമൂല്യത്തില്‍ നേട്ടം ഉണ്ടാക്കി. 20,442.2 കോടി, 33,270 കോടി, 3611 കോടി എന്നിങ്ങനെയാണ് വിപണിമൂല്യം വര്‍ധിച്ചത്.

◾ അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മന്ദാകിനി തിയറ്ററുകളിലേക്ക്. മെയ് 24ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്‌കര്‍ ആണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

◾ ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അശ്വിന്‍ ബാബു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘ശിവം ഭജേ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. അശ്വിന്‍ ബാബുവിന്റെ നായക കഥാപാത്രം ഒരു ഗുണ്ടയെ എടുത്തുയര്‍ത്തുന്നതാണ് പോസ്റ്ററില്‍. ഗംഗ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര്‍ റെഡ്ഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് അപ്സര്‍ ആണ്. ഗംഗ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്. ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, ഹൈപ്പര്‍ ആദി, സായ് ധീന, മുരളി ശര്‍മ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശര്‍മ, ഷകലക ശങ്കര്‍, കാശി വിശ്വനാഥ്, ഇനയ സുല്‍ത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ഇതിനകം 80% ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ റിലീസിന് ഒരുക്കുകയാണ്.

◾ ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യ ക്യു3, ക്യു3 സ്‌പോര്‍ട്ട്ബാക്കിന്റെ പുതിയ പ്രത്യേക പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചു. ഔഡി ക്യു3 ബോള്‍ഡ് എഡിഷന് 54.65 ലക്ഷം രൂപയും, ഓഡി ക്യു3 സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷന്റെ വില 55.71 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഈ പതിപ്പുകളുടെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ രാജ്യത്താകെ കമ്പനി വില്‍ക്കുകയുള്ളൂ. രണ്ട് മോഡലുകളും അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, നവര ബ്ലൂ, ഡേടോണ ഗ്രേ, പ്രോഗ്രസീവ് റെഡ് എന്നിങ്ങനെയാണ് ഈ കളര്‍ ഓപ്ഷനുകള്‍. ഇരുമോഡലുകളുടെയും പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ക്യു3 ബോള്‍ഡ് എഡിഷനും ക്യു3 സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷനും 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ അതേ 2.0ലി ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്. മോട്ടോര്‍ 87 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എസ്യുവികള്‍ക്ക് ഓഡിയുടെ ക്വാട്രോ എഡബ്ല്യുഡി സംവിധാനമുണ്ട്.

◾ വേണാട് തിരുവിതാംകൂര്‍ ആയ ചരിത്രം മുതല്‍ മണ്‍റോയുടെ കാലം വരെ ഉള്ള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പര്‍ശിക്കുന്ന നാല്പത് ലേഖനങ്ങള്‍. ആര്‍ജ്ജിച വിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങള്‍ ഇതില്‍ ഉണ്ട്. ചര്‍ച്ചയ്ക്കും തുടര്‍ഗവേഷണത്തിനും വഴിമരുന്നാവും എന്ന പ്രതീക്ഷയില്‍ വേലുത്തമ്പി, മാത്തുതരകന്‍, പനമ്പിള്ളി, തുന്ധ്രഅരി കുംഭകോണം ഇങ്ങനെ പലയിടത്തും എഴുത്തുകാരന്‍ സ്വന്തം നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു. ‘പഴയ ആകാശം പുതിയ ഭൂമി’. ഡി ബാബു പോള്‍. സൈകതം ബുക്സ്. വില 261 രൂപ.

◾ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എന്നാല്‍ കരളിന്റെ വീക്കം എന്നാണ് അര്‍ത്ഥമാക്കുന്നത്. പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുകയും രക്തം ഫില്‍ട്ടര്‍ ചെയ്യുകയും അണുബാധകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരള്‍. കരള്‍ വീക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍, അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. അമിതമായ മദ്യപാനം, ചില മരുന്നുകള്‍, ചില രോഗാവസ്ഥകള്‍ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്.   ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.  വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. 

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts