HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/04/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/04/2024) 

പ്രഭാത വാർത്തകൾ

Published- 30/APRIL/24-ചൊവ്വ- മേടം-17

◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഇന്നലെ പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 3 മുതല്‍ 4 ഡിഗ്രി വരെ അധികം രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സുരക്ഷിതരായി ഇരിക്കണമെന്നും മന്ത്രി പറഞ്ഞു.

◾ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ അവധി നല്‍കണം. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ 3 മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം വേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

◾ കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), സുധാകരന്റെ ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു അപകടം.

◾ രാജ്യത്തെ പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും ഇത്തരം ആളുകളുമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന് രാജ്യത്തെ സുരക്ഷിതമാക്കാന്‍ കഴിയുമോയെന്നും പുണെയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. രാജ്യത്ത് തീവ്രവാദം വളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്നും കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ വേട്ടയാടിയെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു.

◾ ഇ.പി.ജയരാജന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്നും, ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. കൂടാതെ ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

◾ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വൈകാരികമായ വിശദീകരണവുമായി ഇപി ജയരാജന്‍ . ദല്ലാള്‍ നന്ദകുമാര്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തുറന്നു പറഞ്ഞത് സംശയങ്ങള്‍ ഒഴിവാക്കാനായിരുന്നു . ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചു. ജാവ്ദേക്കറെ കണ്ടതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ സിപിഎമ്മിനും മുഖ്യമന്ത്രിക്കുംഇ പി ജയരാജനെ തൊടാന്‍ ഭയമാണെന്ന് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഏജന്റായി ബിജെപിയുമായി സംസാരിച്ച ഇ പിക്കെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം സിപിഎമ്മിനില്ല. ഇ പിയുടെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു .

◾ ഇ.പി.ജയരാജനെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ടെന്നും അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങളറിയുന്നയാള്‍ പാപിയായാല്‍ ശിവന്‍ മാത്രമല്ല മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമ്മിനെ നയിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

◾ പിണറായി വിജയന്‍ തന്റെ സഹായം തേടിയിരുന്നെന്നും താന്‍ ഒരു പാപി ആയതുകൊണ്ടാകാം പിണറായി തന്നെ ബന്ധപ്പെട്ടതെന്നും ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് 2016-ല്‍ വീണ്ടും കോടതിയില്‍ വന്നപ്പോള്‍ കേസ് ഹൈക്കോടതി ബെഞ്ചില്‍നിന്ന് മാറ്റിവെക്കാന്‍ പിണറായി വിജയന്‍ തന്റെ സഹായം തേടി എന്ന ഗുരുതര ആരോപണമാണ് ടി.ജി. നന്ദകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ജയരാജന്റെ സമ്മതത്തോടെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ പുറത്തുപറഞ്ഞതെന്നും പ്രകാശ് ജാവദേക്കര്‍ ഇ.പി.ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ വന്ന സംഭവം ഇ.പി സ്ഥിരീകരിച്ചത് താന്‍ പറഞ്ഞിട്ടാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

◾ വര്‍ഗീയതയുടെ ചാപ്പ തന്റെ മേല്‍ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന വര്‍ഗീയ ആരോപണമെന്നും ഷാഫി പറമ്പില്‍. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്റെ പരിഹാസ പരാമര്‍ശം.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞ് പറയുന്നതെന്ന് പത്മജ വേണുഗോപാല്‍ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു. തന്റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന തന്റെ അമ്മയെ പറ്റി പറഞ്ഞു. ഇപ്പോള്‍ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . ഇലക്ഷനില്‍ നില്‍ക്കേണ്ടി വന്നാല്‍ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങള്‍ക്ക് കിട്ടില്ലെന്നും ആദ്യം, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

◾ മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മുതലപ്പൊഴിയില്‍ പ്രഖ്യാപിച്ച പരിഹാരങ്ങള്‍ അടിയന്തരമായി നടപ്പാക്കണം. അല്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴായി എന്നും അസോസിയേഷന്‍ വിമര്‍ശിച്ചു.

◾ സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ്. റോഡ് ടെസ്റ്റിലും മാറ്റമുണ്ടായിരിക്കും. വിശദമായ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

◾ ഇപി ജയരാജനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ശരി ഉണ്ടെന്ന് ഇപി തുറന്നു പറഞ്ഞു . ഒരു കാരണവശാലും അങ്ങനെ പോകാന്‍ പാടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്ന കാര്യം ഓര്‍ക്കണമായിരുന്നു. ബിജെപി നേതാക്കളെ കണ്ടെങ്കില്‍ പാര്‍ട്ടിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

◾ സിപിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും എന്നാല്‍ സിപിഐ നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദല്ലാള്‍മാരെ അകറ്റി നിര്‍ത്തണമെന്നത് നിര്‍ബന്ധമാണ്. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്നത് ഇടതുപാര്‍ട്ടികളുടെ പൊതു നിലപാടാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇ പി ജയരാജനെ പാര്‍ട്ടി പിന്തുണച്ച നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

◾ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

◾ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് എംവി ഗോവിന്ദന്‍. വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിയെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾ ബിജെപിക്കെതിരെ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഡല്‍ഹി പോലീസിന് ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് ബിജെപി. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയില്‍ മോദിയെയും അമിത് ഷായെയും കോണ്‍ഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

◾ ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾ ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ട ഹാസന്‍ എംപിയും സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുമെന്ന് ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി അറിയിച്ചു. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണീ നടപടി. പ്രചരിക്കുന്നത് അഞ്ചു വര്‍ഷത്തോളം പഴയ വിഡിയോകളാണെന്ന് പിതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയില്‍ രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്.

◾ ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക ഹസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വല്‍ രേവണ്ണ വിവാദത്തില്‍ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്ന് പ്രിയങ്ക ഗാന്ധി. പ്രജ്വലുമായി വേദി പങ്കിട്ട് അയാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച ആളാണ് മോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

◾ കര്‍ണാടകയില്‍ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളില്‍  9 -10 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  മോദി സര്‍ക്കാരിന്റെ പരാജയമാണ് ഇതിന് കാരണം. മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

◾ കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കാനഡയില്‍ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നല്‍കുന്നതിന് തെളിവാണിതെന്ന് ഇന്ത്യ വിമര്‍ശിച്ചു.

◾ ഐഎസ്എല്‍ സെമി ഫൈനല്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം പാദ മത്സരത്തിലും എഫ്‌സി ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യപാദ മത്സരത്തില്‍ നേടിയ 3-2ന്റെ ജയമടക്കം ഇരുപാദങ്ങളിലുമായി 5-2ന് ഗോവയെ തകര്‍ത്തെറിഞ്ഞാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍.

◾ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്  ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 33 പന്തില്‍ 68 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടിന്റെ കരുത്തില്‍ 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡല്‍ഹിയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.

◾ ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടുമുതല്‍. സ്മാര്‍ട്ട്‌ഫോണ്‍ അടക്കം വിവിധ കാറ്റഗറിയിലുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി ഓഫറുകളുമായാണ് വില്‍പ്പന മേള ആരംഭിക്കുന്നത്. പുതിയതായി വിപണിയില്‍ എത്തിയതും ജനപ്രിയവുമായ വിവിധ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഡിസ്‌ക്കൗണ്ട് ഓഫറുമായി വില്‍പ്പനയ്ക്ക് എത്തുക.നിരവധി ഫീച്ചറുകള്‍ ഉള്ള ഈ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. റെഡ്മി 13സി, റെഡ്മി നോട്ട് 13 പ്രോ, സാംസങ് ഗാലക്‌സി എം34, ഷവോമി 14, സാംസങ് ഗാലക്‌സി എസ്23, ഐക്യൂഒഒ ഇസെഡ്9, ഗാലക്‌സി എസ്24 അടക്കം നിരവധി ഫോണുകള്‍ ഡിസ്‌ക്കൗണ്ട് റേറ്റില്‍ ലഭിക്കും. എന്നാല്‍ ഡിസ്‌ക്കൗണ്ട് നിരക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ബാങ്ക് ഓഫറും ലഭിക്കും. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഇഎംഐ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ക്കും ഇളവ് ലഭിക്കും. 45000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറാണ് മറ്റൊരു ആകര്‍ഷണം.

◾ അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്‌കര്‍ തന്നെയാണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

◾ നിവിന്‍ പോളി നായകനായി വരാനിരിക്കുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ചര്‍ച്ചയാകുന്നു. മലയാളി ഫ്രം ഇന്ത്യയുടെ പുതിയ ടീസറാണ് പ്രക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പ്രമോ രസകരമായ രംഗങ്ങളാല്‍ ചിരി പടര്‍ത്തുന്നതായിരുന്നു. എന്നാല്‍ പുതിയ പുറത്തുവിട്ടിരിക്കുന്ന പുതിയ ടീസര്‍ ഗൗരവമായ വിഷയം പ്രതിപാദിക്കുന്നതാണെന്നും വ്യക്തമാക്കുന്നതാണ്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമന്‍ നിര്‍വഹിക്കുന്നു. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, എന്നിവരും എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈ’യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ‘ഏഴ് കടല്‍ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നായിക അഞ്ജലി ആണ്.

◾ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡ്. ഇപ്പോഴിതാ ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ലോഞ്ച് ഫോര്‍ഡ് എവറസ്റ്റിന്റെ ലോഞ്ചിന് ശേഷമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫോര്‍ഡ് റേഞ്ചര്‍ ഇന്ത്യയില്‍ പലതവണ പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ഡ് എവറസ്റ്റും ഫോര്‍ഡ് എന്‍ഡവറിന്റെ അതേ എസ്യുവിയാണ്. ഇന്ത്യയില്‍ റീലോഞ്ച് ചെയ്യുന്ന ആദ്യ എസ്യുവിയാകും എവറസ്റ്റ്. അടിസ്ഥാനപരമായി എവറസ്റ്റിന്റെ ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് പതിപ്പായ ഫോര്‍ഡ് റേഞ്ചറും അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് അവതരിപ്പിക്കും. ഫോര്‍ഡ് റേഞ്ചറിന് 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 3.0 ലിറ്റര്‍ വി6 ടര്‍ബോ-ഡീസല്‍ എന്നിവ ലഭിച്ചേക്കാം. 2.0-ലിറ്റര്‍ എഞ്ചിന്‍ സിംഗിള്‍-ടര്‍ബോ അല്ലെങ്കില്‍ ഇരട്ട-ടര്‍ബോ പതിപ്പുകളില്‍ ലഭ്യമാകും, 3.0-ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഒരൊറ്റ വേരിയന്റായിരിക്കും. ഗിയര്‍ബോക്സിലേക്ക് വരുമ്പോള്‍, എസ്യുവി 6-സ്പീഡ് മാനുവല്‍, 10-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയില്‍ ലഭ്യമാകും. ഫോര്‍ഡ് റേഞ്ചറില്‍ 2ഡബ്ളിയുഡി, 4ഡബ്ളിയുഡി എന്നിവ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ (സിംഗിള്‍ ടര്‍ബോ) 170 ബിഎച്ച്പി വാഗ്ദാനം ചെയ്യുമ്പോള്‍ 206 ബിഎച്ച്പി ഇരട്ട ടര്‍ബോ വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നു. 3.0 ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 246 ബിഎച്ച്പി കരുത്തും 600എന്‍എംടോര്‍ക്കും നല്‍കുന്നു.

◾ ‘101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ,

വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ കഥകളുടെ സമാഹാരം. ‘101 അപൂര്‍വ്വ പുരാണകഥകള്‍’. ശ്രീജ പ്രിയദര്‍ശനന്‍. മാതൃഭൂമി ബുക്സ്. വില 237 രൂപ.

◼️

 വ്യക്തിയുടെ ആരോഗ്യത്തിന് ദിവസേന ആവശ്യമുള്ള ദിനചര്യങ്ങള്‍ ഏതൊക്കെയെന്ന് പറയുകയാണ് ഗവേഷകര്‍. ദിവസത്തില്‍ നാല് മണിക്കൂര്‍ വ്യായാമം, കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം എന്നിവ ആരോഗ്യത്തിന് ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. വ്യായാമങ്ങള്‍ ചെറിയ അധ്വാനമുള്ള വീട്ടുജോലികള്‍ ചെയ്യുന്നത് മുതല്‍ അത്താഴം ഉണ്ടാക്കുന്നത് വരെയാകാം. അതേസമയം മിതമായതും ഊര്‍ജസ്വലവുമായ വ്യായാമത്തില്‍ വേഗത്തിലുള്ള നടത്തം അല്ലെങ്കില്‍ ജിം വര്‍ക്ക്ഔട്ട് പോലുള്ളവ ഉള്‍പ്പെടും. അനുയോജ്യമായ ദൈനംദിന ചര്യയില്‍ ആറ് മണിക്കൂര്‍ ഇരിപ്പും അഞ്ച് മണിക്കൂര്‍ നില്‍ക്കലും ഉള്‍പ്പെടുത്തണം. ഓസ്ട്രേലിയയിലെ സ്വിന്‍ബേണ്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം, 24 മണിക്കൂറിനുള്ളില്‍ 2,000-ത്തിലധികം ആളുകളുടെ ദിനചര്യകള്‍ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലില്‍ എത്തിയത്. ഇത്തരം രീതികള്‍ ശീലമാക്കിയാല്‍ ദിവസത്തില്‍ അടിസ്ഥാനപരമായി വേണ്ട ആരോഗ്യം നേടാമെന്നും സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ അര്‍ബന്‍ ട്രാന്‍സിഷനിലെ ക്രിസ്റ്റ്യന്‍ ബ്രേക്കന്റിഡ്ജ് പറഞ്ഞു. വ്യത്യസ്തമായ വ്യായാമങ്ങള്‍ പല തലങ്ങളില്‍ ഗുണം ചെയ്യുന്നുവെന്നും ഡയബെറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവ് കൂടിയായ ബ്രേക്കന്റിഡ്ജ് പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts