HomeKeralaതിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്ബതികള്‍ക്കൊപ്പം അരുണാചലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്ബതികള്‍ക്കൊപ്പം അരുണാചലില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ ദമ്ബതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരാണ് മരിച്ചത്. തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാനില്ലെന്ന് പിതാവ് വട്ടിയൂർക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവന്നത്.

വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരും മരിച്ചതെന്നാണ് വിവരം.

മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്നു. കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരും ഒരേ വിമാനത്തില്‍ ആസാം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് പോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പൊലീസ് ആസാം പൊലീസിനു കൈമാറി.

ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പൊലീസിനും വിവരം ലഭിച്ചത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച്‌ ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

നവീനും ദേവിയും വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. അതിനാല്‍ ഇവരെക്കുറിച്ച്‌ ബന്ധുക്കള്‍ക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂന്നുപേരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇൻഡിഗോ വിമാനത്തില്‍ ഗുവാഹത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയത്.

ഓണ്‍ലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് വിവരം. ഇയാളുടെ ഭാര്യ ദേവി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജർമൻ ഭാഷ പഠിപ്പിച്ചിരുന്നു. കോവിഡിനു ശേഷം ഇവർ സ്കൂളില്‍ എത്തിയിട്ടില്ല. ആര്യ ഇതേ സ്കൂളില്‍ ഫ്രഞ്ച് പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056 )

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts