HomeKeralaകാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല'; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച്‌ കലാമണ്ഡലം...

കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല’; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച്‌ കലാമണ്ഡലം സത്യഭാമ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച്‌ നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.

സത്യഭാമയുടെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎല്‍വി രാമകൃഷ്ണൻ അറിയിച്ചു.

സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ

‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച്‌ കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച്‌ കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം കളിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആണ്‍പിള്ളേരില്‍ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല’- കലാമണ്ഡലം സത്യഭാമ പറഞ്ഞു.

അതേസമയം, സത്യഭാമയുടെ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎല്‍വി രാമകൃഷ്ണൻ അറിയിച്ചു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് ആർഎല്‍വി രാമകൃഷ്ണൻ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഇതപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമകൃഷ്ണന്റെ വാക്കുകളിലേക്ക്..

പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.

ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്ബുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച്‌ വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ ആർഎല്‍വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്. ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തില്‍ നിന്ന് പെർഫോമിങ്ങ് ആർട്സില്‍ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ പിഎച്ച്‌ഡി പൂർത്തിയാക്കുകയും ചെയ്തു. യുജിസിയുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം അ ഴൃമറലറ ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്‌കൃത സർവ്വകലാശാലയിലും ആർഎല്‍വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച്‌ ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്‌ഡി നേടുന്നതും ഇവർക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപില്‍ കൊണ്ടുവരിക തന്നെ ചെയ്യും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts